കടുവകളുടെ പല്ലുകൊഴിച്ച് ഇന്ത്യ; ആദ്യ ഇന്നിംഗ്സിൽ വമ്പൻ ലീഡ് | India vs Bangladesh Bangladesh All Out For 149 vs India In The First Innings India Has 308 Runs Total Lead Malayalam news - Malayalam Tv9

India vs Bangladesh : കടുവകളുടെ പല്ലുകൊഴിച്ച് ഇന്ത്യ; ആദ്യ ഇന്നിംഗ്സിൽ വമ്പൻ ലീഡ്

Published: 

20 Sep 2024 18:11 PM

Bangladesh All Out For 149 vs India : ഇന്ത്യക്കെതിരായ ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശ് 149 റൺസിന് ഓൾ ഔട്ട്. നാല് വിക്കറ്റുമായി ജസ്പ്രീത് ബുംറ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സിൽ 227 റൺസിൻ്റെ ലീഡാണ് ഉണ്ടായിരുന്നത്. നിലവിൽ ഇന്ത്യക്ക് ആകെ 308 റൺസ് ലീഡുണ്ട്.

India vs Bangladesh : കടുവകളുടെ പല്ലുകൊഴിച്ച് ഇന്ത്യ; ആദ്യ ഇന്നിംഗ്സിൽ വമ്പൻ ലീഡ്

ബംഗ്ലാദേശിനെതിരായ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ (Image Credits - PTI)

Follow Us On

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് വമ്പൻ ലീഡ്. 376 റൺസിന് ഓളൗട്ടായ ഇന്ത്യക്ക് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ വെറും 149 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലാണ്. ആകെ 308 റൺസിൻ്റെ ലീഡാണ് ഇന്ത്യക്കുള്ളത്.

Also Read : Sanju Samson : ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാ! ദുലീപ് ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ

6 വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഏറെ നേട്ടമുണ്ടാക്കാനായില്ല. ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യൻ വാലറ്റെത്തെ മടക്കി അയക്കാൻ ബംഗ്ലാദേശിന് സാധിച്ചു. ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയെ രക്ഷപ്പെടുത്തിയ രവീന്ദ്ര ജഡേജയ്ക്ക് തലേ ദിവസത്തെ 83 റൺസിനോട് മൂന്ന് റൺസ് കൂട്ടിച്ചേർക്കാനേ സാധിച്ചുള്ളൂ. ടാസ്കിൻ അഹ്മദിനായിരുന്നു വിക്കറ്റ്. ആകാശ് ദീപ് (17) ചില ബൗണ്ടറികൾ കണ്ടെത്തി ഇന്ത്യയെ 350 കടത്തി. 113 റൺസുമായി ഇന്ത്യയുടെ ടോപ്പ് സ്കോററായ അശ്വിനും വൈകാതെ മടങ്ങി. മൂന്ന് വിക്കറ്റും ടാസ്കിൻ അഹ്മദാണ് വീഴ്ത്തിയത്. അവസാന വിക്കറ്റായി ജസ്പ്രീത് ബുംറയെ (7) പവലിയനിലെത്തിച്ച ഹസൻ മഹ്മൂദ് ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തുകയും ചെയ്തു. ടാസ്കിൻ അഹ്മദിന് മൂന്ന് വിക്കറ്റുണ്ട്. നാഹിദ് റാണ, മെഹദി ഹസൻ എന്നിവർക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഇന്ത്യക്ക് വെല്ലുവിളിയാവാൻ ബംഗ്ലാദേശിന് സാധിച്ചില്ല. ആദ്യ ഓവറിലെ അവസാന പന്തിൽ ഷദ്മൻ ഇസ്ലാമിൻ്റെ കുറ്റി പിഴുത് ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. സാക്കിർ ഹസൻ (3), മോമിനുൽ ഹഖ് (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ആകാശ് ദീപും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു. ക്യാപ്റ്റൻ നസ്മുൽ ഹുസൈൻ ഷാൻ്റോ (20) മുഹമ്മദ് സിറാജിൻ്റെ ആദ്യ ഇരയായി മടങ്ങി. പിന്നാലെ സീനിയർ ബാറ്റർ മുഷ്ഫിക്കർ റഹീമിനെക്കൂടി (8) മടക്കി അയച്ച ബുംറ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 40 റൺസെന്ന നിലയിലേക്ക് തള്ളിവിട്ടു.

ആറാം വിക്കറ്റിൽ ഷാക്കിബ് അൽ ഹസനും ലിറ്റൺ ദാസും ചേർന്ന കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് 51 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളികളായി. 22 റൺസ് നേടിയ ലിറ്റണെ മടക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. ഷാക്കിബ് അൽ ഹസനും (32) ജഡേജയ്ക്ക് മുന്നിൽ വീണു. ഹസൻ മഹ്മൂദ് (9), ടാസ്കിൻ അഹ്മദ് (11) എന്നിവരെ ബുംറ വീഴ്ത്തിയപ്പോൾ അവസാന വിക്കറ്റായ നഹീദ് റാണ (11) സിറാജിൻ്റെ ഇരയായി മടങ്ങി. മെഹദി ഹസൻ മിറാസ് (27) നോട്ടൗട്ടാണ്. ജസ്പ്രീത് ബുംറ ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. അശ്വിന് വിക്കറ്റൊന്നും ലഭിച്ചില്ല.

Also Read : India vs Bangladesh : ഹസൻ മഹ്മൂദിൻ്റെ ചെക്കിന് അശ്വിൻ്റെ ചെക്ക് മേറ്റ്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മേൽക്കൈ

227 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഫോളോ ഓണിന് അവസരമുണ്ടായിട്ടും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വീണ്ടും ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ, മോശം തുടക്കമാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ലഭിച്ചത്. അഞ്ച് റൺസ് മാത്രമെടുത്ത രോഹിതിനെ ടാസ്കിൻ അഹ്മദും ആദ്യ ഇന്നിംഗ്സിൽ ഫിഫ്റ്റിയടിച്ച ജയ്സ്വാളിനെ (10) നാഹിദ് റാണയും പുറത്താക്കിയപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 28 റൺസെന്ന നിലയിലായി. മൂന്നാം വിക്കറ്റിൽ ശുഭ്മൻ ഗില്ലും വിരാട് കോലിയും ചേർന്ന് 39 റൺസ് കൂട്ടിച്ചേർത്തു. 17 റൺസ് നേടിയ കോലിയെ മെഹദി ഹസൻ വീഴ്ത്തി. പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്തും യശസ്വി ശുഭ്മൻ ഗില്ലുമാണ് നിലവിൽ ക്രീസിലുള്ളത്. ഗിൽ 33 റൺസെടുത്തും പന്ത് 12 റൺസെടുത്തും നോട്ടൗട്ടാണ്.

മറ്റു രാജകുമാരിമാരിൽ നിന്ന് എങ്ങനെ ഡയാന വ്യത്യസ്തയായി?
കാന്താരി മുളകൊരു കില്ലാടി തന്നെ.. ​ഗുണങ്ങൾ ഇങ്ങനെ
അറിയാതെ പോലും പൂപ്പലുള്ള ബ്രെഡ് കഴിക്കല്ലേ... അപകടമാണ്
സ്റ്റിക്കര്‍ പതിപ്പിച്ച പഴങ്ങളാണോ കഴിക്കുന്നത്? ശ്രദ്ധിക്കാം...
Exit mobile version