5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rachin Ravindra : രചിന്‍ രവീന്ദ്രയുടെ പരിക്ക്, വില്ലനായത് ഫ്ലഡ്‌ലൈറ്റ്‌? പിസിബിക്ക് പൊങ്കാല

Rachin Ravindra Injury: പാക് ക്രിക്കറ്റ് ബോര്‍ഡി(പിസിബി)നെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഗ്രൗണ്ടിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വിമര്‍ശനം. ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നിന്ന് മാറ്റണമെന്ന് ആരാധകര്‍. പാകിസ്ഥാനിലെ സ്റ്റേഡിയങ്ങളെ സംബന്ധിച്ച് നേരത്തെയും ആശങ്ക ഉയര്‍ന്നിരുന്നു

Rachin Ravindra : രചിന്‍ രവീന്ദ്രയുടെ പരിക്ക്, വില്ലനായത് ഫ്ലഡ്‌ലൈറ്റ്‌? പിസിബിക്ക് പൊങ്കാല
രചിന്‍ രവീന്ദ്ര Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 09 Feb 2025 13:24 PM

പാകിസ്ഥാനെതിരായ ഏകദിന മത്സരത്തിനിടെ ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയ്ക്ക് പരിക്കേറ്റത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഫീല്‍ഡിംഗിനിടെയായിരുന്നു സംഭവം. മുഖത്ത് പന്തിടിച്ചതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടായി. തുടര്‍ന്ന് താരം മെഡിക്കല്‍ സംഘത്തിനൊപ്പം ഗ്രൗണ്ടില്‍ നിന്ന് പോയി. പാക് ഇന്നിംഗ്‌സിന്റെ 37-ാം ഓവറില്‍ ൽ ഖുഷ്ദിൽ ഷാ മൈക്കൽ ബ്രേസ്‌വെല്ലിനെ ഡീപ് സ്‌ക്വയർ ലെഗിലേക്ക് സ്ലോഗ് സ്വീപ്പ് ചെയ്തപ്പോള്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രചിന്റെ മുഖത്ത് പന്തിടിച്ചത്.

അടുത്തിടെ നവീകരിച്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിലെ പ്രശ്നങ്ങൾ മൂലം താരത്തിന് പന്ത് കാണാനാകാത്തതാണ്‌ പരിക്കിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ മുഖത്ത് ചോരയൊലിച്ചു. മറ്റ് താരങ്ങളും ആരാധകരും ആ കാഴ്ച കണ്ട് ഞെട്ടി. ഉടന്‍ തന്നെ മെഡിക്കല്‍ ടീമെത്തി താരത്തെയും കൂട്ടി മടങ്ങുകയായിരുന്നു.

താരത്തിന് മറ്റ് പ്രശ്‌നങ്ങളില്ലെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് അറിയിച്ചു. നിലവില്‍ രചിന്‍ രവീന്ദ്ര നിരീക്ഷണത്തിലാണ്. ഏകദിന പരമ്പരയിലെ അടുത്ത മത്സരത്തില്‍ രചിന്‍ കളിച്ചേക്കില്ല.

സംഭവത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡി(പിസിബി)നെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഗ്രൗണ്ടിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വിമര്‍ശനം. ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നിന്ന് മാറ്റണമെന്ന് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ ഐസിസിയോട് ആവശ്യപ്പെട്ടു.

പാകിസ്ഥാനിലെ സ്റ്റേഡിയങ്ങളെ സംബന്ധിച്ച് നേരത്തെയും ആശങ്ക ഉയര്‍ന്നിരുന്നു. ചാമ്പ്യന്‍സ് ട്രോഫി അടുത്തിരിക്കെ, സ്റ്റേഡിയങ്ങളുടെ നവീകരണം പാതിവഴിയിലാണെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ തങ്ങള്‍ പൂര്‍ണ സജ്ജമാണെന്നും, ടൂര്‍ണമെന്റിന് മുമ്പ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുമെന്നുമായിരുന്നു പിസിബിയുടെ വിശദീകരണം.

വീഡിയോ കാണാം:

അതേസമയം, പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് 78 റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ 47.5 ഓവറില്‍ 252 റണ്‍സിന് പുറത്തായി.

Read Also : ആരാധകർക്ക് ആഘോഷരാവ്! കോലി ഇന്ന് കളിക്കും, വരുൺ ചക്രവർത്തിക്ക് അരങ്ങേറ്റം; ഇംഗ്ലണ്ടിന് ബാറ്റിങ്

പുറത്താകാതെ 74 പന്തില്‍ 106 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ്, 84 പന്തില്‍ 81 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, 89 പന്തില്‍ 58 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ ന്യൂസിലന്‍ഡ് സ്‌കോര്‍ കരുതലോടെ ചലിപ്പിച്ചു. പാകിസ്ഥാന് വേണ്ടി ഷാഹിന്‍ അഫ്രീദി പത്തോവറില്‍ 88 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. പത്തോവറില്‍ 44 റണ്‍സ് മാത്രം വഴങ്ങിയ അബ്രാര്‍ അഹമ്മദ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. 69 പന്തില്‍ 84 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ന്യൂസിലന്‍ഡിനു വേണ്ടി മിച്ചല്‍ സാന്റ്‌നറും, മാറ്റ് ഹെന്റിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.