IPL 2025: ‘പന്ത് മിസ് ചെയ്ത സ്റ്റമ്പിങ് ദൃശ്യങ്ങൾ മുക്കി’; ബ്രോഡ്കാസ്റ്റർമാർ താരത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപണം
IPL 2025 - Rishabh Pant: ഋഷഭ് പന്തിനെ ബ്രോഡ്കാസ്റ്റർമാർ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപണം. മോഹിത് ശർമ്മയുടെ സ്റ്റമ്പിങ് ചാൻസ് മിസ് ചെയ്ത പന്തിൻ്റെ ദൃശ്യങ്ങൾ ഹൈലൈറ്റ്സിൽ ഉണ്ടായിരുന്നില്ല. ഇതോടെയാണ് സോഷ്യൽ മീഡിയ ആരോപണമുയർത്തിയത്.

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് വിജയിച്ചതിന് പിന്നാലെ ഋഷഭ് പന്താണ് വിമർശനങ്ങളേറ്റുവാങ്ങുന്നത്. ബാറ്റിംഗിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായ പന്ത് കീപ്പ് ചെയ്തപ്പോൾ നിർണായകമായ ഒരു സ്റ്റമ്പിങും പാഴാക്കി. പാഴാക്കിയ ഈ സ്റ്റമ്പിങിൻ്റെ ദൃശ്യങ്ങൾ മത്സരത്തിൻ്റെ ഹൈലൈറ്റ്സിൽ ഉൾപ്പെടുത്തിയിട്ടില്ല. പത്താം വിക്കറ്റായ മോഹിത് ശർമ്മയുടെ സ്റ്റമ്പിങ് മിസ് ആക്കിയതാണ് ലഖ്നൗവിൻ്റെ പരാജയത്തിന് പ്രധാന കാരണമായത്. എന്നിട്ടും ഈ ദൃശ്യങ്ങൾ ഉൾപ്പെടുത്താത്തത് ബ്രോഡ്കാസ്റ്റർമാർ പന്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു.
മത്സരത്തിൻ്റെ അവസാന ഓവറിലായിരുന്നു സംഭവം. ഷഹബാസ് അഹ്മദ് എറിഞ്ഞ ഓവറിൽ ആറ് റൺസായിരുന്നു ഡൽഹിയുടെ വിജയലക്ഷ്യം. അവസാന വിക്കറ്റായ മോഹിത് ശർമ്മയാണ് ക്രീസിൽ. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ തകർപ്പൻ ഫോമിലുള്ള അശുതോഷ് ശർമ്മ. 30 പന്തിൽ 60 റൺസെടുത്ത് നിൽക്കുന്ന അശുതോഷിന് സ്ട്രൈക്ക് കൈമാറാനായി സിംഗിളിന് ശ്രമിച്ചെങ്കിലും മോഹിത് പന്ത് മിസ് ചെയ്തു. ഈ സമയത്ത് ക്രീസിന് പുറത്തായിരുന്നു താരം. എന്നാൽ, ഋഷഭ് പന്ത് സ്റ്റമ്പിങ് മിസ് ചെയ്തു. ഈ വിക്കറ്റെടുത്തിരുന്നെങ്കിൽ കളി ഡൽഹിയുടെ അവസാന വിക്കറ്റ് നഷ്ടമായി ലഖ്നൗ വിജയിച്ചേനെ. പന്ത് മോഹിതിൻ്റെ പാഡിൽ തട്ടിയതിന് ലഖ്നൗ എൽബിഡബ്ല്യു റിവ്യൂ എടുത്തെങ്കിലും വിജയിച്ചില്ല. അടുത്ത പന്തിൽ മോഹിത് ശർമ്മ സിംഗിളെടുത്ത് അശുതോഷിന് സ്ട്രൈക്ക് കൈമാറി. ഓവറിലെ മൂന്നാം പന്തിൽ സിക്സറടിച്ച് അശുതോഷ് ഡൽഹിയെ തകർപ്പൻ വിജയത്തിലെത്തിക്കുകയും ചെയ്തു.
Also Read: IPL 2025: എംഎസ് ധോണി വിഗ്നേഷിനോട് പറഞ്ഞതെന്ത്?; ഒടുവിൽ സോഷ്യൽ മീഡിയ തേടിയ ആ രഹസ്യം പുറത്ത്




ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 209 റൺസെടുത്തു. നിക്കോളാസ് പൂരാൻ (75), മിച്ചൽ മാർഷ് (72) എന്നിവരാണ് ലഖ്നൗവിനായി തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ ഏഴ് റൺസിന് മൂന്ന് വിക്കറ്റും 65 റൺസിന് അഞ്ച് വിക്കറ്റും 113 റൺസിന് ആറ് വിക്കറ്റും നഷ്ടമായ ഡൽഹി ഒടുവിൽ വിപ്രജ് നിഗമിൻ്റെയും അശുതോഷ് ശർമ്മയുടെയും തകർപ്പൻ പ്രകടനത്തിലാണ് ജയിച്ചുകയറിയത്. ഐപിഎൽ കരിയറിൽ തന്നെ ആദ്യ മത്സരം കളിക്കുന്ന വിപ്രജ് നിഗം 15 പന്തിൽ 39 റൺസ് നേടി പുറത്തായി. ഏഴാം വിക്കറ്റിൽ 55 റൺസാണ് അശുതോഷുമൊത്ത് വിപ്രജ് പടുത്തുയർത്തിയത്. 31 പന്തിൽ 66 റൺസ് നേടിയ അശുതോഷ് ശർമ്മ പുറത്താവാതെ നിന്നു.