IPL 2025: സീസണിലെ ആദ്യ സൂപ്പർ ഓവറിൽ രാജസ്ഥാന് പിഴച്ചു; യോർക്കറുകൾ കൊണ്ട് കളി തട്ടിയെടുത്ത് മിച്ചൽ സ്റ്റാർക്ക്
DC Won Against RR In Super Over: രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. സീസണിലെ ആദ്യ സൂപ്പർ ഓവർ പിറന്ന മത്സരത്തിലാണ് ഡൽഹിയുടെ വിജയം. അവസാന ഓവറും സൂപ്പർ ഓവറും എറിഞ്ഞ മിച്ചൽ സ്റ്റാർക്കാണ് ഡൽഹിയ്ക്ക് വിജയം സമ്മാനിച്ചത്.

സീസണിലെ ആദ്യ സൂപ്പർ ഓവർ പിറന്ന മത്സരത്തിൽ രാജസ്ഥാന് നിരാശ. സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാനെതിരെ അനായാസ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയപ്പോൾ രാജസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ ഇത്ര തന്നെ റൺസ് നേടി.19 ഓവർ വരെ മുന്നിൽ നിന്ന രാജസ്ഥാൻ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 20ആം ഓവറിലാണ് കളി കൈവിട്ടത്.
ഡഹി ക്യാപിറ്റൽസ് മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. സഞ്ജുവും ജയ്സ്വാളും ആക്രമിച്ചുകളിച്ചതോടെ സ്കോർ കുതിച്ചു. തകർപ്പൻ ഫോമിൽ നിൽക്കെ സഞ്ജു സാംസൺ പരിക്കേറ്റ് മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയായി. 19 പന്തിൽ 31 റൺസെടുത്ത താരം മടങ്ങുമ്പോൾ സ്കോർബോർഡിൽ 61 റൺസ്. മൂന്നാം നമ്പറിലെത്തിയ റിയാൻ പരാഗ് (8) വേഗം പുറത്തായെങ്കിലും നിതീഷ് റാണയും യശസ്വി ജയ്സ്വാളും ചേർന്ന് രണ്ടാം വിക്കറ്റിൽ 36 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ യശസ്വി ജയ്സ്വാൾ ഫിഫ്റ്റി തികച്ചിരുന്നു. 34 പന്തുകളിൽ നിന്നാണ് താരം ഫിഫ്റ്റിയിലെത്തിയത്. ഫിഫ്റ്റിയ്ക്ക് പിന്നാലെ ജയ്സ്വാളിനെ കുൽദീപ് യാദവ് പുറത്താക്കി.
പരാഗ് പുറത്തായതിന് പിന്നാലെ കടന്നാക്രമിച്ച നിതീഷ് റാണ രാജസ്ഥാനെ ഡ്രൈവിങ് സീറ്റിലെത്തിച്ചു. 26 പന്തിൽ ഫിഫ്റ്റി തികച്ച റാണയെ ഒരു റൺസ് കൂടി കൂട്ടിച്ചേർത്ത ശേഷം സ്റ്റാർക്ക് മടക്കി അയച്ചു. നാലാം വിക്കറ്റിൽ ധ്രുവ് ജുറേലുമൊത്ത് 49 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് റാണ മടങ്ങിയത്. പിന്നീട് ജുറേലും ഷിംറോൺ ഹെട്മെയറും ചേർന്ന് രാജസ്ഥാൻ്റെ വിജയലക്ഷ്യം അവസാന ഓവറിൽ 9 റൺസിലെത്തിച്ചു. ഓവറിലെ എല്ലാ പന്തുകളും കൃത്യതയോടെ യോർക്കർ എറിഞ്ഞ മിച്ചൽ സ്റ്റാർക്ക് ഇത് 8ൽ നിർത്തി. കളി സൂപ്പർ ഓവറിലേക്ക്. ഡബിൾ ഓടാനുള്ള അവസരം വേണ്ടെന്ന് വച്ച ധ്രുവ് ജുറേലും കളി സമനില ആയതിൽ നിർണായക പങ്കുവഹിച്ചു.




സൂപ്പർ ഓവറിൽ സ്റ്റാർക്കിനെ നേരിടാനെത്തിയത് ഹെട്മെയറും പരാഗും. സൂപ്പർ ഓവറിൽ രാജസ്ഥാൻ 11 റൺസ് നേടി. പരാഗും ജയ്സ്വാളും റണ്ണൗട്ടാവുകയും ചെയ്തു. സന്ദീപ് ശർമ്മ എറിഞ്ഞ രാജസ്ഥാൻ്റെ സൂപ്പർ ഓവറിൽ ആദ്യ നാല് പന്തുകളിൽ തന്നെ കെഎൽ രാഹുലും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് ഡൽഹിയെ വിജയത്തിലെത്തിച്ചു.
ജയത്തോടെ ആറ് കളിയിൽ അഞ്ച് ജയവുമായി ഡൽഹി ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. രാജസ്ഥാൻ ഏഴ് കളിയിൽ രണ്ട് ജയവുമായി എട്ടാം സ്ഥാനത്താണ്.