IPL 2025: മലയാളി മിസ്റ്റരി സ്പിന്നർ, വിസ്ഫോടനം തീർക്കുന്ന ടോപ്പ് ഓർഡർ: ഈ സീസണിൽ മുംബൈ ഇന്ത്യൻസിൻ്റെ സാധ്യതങ്ങൾ
Mumbai Indians Team Analysis: കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെ ഇക്കുറി മുംബൈ ഇന്ത്യൻസ് എത്തിയിരിക്കുന്നത് കുറച്ചുകൂടി മികച്ച ടീമുമായാണ്. എക്സ്പ്ലോസിവ് ടോപ്പ് ഓർഡറും വിഗ്നേഷ് പുത്തൂർ എന്ന മിസ്റ്റരി സ്പിന്നറുമൊക്കെയാണ് ഇക്കുറി ടീമിൻ്റെ സാധ്യതകൾ.

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി മാറ്റത്തെത്തുടർന്ന് ആകെയുലഞ്ഞ മുംബൈ ഇന്ത്യൻസ് ഇത്തവണ കുറച്ചുകൂടി മികച്ച ടീമിനെയാണ് അണിനിരത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരികെയെത്തി ക്യാപ്റ്റൻസി ഏതെടുത്തെങ്കിലും ആരാധകർ അംഗീകരിച്ചില്ല. രോഹിതിനെ അപമാനിച്ചെന്നും ക്യാപ്റ്റൻസി കൈമാറ്റം സ്മൂത്ത് ആയിരുന്നില്ലെന്നും ആരോപിച്ച് ആരാധകർ രംഗത്തുവന്നതിനൊപ്പം ടീമിൻ്റെ പ്രകടനവും മോശമായി. കഴിഞ്ഞ സീസണിൽ വെറും നാല് മത്സരം മാത്രം വിജയിച്ച മുംബൈ ഇന്ത്യൻസ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു.
കഴിഞ്ഞ സീസണിൽ ടീം അത്ര മികച്ചതായിരുന്നില്ല. ചില നല്ല പേരുകളുണ്ടായിരുന്നെങ്കിലും ഒരു ടീമെന്ന നിലയിൽ മുംബൈ പരാജയമായി. ഇത്തവണ വമ്പൻ പേരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ആവശ്യമുള്ളവരെ മുംബൈ ടീമിലെത്തിച്ചു. നേഹൽ വധേരയെ റിലീസ് ചെയ്യാനുള്ള തീരുമാനം തിരിച്ചടിയാവുമെങ്കിലും അതിന് പറ്റിയ പകരക്കാരുണ്ട്. രാജ് അങ്കദ് ബാവ, കൃഷ്ണൻ ശ്രീജിത്ത്, റോബിൻ മിൻസ്, മലയാളി ചൈനമാൻ ബൗളർ വിഗ്നേഷ് പുത്തൂർ തുടങ്ങിയ ഇന്ത്യൻ അൺകാപ്പ്ഡ് താരങ്ങളൊക്കെ മികച്ച കളിക്കാരാണ്. വിഗ്നേഷിൻ്റെ ബൗളിംഗ് വിഡിയോകൾ മുംബൈ ഇതുവരെ പുറത്തുവിട്ടിട്ടില്ല. താരത്തെ മിസ്റ്റരി സ്പിന്നർ എന്ന നിലയിൽ അവതരിപ്പിക്കാനാവും ഇതെന്നാണ് സൂചനകൾ.
ഇവർക്കൊപ്പം വിദേശതാരങ്ങളായ ബെവോൺ ജേക്കബ്സ്, മിച്ചൽ സാൻ്റ്നർ, വിൽ ജാക്ക്സ്, റയാൻ റിക്കിൾട്ടൻ, കോർബിൻ ബോഷ് തുടങ്ങിയവരും ആദ്യ ഇലവനിൽ ഇടം പിടിക്കാൻ അർഹതയുള്ളവരാണ്. ട്രെൻ്റ് ബോൾട്ടിൻ്റെ തിരിച്ചുവരവ് മുംബൈയ്ക്ക് നൽകുന്ന ബാലൻസ് ചില്ലറയല്ല. റീസ് ടോപ്‌ലെ, മുജീബ് റഹ്മാൻ തുടങ്ങിയ ഓപ്ഷനുകളും വളരെ മികച്ചതാണ്.




Also Read: IPL 2025: ഐപിഎൽ 18ആം സീസണ് ഇന്ന് തുടക്കം: കൊൽക്കത്തയിൽ കനത്ത മഴ; ഓറഞ്ച് അലേർട്ടിൽ ആരാധകർക്ക് ആശങ്ക
അൻഷുൽ കംബോജിനെപ്പോലൊരു സൂപ്പർ ഭാവിതാരത്തെ വിട്ടുകളഞ്ഞത് മുംബൈയെ അലട്ടുമെന്നുറപ്പ്. എന്നാൽ, ദീപക് ചഹാറിനെ ടീമിലെത്തിക്കാനായത് നേട്ടമാണ്. ബുംറയുടെ അഭാവത്തിൽ ബോൾട്ടിനൊപ്പം ന്യൂബോൾ എറിയാൻ ചഹാറിന് കഴിയും. ഹാർദിക് പാണ്ഡ്യയാവും മൂന്നാം പേസർ. രാജ് ബാവയിലും പേസ് ബൗളിംഗ് ഓപ്ഷനുണ്ട്. മിച്ചൽ സാൻ്റ്നറോ മുജീബ് റഹ്മാനോ ഒപ്പം കരൺ ശർമ്മയായും രണ്ടാം സ്പിന്നർ.
രോഹിത്, റിക്കിൾട്ടൺ, ജാക്ക്സ് എന്നീ ടോപ്പ് ഓർഡറിനൊപ്പം തിലക്, സൂര്യ, ഹാർദിക്, ബാവ, സാൻ്റ്നർ, ബോൾട്ട്, ചഹാർ, കരൺ എന്നിങ്ങനെയാവും ഫൈനൽ ഇലവൻ.