IPL 2025 LSG vs PBKS : ഇനി പറയാം പഞ്ചാബിൽ അയ്യർ യുഗം തുടങ്ങിയെന്ന്; ലഖ്നൗ ഉയർത്തിയ വിജയലക്ഷ്യം 16 ഓവറിൽ മറികടന്നു
IPL 2025 LSG vs PBKS Preview : ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 16 ഓവറുകൾ കൊണ്ടാണ് പഞ്ചാബ് കിങ്സ് മറികടന്നത്.

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സിനെതിരെ പഞ്ചാബ് കിങ്സിന് എട്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ പഞ്ചാബിനെതിരെ 172 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. കിങ്സ് അത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 ഓവറിൽ മറികടക്കുകയും ചെയ്തു. സീസണിൽ ഇത് പഞ്ചാബിൻ്റെ തുടർച്ചയായ രണ്ടാം ജയമാണ്. ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങും ക്യാപ്റ്റൻ ശ്രെയസ് അയ്യരും അർധ സെഞ്ചുറി നേടി.
ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 171 റൺസെടുത്തത്. നിക്കോളാസ പൂരാനും അബ്ദുൽ സമദ് നടത്തിയ പ്രകടനമാണ് എൽഎസ്ജിക്ക് സ്വന്തം തട്ടകത്തിൽ ഭേദപ്പെട്ട സ്കോർ ബോർഡ് ഉയർത്താൻ സാധിച്ചത്. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്നും ലോക്കി ഫെർഗൂസൺ, ഗ്ലെൻ മാക്സ്വെൽ, മാർക്കോ യാൻസൺ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തുകയും ചെയ്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് വ്യക്തമായ ആധിപത്യം തുടക്കത്തിൽ തന്നെ ആതിഥേയർക്ക് മേൽ സ്ഥാപിച്ചു. രണ്ട് വിക്കറ്റെടുത്ത സ്പിന്നർ ദിഗ്വേഷ് സിങ്ങ് അല്ലാതെ മറ്റൊരു ബോളർക്ക് പഞ്ചാബിന് മേൽ സമ്മർദം സൃഷ്ടിക്കാനായില്ല. മൂന്ന് സ്പിന്നർമാരെ ഉപ്പെടുത്തി ബോളിങ് ശക്തിപ്പെടുത്താൻ ശ്രമിച്ചെങ്കിലും പന്തിന് കാര്യമായ ഒരു പിടിവള്ളി എവിടെയും ലഭിച്ചില്ല. പ്രഭ്സിമ്രൻ സിങ്ങും ശ്രയസ് അയ്യരും കൂടുതൽ ആക്രമണത്തോടെ കളിച്ചതോടെ പഞ്ചാബിന് അതിവേഗത്തിൽ ജയം സ്വന്തമാക്കാൻ സാധിച്ചു.
ജയത്തോടെ പഞ്ചാബ് കിങ്സ് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. നാളെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ബെംഗളൂരുവിൻ്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നാളെ വൈകിട്ട് 7.30നാണ് മത്സരം.