IPL 2025: ‘ഇത്രയും കാലം എവിടെയായിരുന്നു?’; അനികേത് വർമ്മയുടെ അസാമാന്യ ബാറ്റിംഗ്; ഡൽഹിയ്ക്ക് 164 റൺസ് വിജയലക്ഷ്യം
IPL 2025 SRH All Out: സൺറൈസേഴ്സിനെ 163ലൊതുക്കി ഡൽഹി ക്യാപിറ്റൽസ്. ഡൽഹിയ്ക്കായി മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. ആദ്യ സീസൺ കളിക്കുന്ന അനികേത് വർമ്മയുടെ തകർപ്പൻ പ്രകടനമാണ് ഹൈദരാബാദിനെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്.

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 19ആം ഓവറിൽ 163 റൺസിന് ഓളൗട്ടായി. 41 പന്തിൽ 74 റൺസ് നേടിയ അനികേത് വർമ്മയാണ് സൺറൈസേഴ്സിൻ്റെ ടോപ്പ് സ്കോറർ. 23 വയസുകാരനായ മധ്യപ്രദേശ് താരത്തിൻ്റെ ആദ്യ ഐപിഎൽ സീസൺ ആണിത്. ഡൽഹിയ്ക്കായി മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തി.
വളരെ മോശം തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. അഭിഷേക് ശർമ്മയെ (1) വിപ്രജ് നിഗം റണ്ണൗട്ടാക്കിയതോടെയാണ് ഹൈദരാബാദിൻ്റെ ആദ്യ വിക്കറ്റ് വീണത്. പിന്നാലെ ഇഷാൻ കിഷൻ (2), നിതീഷ് കുമാർ റെഡ്ഡി (0) എന്നിവരെ ഒരു ഓവറിൽ മടക്കി മിച്ചൽ സ്റ്റാർക്ക് ഹൈദരാബാദിനെ പ്രതിസന്ധിയിലാക്കി. 12 പന്തിൽ 22 റൺസ് നേടിയ ട്രാവിസ് ഹെഡിനെ തൻ്റെ അടുത്ത ഓവറിൽ സ്റ്റാർക്ക് മടക്കിയതോടെ ഹൈദരാബാദ് നാല് വിക്കറ്റ് നഷ്ടത്തിൽ 37 റൺസെന്ന നിലയിലേക്ക് വീണു.
അഞ്ചാം വിക്കറ്റിൽ അനികേത് വർമ്മയും ഹെയ്ൻറിച് ക്ലാസനും ചേർന്ന കൂട്ടുകെട്ടാണ് ഹൈദരാബാദിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ക്ലാസനെക്കാൾ ആക്രമിച്ച് കളിച്ച അനികേത് ആദ്യ കളിയിലെ പ്രകടനം ഫ്ലൂക്കല്ലെന്ന് തെളിയിച്ചു. അനായാസം ഡൽഹി ബൗളർമാരെ നേരിട്ട താരം ക്ലാസനുമൊത്ത് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 77 റൺസ്. 19 പന്തിൽ 32 റൺസ് നേടിയ ക്ലാസനെ മോഹിത് ശർമ്മ മടക്കിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. അഭിനവ് മനോഹർ (4), പാറ്റ് കമ്മിൻസ് (2) എന്നിവരെ മടക്കി കുൽദീപ് യാദവ് ഹൈദരാബാദിനെ വീണ്ടും പ്രതിസന്ധിയിലാക്കി. എന്നാൽ, ആക്രമിച്ചുകളിച്ച അനികേത് വർമ്മ തൻ്റെ ആദ്യ ഐപിഎൽ ഫിഫ്റ്റി തികച്ചു. ഒടുവിൽ കുൽദീപ് യാദവാണ് താരത്തെ മടക്കിയത്. തൻ്റെ സ്പെല്ലിലെ അവസാന ഓവറിൽ ഹർഷൽ പട്ടേൽ (5), ബാറ്റിംഗ് തകർച്ചയിൽ ഇംപാക്ട് സബായി ഇറങ്ങിയ വ്യാൻ മുൾഡർ (9) എന്നിവരെ മടക്കിയ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് തികച്ച് ഹൈദരാബാദ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.