IPL 2025 : പാറ പോലെ ഉറച്ച് നിന്ന് രചിൻ രവീന്ദ്ര; ഐപിഎൽ എൽ-ക്ലാസിക്കോയിൽ ചെന്നൈക്ക് ജയം
IPL 2025 Chennai Super Kings Vs Mumbai Indians Highlights : നാല് വിക്കറ്റിനായിരുന്നു ചെന്നൈ സൂപ്പർ കിങ്സിൻ്റെ ജയം. മുംബൈ ഇന്ത്യൻസിനായി മലയാളി യുവതാരം വിഗ്നേഷ് പുത്തൂർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ചെന്നൈ : ഐപിഎൽ 2025 സീസണിൻ്റെ ആദ്യ എൽ ക്ലാസിക്കോയിൽ ചെന്നൈ സൂപ്പർ കിങ്സിന് ജയം. ചെപ്പോക്കിൽ വെച്ച് നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാല് വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് പന്തുകൾ ബാക്കി നിർത്തികൊണ്ടായിരുന്നു ചെന്നൈയുടെ ജയം. ചെന്നൈക്ക് വേണ്ടി റുതുരാജ് ഗെയ്ക്വാദും രചിൻ രവീന്ദ്രയും അർധ സെഞ്ചുറികൾ നേടി. നൂർ അഹമ്മദ് നാല് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.
ടോസ് നേടിയ സിഎസ്കെ ആദ്യം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് ആദ്യം പാളി തുടങ്ങി. ഇന്ത്യൻ നായകൻ രോഹിത് ശർമ റൺസൊന്നുമെടുക്കാതെയാണ് പവലിയൻനിലേക്ക് മടങ്ങിയത്. പിന്നാലെ അഫ്ഗാനിസ്ഥാൻ താരം നൂർ അഹമ്മദിൻ്റെ സ്പിന്നിൽ കറങ്ങി വീഴുകയായിരുന്നു മുംബൈ. 18 റൺസ് മാത്രം വിട്ടുകൊടുത്താണ് അഫ്ഗാൻ താരം നാല് മുംബൈ വിക്കറ്റുകൾ വീഴ്ത്തിയത്. നൂറിന് പുറമെ ഖലീൽ അഹമ്മദ് മൂന്നും നാഥാൻ എലിസും ആർ അശ്വിനും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിഎസ്കെയ്ക്ക ആദ്യമൊന്ന് പിഴച്ചെങ്കിലും മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് അതിവേഗത്തിൽ സെഞ്ചുറി നേടി ജയം അനയാസമാക്കാൻ ശ്രമിച്ചു. എന്നാൽ രോഹിത് ശർമയ്ക്ക് പകരം ഇംപാക്ട് പ്ലെയറായി എത്തിച്ച് മലയാളി താരം വിഗ്നേഷ് പുത്തൂർ മുംബൈക്ക് നഷ്ടപ്പെട്ടുപോയ പ്രതീക്ഷ തിരികെ നൽകി. ഗെയ്ക്വാദിൻ്റെ അടക്കം മൂന്ന് വിക്കുറ്റുകൾ മലയാളി താരം തൻ്റെ കന്നി ഐപിഎൽ മത്സരത്തിൽ സ്വന്തമാക്കി.
അവസാനം എം എസ് ധോണി വരെ ഇറങ്ങിയെങ്കിലും ഓപ്പണറായി ഇറങ്ങി ക്രീസിൽ പാറ പോലെ ഉറച്ച് നിന്ന ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്രയാണ് ചെന്നൈക്കായി വിജയ സ്കോർ കണ്ടെത്തിയത്. വിഗ്നേഷ് സൃഷ്ടിച്ച സമ്മർദം ഒരുവിധം മറികടന്നതും രവീന്ദ്ര മാത്രമായിരുന്നു. അവസാനം ഓവറിൽ അഞ്ച് പന്തുകൾ ബാക്കി നിർത്തികൊണ്ട് സിക്സർ പറത്തിയാണ് ന്യൂസിലാൻഡ് താരം സിഎസ്കെയ്ക്ക് ജയം സമ്മാനിച്ചത്.വിഗ്നേഷിന് പുറമെ ദീപക് ചഹറും വിൽ ജാക്ക്സും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
നാളെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിനെ നേരിടും. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം