IPL 2025: കിരീട നേട്ടത്തിനായി പോരാടി ടീമുകള്‍; ഐപിഎൽ ട്രോഫിയിലെ സംസ്കൃത വാചകങ്ങളുടെ അർത്ഥം അറിയാമോ?
IPL Trophy: 13 വ്യത്യസ്ത വേദികളിലായാണ് ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. 2008 ൽ എട്ട് ടീമുകളുമായി ആരംഭിച്ച ടൂർണമെന്റ് 2022ൽ ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്റ്സും കൂടി ചേർന്നതോടെ പത്ത് ടീമുകളായി വളരുകയായിരുന്നു.

ഐപിഎൽ പൂരം കൊടിയേറിയിട്ട് മൂന്ന് ദിവസമായി. കീരിട നേട്ടത്തിനായി ടീമുകൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 13 വ്യത്യസ്ത വേദികളിലായാണ് ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. 2008 ൽ എട്ട് ടീമുകളുമായി ആരംഭിച്ച ടൂർണമെന്റ് 2022ൽ ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്റ്സും കൂടി ചേർന്നതോടെ പത്ത് ടീമുകളായി വളരുകയായിരുന്നു. ഉദ്ഘാടന മത്സരം മുതൽ ഇന്ന് വരെയും ഐപിഎൽ ട്രോഫിക്ക് വേണ്ടിയുള്ള പോരാട്ട വീര്യം താരങ്ങളും കാണികളും ഒരു പോലെ കാത്ത് സൂക്ഷിക്കുന്നു. ആദ്യ ഐപിഎൽ മത്സരങ്ങളിലെ ട്രോഫി ഇന്നത്തതിൽ നിന്നും വ്യത്യസ്തമായിരുന്നു.
ഇന്ത്യയുടെ ഭൂപടവും അതിനോടൊപ്പം ഒരു ബാറ്റ്സ്മാന്റെ ചിത്രവും ഉൾപ്പെടുന്നതായിരുന്നു ഉദ്ഘാടന ഐപിഎല്ലിലെ ട്രോഫി. എന്നാൽ പിന്നീട് ആ ഡിസൈനിൽ ചില മാറ്റങ്ങൾ വരുത്തുകയും 1983 ലെ ലോകകപ്പിലെ ട്രോഫിയോട് സാമ്യമുള്ള രീതിയിൽ അവയെ പരിഷ്കരിക്കുകയും ചെയ്തു. കൂടാതെ അതിൽ ഇന്ത്യൻ ഭൂപടത്തിന് അടുത്തായി ചില സംസ്കൃത വാക്യങ്ങളും കൊത്തിവച്ചു. ”യാത്ര പ്രതിഭ അവസര പ്രാപ്നോതിഹി” എന്നായിരുന്നു ആ വാചകങ്ങൾ.
മത്സരത്തിന്റെ യഥാർത്ഥ ഉദ്ദേശമാണ് ഈ വാക്യങ്ങളിൽ പ്രതിഫലിക്കുന്നത് എന്നായിരുന്നു അന്നത്തെ ഐപിഎൽ അധികൃതർ പറഞ്ഞത്. ‘കഴിവുകൾ അവസരങ്ങളെ കണ്ടുമുട്ടുന്നിടത്ത്’ എന്നായിരുന്നു ആ സംസ്കൃത വാക്യങ്ങളുടെ അർത്ഥം. ഐപിഎൽ മത്സരങ്ങളിലൂടെയാണ് പല താരങ്ങളുടെയും ഉദയം. ഒരു നല്ല ഐപിഎൽ പ്രകടനത്തിലൂടെ കളിക്കാരുടെ ഓഹരി മൂല്യം വർദ്ധിക്കുകയും അവർ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഐപിഎൽ, കഴിവുകൾ അവസരങ്ങൾ കണ്ടെത്തുന്ന ഇടമായത്. ട്രോഫിയും ആ സത്യത്തെ പ്രതിധ്വനിക്കുന്നു.
എന്നാൽ ഐപിഎൽ ട്രോഫിയുമായി ബന്ധപ്പെട്ട മറ്റൊരു രസകരമായ കാര്യം, വിജയിക്കുന്ന ക്യാപ്റ്റനോ ടീമോ ഈ ട്രോഫി സൂക്ഷിക്കുന്നില്ല എന്നതാണ്. പകരം, സമ്മാനദാന ചടങ്ങിന് തൊട്ടുപിന്നാലെ അവർ അത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) തിരികെ നൽകുകയും വിജയിക്കുന്ന ടീമിന് അവരുടെ വിജയം ആഘോഷിക്കാൻ മറ്റൊരു ട്രോഫി ലഭിക്കുകയും ചെയ്യുന്നു. കൂടാതെ, എല്ലാ വർഷവും പുതിയ ട്രോഫി നിർമ്മിക്കാറില്ല. ഓരോ ഫൈനലിനു ശേഷവും ചാമ്പ്യൻ ടീമിന്റെ പേര് ചേർത്ത് അവർ അതേ ട്രോഫി നൽകുന്നു.