IPL 2025: ഇനിയും നാണംകെടാന്‍ വയ്യ, ഇത്തവണ രണ്ടും കല്‍പിച്ച്; കാശ് വീശിയെറിഞ്ഞ് പഞ്ചാബ് കപ്പ് നേടുമോ?
IPL 2025 Punjab Kings: ഇതുവരെ കപ്പുയര്‍ത്താന്‍ പഞ്ചാബ് കിങ്‌സിന് സാധിച്ചിട്ടില്ല. 2014ല്‍ ഫൈനലില്‍ എത്തിയതാണ് മികച്ച നേട്ടം. ഇത്തവണ രണ്ടും കല്‍പിച്ചാണ് പഞ്ചാബിന്റെ വരവ്. ലേലത്തിന് മുമ്പ് നിലനിര്‍ത്തിയത് രണ്ട് താരങ്ങളെ . വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്രഭ്‌സിമ്രാന്‍ സിങിനെയും, ഓള്‍ റൗണ്ടര്‍ ശശാങ്ക് സിങിനെയും

ഐപിഎല്‍ മത്സരങ്ങളില്‍ ഫ്രാഞ്ചെസി ഉടമകള്‍ മത്സരം കാണാന്‍ വരുന്നത് സര്‍വസാധാരണമാണ്. സ്വന്തം ടീമിനെ ആവോളം പ്രോത്സാഹിപ്പിക്കുന്ന ടീം ഉടമകളില്‍ പ്രീതി സിന്റ, കാവ്യ മാരന്‍ തുടങ്ങിയവരുടെ തട്ട് താണിരിക്കും. അപൂര്‍വമായി മാത്രമാണ് സ്വന്തം ഫ്രാഞ്ചെസിയുടെ മത്സരം കാണാന്‍ ഇവര്‍ എത്താതിരുന്നിട്ടുള്ളത്. സ്വന്തം ടീമിനെ ഇത്രത്തോളം പ്രോത്സാഹിപ്പിക്കുമ്പോഴും, ഇതുവരെ കപ്പുയര്‍ത്താന്‍ പ്രീതി സിന്റയ്ക്ക് സാധിച്ചിട്ടില്ല. 2014ല്‍ ഫൈനലില്‍ എത്തിയതാണ് ഇതുവരെയുള്ളതിലെ മികച്ച നേട്ടം. എന്നാല്‍ ഇത്തവണ രണ്ടും കല്‍പിച്ചാണ് പഞ്ചാബിന്റെ വരവ്. ലേലത്തിന് മുമ്പ് നിലനിര്‍ത്തിയത് രണ്ട് താരങ്ങളെ മാത്രം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്രഭ്‌സിമ്രാന്‍ സിങിനെയും, ഓള്‍ റൗണ്ടര്‍ ശശാങ്ക് സിങിനെയും. ഒട്ടുമിക്ക താരങ്ങളെയും ഒഴിവാക്കിയ പഞ്ചാബ് ലേലത്തില്‍ മിന്നിത്തിളങ്ങുമെന്ന് അന്നേ വ്യക്തമായിരുന്നു. ഒടുവില്‍ അതുപോലെ സംഭവിച്ചു. ലേലത്തില്‍ പഞ്ചാബ് കാശ് വീശിയെറിഞ്ഞു. കിടിലന്‍ താരങ്ങളെ ടീമിലെത്തിച്ചു.
കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യറിനെ നായകനാക്കിയാണ് ഇത്തവണ പഞ്ചാബിന്റെ വരവ്. 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് ശ്രേയസിനെ സ്വന്തമാക്കിയത്. താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയ രണ്ടാമത്തെ താരമാണ് ശ്രേയസ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഋഷഭ് പന്താണ് (27 കോടി രൂപ) ഒന്നാമത്. ഏറ്റവും കൂടുതല്‍ പണം സ്വന്തമാക്കിയ അഞ്ച് താരങ്ങളില്‍ മൂന്ന് പേരും പഞ്ചാബ് കിങ്‌സിലാണ്. ബൗളിംഗിന് കരുത്ത് പകരാന്‍ അര്‍ഷ്ദീപ് സിങിനും, യുസ്‌വേന്ദ്ര ചഹലിനുമായി 18 കോടി വീതമാണ് പഞ്ചാബ് മുടക്കിയത്.
ഇത്തവണ ഉഗ്രന്‍ ടീം
ഇത്തവണത്തെ സ്‌ക്വാഡ് പഞ്ചാബിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. തന്ത്രങ്ങളുടെ ആശാന്‍ റിക്കി പോണ്ടിംഗാണ് പരിശീലകന്‍. മികച്ച വിദേശ ഓള്‍റൗണ്ടര്‍മാരുടെ ഒരു വലിയ നിരയാണ് പഞ്ചാബിന്റെ കരുത്ത്. ഗ്ലെന്‍ മാക്‌സ്വെലും, മാര്‍ക്കസ് സ്റ്റോയിനിസും അത്യന്തം അപകടകാരികള്‍ തന്നെ. ഒപ്പം മാര്‍ക്കോ യാന്‍സെനും, അസ്മത്തുല്ല ഒമര്‍സയിയും ചേരുമ്പോള്‍ പഞ്ചാബ് കിങ്‌സിനെ മറ്റ് ടീമുകള്‍ ഭയപ്പെടാതെ തരമില്ല. ശശാങ്ക് സിങ്, നെഹാല്‍ വധേര, ആരോണ്‍ ഹാര്‍ഡി, മുഷീര്‍ ഖാന്‍ എന്നീ ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ടെങ്കിലും ഇവരില്‍ രണ്ട് പേര്‍ മാത്രമാകാം പ്ലേയിങ് ഇലവനില്‍ സ്ഥാനം നേടുന്നത്. ഇതില്‍ കഴിഞ്ഞ തവണ മികച്ച പ്രകടനം പുറത്തെടുത്ത ശശാങ്ക് സിങിനാണ് സാധ്യത കൂടുതല്‍. പഞ്ചാബ് നിലനിര്‍ത്തിയ രണ്ട് പേരില്‍ ഒരാള്‍ കൂടിയാണ് ശശാങ്ക്. നെഹാല്‍ വധേരയെയും പരിഗണിച്ചേക്കാം.




ടോപ് ഓര്‍ഡറില്‍ ക്യാപ്റ്റന്‍ ശ്രേയസും, പ്രഭ്‌സിമ്രാനും സ്ഥാനം ഉറപ്പിച്ചു. പ്രിയാന്‍ഷ് ആര്യ, പൈല അവിനാഷ്. ഹര്‍നൂര്‍ സിങ്, സൂര്യാന്‍ഷ്, ഷെഡ്‌ജെ എന്നീ ബാറ്റര്‍മാരും സ്‌ക്വാഡിലുണ്ടെങ്കിലും ഇവരില്‍ ഒരാള്‍ മാത്രമാകും പ്ലേയിങ് ഇലവനിലെത്തുക. പ്രഭ്‌സിമ്രാനെ കൂടാതെ മലയാളിതാരം വിഷ്ണു വിനോദ്, ജോഷ് ഇഗ്ലിസ് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. പ്രഭ്‌സിമ്രാന്‍ ആദ്യ 11ലെ സ്ഥാനം അരക്കിട്ടുറപ്പിച്ചതിനാല്‍ മറ്റ് താരങ്ങളുടെ സാധ്യത കണ്ടറിയണം. പരിശീലന മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ വിഷ്ണു വിനോദിന് സാധിച്ചതാണ് ഒരു പ്രതീക്ഷ.
Read Also : IPL 2025: ചെപ്പോക്കിൽ എതിരാളികളെ കാത്തിരിക്കുന്നത് സ്പിൻ കെണി; അശ്വിൻ – ജഡേജ – നൂർ ത്രയത്തിലൊരുങ്ങി സിഎസ്കെ
ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്ദീപ് സിങ്, യുസ്‌വേന്ദ്ര സിങ്, സേവിയര്‍ ബാര്‍ട്ട്‌ലെറ്റ്, ലോക്കി ഫെര്‍ഗൂസണ്‍, പ്രവീണ്‍ ദുബെ, കുല്‍ദീപ് സിങ്, യാഷ് താക്കൂര്‍, വൈശാഖ് വിജയ്കുമാര്‍ എന്നിവരാണ് ബൗളര്‍മാര്‍. ഇതില്‍ യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍പ്രീത് ബ്രാര്‍ എന്നിവരാകും അന്തിമ ഇലവനിലെത്തുക. ചഹല്‍ ഇമ്പാക്ട് പ്ലയറായാകും കളിക്കുക.
പഞ്ചാബ് കിങ്‌സിന്റെ പ്ലേയിങ് ഇലവന്‍ സാധ്യത: പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, പ്രിയാന്‍ഷ് ആര്യ (ഇമ്പാക്ട് പ്ലേയര്‍), ശശാങ്ക് സിങ്, ഗ്ലെന്‍ മാക്‌സ്വെല്‍, നെഹാല്‍ വധേര, മാര്‍ക്കസ് സ്‌റ്റോയിനിസ്, അസ്മത്തുല്ല ഒമര്‍സയി/ജോസ് ഇഗ്ലിസ്, മാര്‍ക്കോ യാന്‍സന്‍, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍ (ഇമ്പാക്ട് പ്ലയര്‍).