IPL 2025: പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും മഴ കൊടുത്തത് എട്ടിന്റെ പണി; ഇരുടീമുകളുടെയും സാധ്യതകള്‍ ഇനി എങ്ങനെ?
IPL 2025 Punjab Kings and Kolkata Knight Riders: ഇരുടീമുകളുടെയും സാധ്യതയും മഴയില്‍ നനഞ്ഞുകുതിര്‍ന്നു. കൂടുതല്‍ നാശനഷ്ടം കൊല്‍ക്കത്തയ്ക്കാണ്. ഒമ്പത് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. മുന്നോട്ട് പോക്കിന് ജയം അനിവാര്യമായ ഘട്ടത്തിലാണ് ഹോം ഗ്രൗണ്ടിലെ മത്സരം മഴ കൊണ്ടുപോയത്

പ്രിയാന്‍ഷ് ആര്യയുടെയും, പ്രഭ്‌സിമ്രാന്‍ സിങിന്റെയും പോരാട്ടം ഒറ്റ മഴയില്‍ നനഞ്ഞ് ഇല്ലാതായി. ഇരുവരുടെയും ബാറ്റിങ് മികവില്‍ 20 ഓവറില്‍ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണെടുത്തത്. പ്രിയാന്‍ഷ് 35 പന്തില്‍ 69 റണ്‍സും, പ്രഭ്‌സിമ്രാന്‍ 49 പന്തില്‍ 83 റണ്‍സുമെടുത്തു. ഗ്ലെന്‍ മാക്‌സ്വെല്ലും (എട്ട് പന്തില്‍ ഏഴ്), മാര്‍ക്കാ യാന്‍സണും (ഏഴ് പന്തില്‍ മൂന്ന്) നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍-16 പന്തില്‍ 25, ജോഷ് ഇംഗ്ലിസ്-ആറു പന്തില്‍ 11 എന്നിവര്‍ പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ രണ്ട് വിക്കറ്റും, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒരോവറില്‍ ഏഴ് റണ്‍സെടുത്തിരുന്നു. ഇതിനിടെയാണ് രസംകൊല്ലിയായി എത്തിയ മഴ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ തകര്‍ത്തു പെയ്തത്. തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതവും ലഭിച്ചു.
ഇരുടീമുകളുടെയും സാധ്യതയും മഴയില്‍ നനഞ്ഞുകുതിര്‍ന്നു. കൂടുതല്‍ നാശനഷ്ടം കൊല്‍ക്കത്തയ്ക്കാണ്. ഒമ്പത് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. മുന്നോട്ട് പോക്കിന് ജയം അനിവാര്യമായ ഘട്ടത്തിലാണ് ഹോം ഗ്രൗണ്ടിലെ മത്സരം മഴ കൊണ്ടുപോയത്.




Read Also: IPL 2025 : രാജസ്ഥാനൊപ്പം ചെന്നൈയും പ്ലേ ഓഫിലേക്കില്ല; സൺറൈസേഴ്സിന് അഞ്ച് വിക്കറ്റ് ജയം
പ്ലേഓഫിൽ എത്താൻ കൊല്‍ക്കത്തയ്ക്ക് ഇനിയും അവസരമുണ്ട്. പക്ഷേ, ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിലും വിജയിക്കണമെന്ന് മാത്രം. അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിൽ വിജയിച്ചാലും യോഗ്യത നേടാം. എന്നാല്‍ നെറ്റ് റണ്‍ റേറ്റ്, മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ എന്നിവയും ആശ്രയിക്കേണ്ടിവരും.
മറുവശത്ത്, നാലാം സ്ഥാനത്തുള്ള പഞ്ചാബിന് പ്ലേ ഓഫിലേക്കുള്ള സാധ്യതകള്‍ ശക്തമാണ്. ഒമ്പത് മത്സരങ്ങളിലും അഞ്ചും ജയിച്ചു. എന്നാല്‍ നെറ്റ് റണ്‍ റേറ്റ് കുറവാണെന്നതാണ് തിരിച്ചടി. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ നാലെണ്ണം ജയിച്ചാല്‍ മറ്റ് ടീമുകളുടെ റിസല്‍ട്ട് ആശ്രയിക്കാതെ പഞ്ചാബിന് പ്ലേ ഓഫിലെത്താനാകും.