IPL 2025: വാംഖഡെയിൽ അവതരിച്ച് വിരാട് കോലി; ഒപ്പം നിന്ന് ക്യാപ്റ്റൻ: മുംബൈയെ അടിച്ചൊതുക്കി ആർസിബി
IPL 2025 RCB First Innings vs MI: മുംബൈ ഇന്ത്യൻസിനെ അടിച്ചൊതുക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ റൺസാണ് അടിച്ചുകൂട്ടിയത്. വിരാട് കോലിയും രജത് പാടിദാറും ആർസിബിയ്ക്കായി ഫിഫ്റ്റിയടിച്ചു.

രജത് പാടിദാർ
ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ അടിച്ചൊതുക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 221 റൺസ് നേടി. 67 റൺസ് നേടിയ വിരാട് കോലിയാണ് ആർസിബിയുടെ ടോപ്പ് സ്കോറർ. മുംബൈക്കായി ഹാർദിക് പാണ്ഡ്യയും ട്രെൻ്റ് ബോൾട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ട്രെൻ്റ് ബോൾട്ടിൻ്റെ ആദ്യ പന്തിൽ തന്നെ ബൗണ്ടറിയടിച്ച് ഫിൽ സാൾട്ട് ഇന്നിംഗ്സ് ആരംഭിച്ചെങ്കിലും അടുത്ത പന്തിൽ വിക്കറ്റ് നഷ്ടമായി. മൂന്നാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കൽ വിരാട് കോലിയുമായിച്ചേർന്ന് ആർസിബിയ്ക്ക് മേൽക്കൈ നൽകി. ആക്രമിച്ചുകളിച്ച ദേവ്ദത്തായിരുന്നു കൂടുതൽ അപകടകാരി. കോലിയും ഒപ്പം നിന്നു. 95 റൺസ് നീണ്ട ഈ കൂട്ടുകെട്ട് ഒടുവിൽ മലയാളി താരം വിഗ്നേഷ് പുത്തൂരാണ് തകർത്തത്. 22 പന്തിൽ 37 റൺസ് നേടിയ ദേവ്ദത്തിനെ മടക്കിയാണ് വിഗ്നേഷ് മുംബൈയ്ക്ക് ബ്രേക്ക്ത്രൂ നൽകിയത്.
ഇതിനിടെ വിരാട് കോലി തൻ്റെ ഫിഫ്റ്റി തികച്ചു. 29 പന്തിലാണ് കോലി 50 തികച്ചത്. നാലാം നമ്പരിലെത്തിയ ക്യാപ്റ്റൻ രജത് പാടിദാറും ആക്രമിച്ച് കളിച്ചു. മൂന്നാം വിക്കറ്റിൽ സഖ്യം 48 റൺസാണ് കൂട്ടിച്ചേർത്തത്. 15ആം ഓവറിൽ ഹാർദിക് പാണ്ഡ്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 44 പന്തിൽ 67 റൺസ് നേടിയ കോലിയെയും പിന്നാലെ ലിയാം ലിവിങ്സ്റ്റണെയും (0) ഹാർദിക് ഒരു ഓവറിൽ മടക്കി. ഈ സമയത്ത് പാടിദാർ പൂർണമായും ആക്രമണ മോഡിലേക്ക് മാറിയിരുന്നു. കേവലം 25 പന്തിൽ ഫിഫ്റ്റി തികച്ച പാടിദാർ ആർസിബിയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു.



Also Read: IPL 2025: ‘ഋഷഭ് പന്ത് ചില്ലാണ്, ഫോമൗട്ടൊന്നും ബാധിച്ചിട്ടില്ല’; വെളിപ്പെടുത്തലുമായി ലഖ്നൗ ടീമംഗം
മറുവശത്ത് അടിച്ചുകളിച്ച ജിതേഷ് ശർമ്മയും മുംബൈക്ക് തലവേദനയായി. ഹാർദ്ദിക്കിനെയും ബോൾട്ടിനെയുമടക്കം കൈകാര്യം ചെയ്ത സഖ്യം ആർസിബിയ്ക്ക് അതിഗംഭീര ഫിനിഷിംഗാണ് സമ്മാനിച്ചത്. 19ആം ഓവറിലെ അവസാന പന്തിൽ രജത് പാടിദാറിനെ ട്രെൻ്റ് ബോൾട്ട് മടക്കി. 32 പന്തുകൾ നേരിട്ട ബോൾട്ട് 64 റൺസെടുത്താണ് പുറത്തായത്. ജിതേഷുമൊത്ത് അഞ്ചാം വിക്കറ്റിൽ 69 റൺസിൻ്റെ കൂട്ടുകെട്ടിലും പാടിദാർ പങ്കാളിയായി. 19 പന്തിൽ 40 റൺസ് നേടിയ ജിതേഷ് ശർമ്മ നോട്ടൗട്ടാണ്.