5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Olympics 2024 : ‘നിലവാരമില്ലാത്ത തുണിയും മോശം ഡിസൈനും’; ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾ അണിഞ്ഞ വസ്ത്രത്തിൽ ഡിസൈനർ എയറിൽ

Olympics 2024 Controversy Around The Dress : ഒളിമ്പിക്സിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ താരങ്ങളണിഞ്ഞ വസ്ത്രത്തെച്ചൊല്ലി വിമർശനം ശക്തം. വസ്ത്രത്തിൻ്റെ തുണിയും ഡിസൈനും മോശമാണെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ നിരവധി പേർ ആരോപിച്ചു.

Olympics 2024 : ‘നിലവാരമില്ലാത്ത തുണിയും മോശം ഡിസൈനും’; ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾ അണിഞ്ഞ വസ്ത്രത്തിൽ ഡിസൈനർ എയറിൽ
Olympics 2024 Controversy Around The Dress
abdul-basithtv9-com
Abdul Basith | Updated On: 27 Jul 2024 11:32 AM

ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ (Paris Olympics 2024) ഇന്ത്യൻ താരങ്ങളണിഞ്ഞ വസ്ത്രത്തെച്ചൊല്ലി വിവാദം. ഇന്ത്യൻ താരങ്ങളണിഞ്ഞ വസ്ത്രത്തിൽ നിലവാരമില്ലാത്ത തുണിയും മോശം ഡിസൈനുമായിരുന്നു എന്നാണ് വിമർശനം. ഡോക്ടറും എഴുത്തുകാരിയുമായ നന്ദിത അയ്യർ അടക്കം നിരവധി പേർ വസ്ത്രത്തെ വിമർശിച്ച് രംഗത്തുവന്നു.

പ്രശസ്ത ഫാഷൻ ഡിസൈനർ തരുൺ തഹിലിയാനിയാണ് ഇന്ത്യൻ താരങ്ങളുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. എന്നാൽ, വസ്ത്രങ്ങളുടെ ഡിസൈനും തുണിയുടെ നിലവാരവും മോശമാണെന്നാണ് വിമർശനങ്ങൾ. ഒളിമ്പിക്സിൽ ഇന്ത്യൻ പതാകയേന്തിയ ബാഡ്മിൻ്റൺ താരം പിവി സിന്ധു ഈ ഡിസൈനിലുള്ള സാരി അണിഞ്ഞുള്ള ചിത്രങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിരുന്നു. ഇത് റീപോസ്റ്റ് ചെയ്തുകൊണ്ട് നന്ദിത അയ്യർ ഡിസൈനറെ വിമർശിച്ചു.

‘ഹലോ തരുൺ തഹിലിയാനി. ഈ പരിപാടിയിൽ നിങ്ങൾ ഡിസൈൻ ചെയ്തതിനെക്കാൾ നല്ല സാരികൾ ഞാൻ 200 രൂപയ്ക്ക് മുംബൈ തെരുവുകളിൽ കണ്ടിട്ടില്ല. പോളിസ്റ്റർ പോലെ മോശം തുണിയും പ്രിൻ്റും. ത്രിവർണം ഒരു ഭാവനയുമില്ലാതെ വാരിവിതറിയിരിക്കുന്നു. ഇത് ഒരു ഇൻ്റേൺ ആണോ ചെയ്തത്. അതോ, പണി തീർക്കേണ്ടതിന് മൂന്ന് മിനിട്ട് മുൻപാണോ ഈ ഡിസൈൻ ചെയ്തത്? സമ്പന്നമായ ഇന്ത്യൻ നെയ്ത്തുസംസ്കാരത്തിന് അപമാനമാണിത്.’- നന്ദിത കുറിച്ചു.

പിവി സിന്ധുവിൻ്റെ പോസ്റ്റ് പങ്കുവച്ച് വേറെയും നിരവധി പേർ ഡിസൈനെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. വിഷയത്തിൽ തരുൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read : Olympics 2024 : മുന്നിൽ നിന്ന് നയിച്ച് പിവി സിന്ധുവും ശരത് കമാലും; ത്രിവർണപതാകയേന്തി ഇന്ത്യൻ താരങ്ങൾ

ഒളിമ്പിക്സിൻ്റെ ഉദ്ഘാടനം ഇന്നലെയാണ് നടന്നത്. സെയ്ൻ നദിതീരത്ത് സജ്ജമാക്കിയ പ്രത്യേക വേദിയാലായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ. ഓസ്റ്റലിസ് പാലത്തിൽ ഫ്രഞ്ച് കൊടിയുടെ നിറത്തിൽ വർണ്ണക്കാഴ്ചയൊരുക്കിയാണ് ഒളിമ്പിക്സ് ദീപശിഖയെ സ്വീകരിച്ചത്. ദീപശിഖയ്ക്ക് പിന്നാലെ ഗ്രീസ് ഒളിമ്പിക്സിൻ്റെ ഉദ്ഘാടന വേദിയിലേക്ക് ആദ്യമെത്തി.

ബാഡ്മിൻ്റൺ താരം പിവി സിന്ധുവും ടേബിൾ ടെന്നിസ് താരം ശരത് കമാലും ചേർന്നാണ് ഇന്ത്യൻ സംഘത്തിൻ്റെ പതാകവാഹകരായത്. പ്രത്യേകമായി തയ്യാറാക്കിയ ബോട്ടിൽ സെയ്ൻ നദിയിലൂടെയായിരുന്നു മാർച്ച് പാസ്റ്റ്. മാർച്ച് പാസ്റ്റിലുണ്ടായിരുന്ന ഇന്ത്യൻ താരങ്ങളെല്ലാം ത്രിവർണ പതാകയേന്തി.

78 അത്‌ലീറ്റുകളും സപ്പോർട്ട് സ്റ്റാഫുമാണ് ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നത്. 47 വനിതാ താരങ്ങളടക്കം 117 അംഗ സംഘമാണ് ഇത്തവണ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി മത്സരിക്കുക. മെഡൽ പ്രതീക്ഷയുള്ള ഇവൻ്റുകളിൽ ഇന്ന് ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങും.

ഉദ്ഘാടനച്ചടങ്ങിൽ സെലീൻ ഡിയോണും ലേഡി ഗാഗയും ഒരുക്കിയ സംഗീത പരിപാടി കാണികൾക്ക് ആവേശമായി. ഫ്രാൻസ് ഫുട്ബോൾ മുൻ ക്യാപ്റ്റനും പരിശീലകനുമായ സിനദിൻ സിദാൻ, ടെന്നിസ് ഇതിഹാസങ്ങളായ സെറീന വില്ല്യംസ്, റാഫേൽ നദാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കനത്ത മഴയിലും സെയ്ൻ നദിക്കരയിലൊരുക്കിയ ചടങ്ങിൽ കാണികൾ ഒഴുകിയെത്തി.

വയകോം 18 മീഡിയ നെറ്റ്‌വർക്കാണ് ഒളിമ്പിക്സിൻ്റെ ഇന്ത്യയിലെ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. സ്പോർട്സ് 18 ചാനലിലൂടെ ടെലിവിഷൻ സംപ്രേഷണം നടക്കും. നെറ്റ്‌വർക്ക് 18ൻ്റെ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമ ആപ്ലിക്കേഷനിലൂടെ ഒളിമ്പിക്സ് മത്സരങ്ങൾ സൗജന്യമായി ലൈവായി കാണാം.

 

Latest News