IPL 2025: ഒത്തുകളി ആരോപണമുന്നയിച്ചിട്ട് വെറുതെയങ്ങ് പോകാമെന്നാണോ? രാജസ്ഥാന്‍ റോയല്‍സ് ‘പണി’ തുടങ്ങി
Rajasthan Royals: രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം മാച്ചിന്റെ മേൽനോട്ടം വഹിക്കുന്നതിൽ നിന്ന് ആർസിഎയെ മാറ്റിനിർത്തിയിരുന്നു. അഡ്‌ഹോക്ക് കമ്മിറ്റിയെ രാജസ്ഥാന്‍ സര്‍ക്കാരാണ് നിയമിച്ചിരുന്നത്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച ശേഷം, അഞ്ചാം തവണയും കാലാവധി നീട്ടിനല്‍കുകയായിരുന്നുവെന്ന് ബിഹാനി

ടീമിനെതിരെ ഉയരുന്ന ഒത്തുകളി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് രംഗത്ത്. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്റെ (ആർസിഎ) അഡ് ഹോക്ക് കമ്മിറ്റി കൺവീനറും എംഎല്‍എയുമായ ജയ്ദീപ് ബിഹാനി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റോയല്‍സ് വ്യക്തമാക്കി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് രാജസ്ഥാന്‍ റോയല്‍സ് തോറ്റതിന് പിന്നാലെയാണ് ബിഹാനി ഒത്തുകളി ആരോപണം ഉന്നയിച്ചത്. ഈ തോല്‍വി സംശയാസ്പദമാണെന്നും, ഒത്തുകളി സാധ്യതയുണ്ടെന്നുമായിരുന്നു ബിജെപി നേതാവ് കൂടിയായ ബിഹാനി ആരോപിച്ചത്.
ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും രാജസ്ഥാൻ റോയൽസിന്റെ സീനിയര്‍ ഒഫീഷ്യലായ ദീപ് റോയ് പറഞ്ഞു. അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പരസ്യ പ്രസ്താവനകൾ രാജസ്ഥാൻ റോയൽസ്, റോയൽ മൾട്ടി സ്‌പോർട് പ്രൈവറ്റ് ലിമിറ്റഡ് (ആർഎംപിഎൽ), രാജസ്ഥാൻ സ്‌പോർട്‌സ് കൗൺസിൽ, ബിസിസിഐ എന്നിവയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തി. അവ ക്രിക്കറ്റിന്റെ സമഗ്രതയെയും കളങ്കപ്പെടുത്തുന്നുവെന്നും ദീപ് റോയ് വിമര്‍ശിച്ചു.




ബിഹാനിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ റോയൽസ് മാനേജ്മെന്റ് മുഖ്യമന്ത്രി, കായിക മന്ത്രി, സംസ്ഥാന കായിക സെക്രട്ടറി എന്നിവർക്ക് പരാതി നല്‍കി.
Read Also: IPL 2025: രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം; ബിസിസിഐ അന്വേഷിക്കണമെന്ന് ക്രിക്കറ്റ് അസോസിയേഷൻ
രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം മാച്ചിന്റെ മേൽനോട്ടം വഹിക്കുന്നതിൽ നിന്ന് ആർസിഎയെ മാറ്റിനിർത്തിയിരുന്നു. അഡ്‌ഹോക്ക് കമ്മിറ്റിയെ രാജസ്ഥാന്‍ സര്‍ക്കാരാണ് നിയമിച്ചിരുന്നത്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച ശേഷം, അഞ്ചാം തവണയും കാലാവധി നീട്ടിനല്‍കുകയായിരുന്നുവെന്ന് ബിഹാനി അവകാശപ്പെട്ടു.
തങ്ങളുടെ ഭരണകാലത്ത്, ജില്ലാ തലം മുതൽ ദേശീയ തലം വരെയുള്ള എല്ലാ മത്സരങ്ങളും വിജയകരമായി നടത്തി. എന്നാല്‍ ഐപിഎല്‍ വന്നപ്പോള്‍ സ്പോർട്സ് കൗൺസിൽ അതിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഐപിഎല്ലുമായി ബന്ധപ്പെട്ട് ബിസിസിഐ ആര്‍സിഎയ്ക്ക് മാത്രമാണ് കത്തയച്ചതെന്നും ബിഹാനി അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒത്തുകളി ആരോപണം ഉന്നയിച്ചത്.