IPL 2025 : ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ഡൽഹി; ലഖ്നൗവിനെ ഒരു വിക്കറ്റിന് തോൽപ്പിച്ചു
IPL 2025 DC VS LSG Highlights : 65ന് അഞ്ച് എന്ന നിലയിൽ തകർന്നടിഞ്ഞ ഡൽഹി ക്യാപിറ്റൽസിന് വിജയത്തിലേക്ക് നയിച്ചത് അശുതോഷ് ശർമ ഒറ്റയാൾ പോരാളിയാണ്.

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. കൈവിട്ട് പോയി എന്ന് കരുതിയ മത്സരം യുവതാരം അശുതോഷ് ശർമ നടത്തിയ ഒറ്റയാൾ പോരാട്ടത്തിൻ്റെ മികവിലാണ് ഡൽഹി ഒരു വിക്കറ്റിന് സ്വന്തമാക്കിയത്. ലഖ്നൗ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്. മത്സരത്തിൻ്റെ ഒരു ഘട്ടത്തിൽ ആറിന് 113 എന്ന നിലയിൽ തകർച്ചയുടെ വക്കിൽ നിന്നാണ് ഡൽഹി ത്രസിപ്പിക്കുന്ന ജയം നേടിയെടുത്തത്.
ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേൽ ആദ്യം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിൻ്റെയും വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാൻ്റെ ബാറ്റിങ് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത എൽഎസ്ജി 209 റൺസെടുത്തത്. പത്ത് ഓവറിൽ 130 പിന്നിട്ട ലഖ്നൗവിനെ പിന്നീട് ബോളർമാർ വരിഞ്ഞുകെട്ടി. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് മൂന്നും കുൽദീപ് യാദവ് രണ്ടും വിപ്രാജ് നിഗവും മുകേഷ് കുമാറും ചേർന്ന് ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തുകയും ചെയ്തു.
ALSO READ : KL Rahul: കെ.എല്‍. രാഹുല്‍ അച്ഛനായി, സുനില്‍ ഷെട്ടി മുത്തച്ഛനും; സന്തോഷം പങ്കുവച്ച് അതിയ
അതേസമയം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിയുടെ കാര്യം തുടക്കത്തിൽ പരിതാപകരമായിരുന്നു. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീണ ഡൽഹി പവർപ്ലേയിൽ തന്നെ സമ്മർദ്ദത്തിലായി. സ്കോർ ബോർഡ് 13-ാം ഓവറിൽ 110 കടന്നപ്പോഴേക്കും ഡൽഹിയുടെ ആറ് മുൻതാരങ്ങൾ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു. അൺക്യാപ്ഡ് താരങ്ങളായ അശുതോഷും വിപ്രാജും ചേർന്നാണ് ഡൽഹിക്ക് വിജയപ്രതീക്ഷ നൽകിയത്. അവസാനം അശുതോഷ് ഒറ്റയ്ക്ക് ഡിസി വിജയത്തിലേക്ക് കൈപിടിച്ചു കയറ്റി. എൽഎസ്ജിക്കു വേണ്ടി ഷാർദുൽ താക്കൂർ, സിദ്ധാർഥ്, ദിഗ്വേഷ് സിങ്, രവി ബിഷ്നോയി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.
നാളെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബ് കിങ്സിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 7.30 അഹമ്മദബാദിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഗുജറാത്ത്-പഞ്ചാബ് പോരാട്ടം.