IPL 2025: ടിം ഡേവിഡിൻ്റെ ഫിഫ്റ്റിയും ആർസിബിയെ തുണച്ചില്ല; നേഹൽ വധേരയുടെ മികവിൽ പഞ്ചാബിന് ജയം
PBKS Wins Against RCB: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ വീഴ്ത്തി പഞ്ചാബ് കിംഗ്സ്. മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഞ്ച് വിക്കറ്റിൻ്റെ ജയമാണ് പഞ്ചാബ് കുറിച്ചത്.

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ വീഴ്ത്തി പഞ്ചാബ് കിംഗ്സിന് ജയം. മഴ മൂലം 14 ഓവറുകളാക്കി ചുരുക്കിയ മത്സരത്തിൽ അഞ്ച് വിക്കറ്റിമാണ് പഞ്ചാബ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 95 റൺസെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 2.5 ഓവറുകൾ ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. 26 പന്തിൽ 50 റൺസ് നേടിയ ടിം ഡേവിഡ് ബെംഗളൂരുവിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ 19 പന്തിൽ 33 റൺസ് നേടിയ നേഹൽ വധേരയാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ആർസിബിയ്ക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. ഫിൽ സാൾട്ട് (4), വിരാട് കോലി (1) എന്നിവരെ മടക്കി അർഷ്ദീപ് സിംഗ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ലിയാം ലിവിങ്സ്റ്റൺ (4), ജിതേഷ് ശർമ്മ (2), കൃണാൽ പാണ്ഡ്യ (1) എന്നിവരും വേഗം പുറത്തായി. യഥാക്രമം സാവിയർ ബാർലെറ്റ്, യുസ്‌വേന്ദ്ര ചഹാൽ, മാർക്കോ യാൻസൻ എന്നിവർക്കായിരുന്നു വിക്കറ്റ്. ഇതിനിടെ ക്രീസിലെത്തിയ ടിം ഡേവിഡ് ചില ബൗണ്ടറികൾ കണ്ടെത്തിയെങ്കിലും വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. 18 പന്തിൽ 23 റൺസ് നേടിയ പാടിദാർ ചഹാലിന് മുന്നിൽ വീണു. മനോജ് ഭന്ദാഗെ (1)യെ യാൻസനും ഭുവനേശ്വർ കുമാർ (8), യഷ് ദയാൽ (0) എന്നിവരെ ഹർപ്രീത് ബ്രാറും പുറത്താക്കി. 9 വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിൽ നിന്ന് ജോഷ് ഹേസൽവുഡിൻ്റെ ഒരു വശത്ത് നിർത്തി ടിം ഡേവിഡ് നടത്തിയ പോരാട്ടമാണ് ആർസിബിയെ 95 റൺസിലെത്തിച്ചത്.
Also Read: IPL 2025: മഴ മാറി, ടോസ് വീണു; ആർസിബിക്ക് ബാറ്റിങ്; മത്സരം 14 ഓവർ മാത്രം
മറുപടി ബാറ്റിംഗിൽ പ്രഭ്സിമ്രാൻ സിംഗ് (13) ഭുവനേശ്വർ കുമാറിനും പ്രിയാൻഷ് ആര്യ (16) ജോഷ് ഹേസൽവുഡിനും വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ശ്രേയാസ് അസ്യ്യർ (7), ജോഷ് ഇംഗ്ലിസ് (14) എന്നിവർക്കും മികച്ച പ്രകടനം നടത്താനായില്ല. ഇവരും ഹേസൽവുഡിൻ്റെ തന്നെ ഇരകളായി. ശശാങ്ക് സിംഗിനും (1) മികച്ച സംഭാവന നൽകാൻ കഴിഞ്ഞില്ല. ഭുവനേശ്വർ കുമാർ ആയിരുന്നു താരത്തെ പുറത്താക്കിയത്. ഇതിനിടെ ക്രീസിലെത്തിയ നേഹൽ വധേരയാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. ജയത്തോടെ 7 മത്സരങ്ങളിൽ അഞ്ച് ജയം സഹിതം 10 പോയിൻ്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തേക്ക്ക് മുന്നേറി.