IPL 2025: ഈ കളി സൺറൈസേഴ്സ് 300 അടിയ്ക്കുമോ?; ഇന്നത്തെ ഇര ലഖ്നൗ സൂപ്പർ ജയൻ്റ്സ്
IPL 2025 SRH vs LSG Match Preview: ഐപിഎൽ 18ആം സീസണിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് - ലഖ്നൗ സൂപ്പർ ജയൻ്റ്സ് മത്സരം. ടീം സ്കോർ 300 അടിയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേരത്തെ ഹൈദരാബാദ് പറഞ്ഞിരുന്നു. ഇത് ഇന്ന് നടക്കുമോ എന്നതാണ് ചോദ്യം.

ഐപിഎലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ. സൺറൈസേഴ്സിൻ്റെ തട്ടകമായ ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. ബാറ്റിംഗിനെ പിന്തുണയ്ക്കുന്ന പിച്ചിൽ ഈ കളിയെങ്കിലും സൺറൈസേഴ്സ് 300 അടിയ്ക്കുമോ എന്നതാണ് ആരാധകരുടെ ചോദ്യം.
കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന കെഎൽ രാഹുലുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക കോർത്തതും രാഹുലിനെ ടീം റിലീസ് ചെയ്തതും ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷമായിരുന്നു. ഈ കളിയിൽ 9.4 ഓവറിൽ ഹൈദരാബാദ് 165 റൺസിൻ്റെ വിജയലഷ്യം പിന്തുടർന്ന് ജയിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ എൽഎസ്ജിയുടെ ക്യാപ്റ്റനായ ഋഷഭ് പന്തിന് ഇത് അഗ്നിപരീക്ഷണമാണ്. കളി എങ്ങനെയും വിജയിക്കുക എന്നതാവും ലഖ്നൗവിൻ്റെയും ഋഷഭ് പന്തിൻ്റെയും ലക്ഷ്യം. കളി തോറ്റാൽ നാണക്കേടിനൊപ്പം സഞ്ജീവ് ഗോയങ്കയുടെ കോപത്തിനും പാത്രമാവേണ്ടിവരും.
സൺറൈസേഴ്സ് ആദ്യ കളിയിലെ ടീം തന്നെ തുടരും. സ്ലോ ബോളുകൾ ഈ പിച്ചിൽ എഫക്ടീവാണെന്ന് കഴിഞ്ഞ കളി തെളിയിച്ചതിനാൽ ഹർഷൽ പട്ടേലിൻ്റെ പ്രകടനം നിർണായകമാവും. വെടിക്കെട്ടിന് തിരികൊളുത്തുന്നത് പോലുള്ള ബാറ്റിംഗ് നിര തന്നെയാണ് കരുത്ത്. ഫ്ലാറ്റ് വിക്കറ്റിൽ റൺസടിച്ചുകൂട്ടി വിജയിക്കുന്ന രീതിയ്ക്ക് വിമർശനങ്ങളുയരുന്നുണ്ടെങ്കിലും ഹൈദരാബാദിനോ ഐപിഎൽ അധികൃതർക്കോ ഇതിലൊരു പ്രശ്നവുമില്ല.




ലഖ്നൗ നിരയിൽ പരിക്ക് മാറി ആവേശ് ഖാൻ തിരികെയെത്തും. മണിമാരൻ സിദ്ധാർത്ഥിന് പകരമാവും ആവേശ് കളിക്കുക. രാജസ്ഥാനെതിരെ നല്ല പ്രകടനം നടത്തിയ മണിമാരനെ പുറത്തിരുത്തുക നല്ലതല്ലെങ്കിലും ലഖ്നൗവിന് മുന്നിൽ വേറെ വഴികളില്ല. മണിമാരനെ നിലനിർത്താൻ തീരുമാനിച്ചാൽ പ്രിൻസ് യാദവ് പുറത്താവും.
ഇരു ടീമുകളുടെയും സാധ്യതാ ടീം (ഇംപാക്ട് പ്ലയർ ഉൾപ്പെടെ)
സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെയ്ൻറിച് ക്ലാസൻ, അനികേത് വർമ്മ, അഭിനവ് മനോഹര, പാറ്റ് കമ്മിൻസ്, ഹർഷൽ പട്ടേൽ, ആദം സാമ്പ, മുഹമ്മദ് ഷമി, സിമർജീത് സിംഗ്
ലഖ്നൗ സൂപ്പർ ജയൻ്റ്സ്: എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂറാൻ, ആയുഷ് ബദോനി, ഋഷഭ് പന്ത്, ഡേവിഡ് മില്ലർ, ശാർദുൽ താക്കൂർ, ഷഹബാസ് അഹ്മദ്, രവി ബിഷ്ണോയ്, ദുഗ്‌വേഷ് റാഠി, ആവേശ് ഖാൻ, പ്രിൻസ് യാദവ്