IPL 2025: ‘ചെണ്ട’കളെ മാച്ച് വിന്നർമാരാക്കുന്ന നെഹ്റ മാജിക്; ഗുജറാത്ത് ടൈറ്റൻസിൻ്റെ രഹസ്യം
Gujarat Titans Review: താരങ്ങളെ വിശ്വസിക്കുന്ന ഫ്രാഞ്ചൈസി. ടീമിൻ്റെ പ്രവർത്തനങ്ങളിൽ ഇടപെടാത്ത ഉടകമൾ. അതിലുപരി പണിയറിയാവുന്ന ക്യാപ്റ്റനും കോച്ചും. ഗുജറാത്ത് ടൈറ്റൻസ് എന്ന ടീം പ്രത്യേകമാവുന്നത് ഇങ്ങനെയാണ്.

നിലവിലെ ഐപിഎൽ സീസണിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയത് പ്രസിദ്ധ് കൃഷ്ണയാണ്. സീസണിലാകെ 16 വിക്കറ്റ്. എക്കോണമി 7.29. അതും സപ്പോർട്ട് കിട്ടുന്ന പവർപ്ലേയിലല്ല, മധ്യ ഓവറുകളിലാണ് പ്രസിദ്ധ് പന്തെറിയുന്നത്. 12 വിക്കറ്റുകളുമായി മുഹമ്മദ് സിറാജ് രണ്ടാം സ്ഥാനം പങ്കിടുന്നു. സീസണിലെ ഏറ്റവും നല്ല മധ്യനിര ബാറ്റർമാരിൽ ഒരാളാണ് ഷെർഫെയിൻ റതർഫോർഡ്. ഇവർക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഈ താരങ്ങളൊക്കെ ഗുജറാത്ത് ടൈറ്റൻസിൻ്റെ കളിക്കാരാണ്.
ആദ്യ സീസൺ മുതൽ തന്നെ ഗുജറാത്ത് ടൈറ്റൻസിൻ്റെ ഒരു രീതി ഇതാണ്. ഒന്നുരണ്ട് മികച്ച വിദേശികൾ. മറ്റ് ടീമുകളിൽ ബെഞ്ചിലിരുന്ന് മുഷിഞ്ഞ, ഐപിഎലിൽ നല്ല റെക്കോർഡുകളില്ലാത്ത താരങ്ങൾ എന്നിവർ ചേർന്നുള്ള ഒരു മാജിക്കൽ കോമ്പിനേഷൻ. ഹാർദിക് പാണ്ഡ്യയെ നഷ്ടപ്പെട്ടതിന് ശേഷമുള്ള സീസണിൽ ഗുജറാത്ത് ഒന്ന് മങ്ങിയെങ്കിലും ലേലത്തിൽ സമർത്ഥമായി ഇടപെട്ട് ഗുജറാത്ത് വീണ്ടും ഒരു വിന്നിങ് കോമ്പിനേഷർ രൂപീകരിച്ചു.
പ്രസിദ്ധ് കൃഷ്ണ 2018ലാണ് ഐപിഎലിൽ അരങ്ങേറുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും രാജസ്ഥാൻ റോയൽസിലും കളിച്ചു. 2023, 24 സീസണിൽ പരിക്ക്. ഇക്കാലത്തൊന്നും പ്രസിദ്ധ് ഇത്ര നല്ല പ്രകടനങ്ങൾ നടത്തിയിട്ടേയില്ല. 2022ൽ 19 വിക്കറ്റുകളുമായി പ്രസിദ്ധ് നല്ല പ്രകടനം നടത്തിയെങ്കിലും ഈ സീസണിൽ അവിശ്വസനീയ പ്രകടനമാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ മുഹമ്മദ് സിറാജ് പ്രകടനം മെച്ചപ്പെടുത്തിവന്നിരുന്നെങ്കിലും ഗുജറാത്തിൽ താരത്തിൻ്റെ പ്രകടനം അപാരം. ആർസിബി ആരാധകർ ചെണ്ട എന്ന് വിളിച്ച സിറാജ്. ഇപ്പോൾ പവർപ്ലേ കില്ലർ. ഇതുപോലെ തന്നെ റതർഫോർഡും. 40 ശരാശരിയും 155 സ്ട്രൈക്ക് റേറ്റുമാണ് സീസണിൽ റതർഫോർഡിനുള്ളത്. മുൻപ് കളിച്ച രണ്ട് സീസണുകളിലും റതർഫോർഡ് ഇത്ര മികച്ച പ്രകടങ്ങൾ നടത്തിയിട്ടില്ല.




Also Read: IPL 2025: “കളി ജയിക്കണം, വേറെ വഴിയില്ല”; പോയിൻ്റ് നില മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് രാഹുൽ ദ്രാവിഡ്
താരങ്ങളുടെ എബിലിറ്റി മനസ്സിലാക്കി അതിൽ വിശ്വസിക്കുന്ന ഫ്രാഞ്ചൈസിയാണ് ഗുജറാത്ത്. ഉടമകൾ ഡ്രസിംഗ് റൂമിലോ സ്റ്റേഡിയത്തിലോ വരാറില്ല. അതൊക്കെ ടീം മാനേജ്മെൻ്റ് നോക്കും. പ്രസിദ്ധ് നേരത്തെ പവർപ്ലേയിൽ ഉപയോഗിക്കപ്പെട്ടിരുന്നു. ഹിറ്റ് ഡ ഡെക്ക് ഹാർഡ് ബൗളറായ പ്രസിദ്ധിന് മധ്യ ഓവറുകൾ കുറച്ചുകൂടി നല്ലതാവുമെന്ന് മനസിലാക്കാൻ ഗുജറാത്തിന് കഴിഞ്ഞു. ഫിനിഷറായി ഉപയോഗിക്കപ്പെട്ടിരുന്ന റതർഫോർഡിനെ അവർ നാലാം നമ്പറിലിറക്കി. താരത്തിന് കൂടുതൽ പന്തുകൾ കിട്ടിയതോടെ ഇതും ഹിറ്റ്. ഈ പതിവ് തുടർന്നാൽ ഗുജറാത്തിന് രണ്ടാം കിരീടം ഉറപ്പിക്കാം.