IPL 2025: മുൻ ക്യാപ്റ്റന്മാർ ഇന്ന് പഴയ ടീമിനെതിരെ; ലഖ്നൗ – ഡൽഹി മത്സരം കളത്തിനകത്തും പുറത്തും കലക്കും
IPL 2025 DC vs LSG: ലഖ്നൗ സൂപ്പർ ജയൻ്റ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മുൻ ക്യാപ്റ്റന്മാർ തങ്ങളുടെ പഴയ ടീമിനെതിരെ കളിക്കും. രാത്രി 7.30ന് വിശാഖപട്ടണത്തെ എസിഎവിഡിസിഎ സ്റ്റേഡിയത്തിലാണ് മത്സരം.

ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റക്സ് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ. ഡൽഹിയുടെ രണ്ടാം ഹോം ഗ്രൗണ്ടായ വിശാഖപട്ടണത്തെ എസിഎവിഡിസിഎ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് രാത്രി 7.30ന് മത്സരം ആരംഭിക്കും. ഇരു ടീമുകളുടെയും പഴയ ക്യാപ്റ്റന്മാർ എതിർ ടീമുകളിൽ കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഡൽഹി ക്യാപിറ്റൽസിൻ്റെ മുൻ ക്യാപ്റ്റൻ ഋഷഭ് പന്ത് ഈ സീസണിൽ എൽഎസ്ജിയുടെ ക്യാപ്റ്റനാണ്. ലഖ്നൗവിനെ കഴിഞ്ഞ സീസണുകളിൽ നയിച്ച കെഎൽ രാഹുൽ ഇക്കുറി ഡൽഹിയുടെ താരമാണ്.
ഡൽഹി ക്യാപിറ്റൽസ് ചില നല്ല താരങ്ങളെ കൈവിട്ടെങ്കിലും മറ്റ് ചില മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. എന്നാൽ, ഓപ്പണിങിലിറങ്ങുന്ന നാല് പ്രധാന താരങ്ങൾ ടീമിലുണ്ടെന്നത് ടീം കോമ്പിനേഷനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ജേക്ക് ഫ്രേസർ മക്കർക്ക്, ഫാഫ് ഡുപ്ലെസി, കെഎൽ രാഹുൽ എന്നിവർ ടി20യിൽ പ്രധാന ഓപ്പണർമാരാണ്. അഭിഷേക് പോറലും ഓപ്പൺ ചെയ്യാറുണ്ട്. ഫാഫ് വൈസ് ക്യാപ്റ്റനായതുകൊണ്ട് താരത്തെ ഒഴിവാക്കാനാവില്ല. അതുകൊണ്ട് തന്നെ ഫാഫ് കളിക്കുമെന്നുറപ്പ് ആരൊക്കെ ഓപ്പൺ ചെയ്യുമെന്നതാണ് സംശയം. ഫാഫ്, ജെഎഫ്എം എന്നിവർക്ക് ഓപ്പണിംഗിലും കെഎൽ രാഹുൽ മൂന്ന് അല്ലെങ്കിൽ നാല് നമ്പറിലും കളിക്കാനിടയുണ്ട്. ഇവർക്കൊപ്പം അഭിഷേക് പോറൽ, കരുൺ നായർ, ട്രിസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ, അശുതോഷ് ശർമ്മ എന്നിങ്ങനെ ബാറ്റിംഗ് നീളും. സ്റ്റബ്സും അശുതോഷും ചേർന്ന ഫിനിഷർമാർ എതിർ ടീമിന് തലവേദനയാവുമെന്നുറപ്പ്. ടി നടരാജൻ, മുകേഷ് കുമാർ, മിച്ചൽ സ്റ്റാർക്ക് എന്നിവരിൽ പവർപ്ലേയും ഡെത്ത് ഓവറും ഭദ്രം. സ്പിന്നെറിയാൽ കുൽദീപും അക്സറും.




ലഖ്നൗ പതിവുപോലെ എന്തൊക്കെയോ കാണിച്ചെങ്കിലും ചില നല്ല താരങ്ങളുണ്ട്. ഋഷഭ് പന്ത് ഓപ്പൺ ചെയ്യണമെന്ന നിർദ്ദേശങ്ങളുണ്ടെങ്കിലും താരം മൂന്നാം നമ്പറിൽ കളിക്കാനാണ് സാധ്യത. അർഷിൻ കുൽക്കർണിയെ ആദ്യ ചില മത്സരങ്ങളിലെങ്കിലും ഓപ്പണറായി പരിഗണിച്ചേക്കും. മിച്ചൽ മാർഷാവും സഹ ഓപ്പണർ. ശേഷം നിക്കോളാസ് പൂരൻ, ആയുഷ് ബദോനി, ഡേവിഡ് മില്ലർ എന്നിങ്ങനെ അതിശക്തമായ മധ്യനിര. ഫിനിഷിംഗിനുള്ള ചുമതല അബ്ദുൽ സമദിനാവും. ഷഹബാസ് അഹ്മദിൽ സ്പിൻ ഓപ്ഷനും മധ്യനിരയിൽ ബാറ്റിംഗും ലഭിക്കും. പേസർമാരുടെ പരിക്ക് തിരിച്ചടിയായതിനാൽ ശാർദുൽ താക്കൂർ, ഷമാർ ജോസഫ്, രാജവർധൻ ഹങ്കർഗേക്കർ എന്നിവരെ വിശ്വസിക്കേണ്ടിവരും. ആകാശ് സിംഗും ഒരു പേസ് ഓപ്ഷനാണ്. രവി ബിഷ്ണോയ് ആണ് സ്പിന്നർ.