5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ind vs Nz : ‘സോഷ്യൽ മീഡിയ പറയുന്നതിൽ കാര്യമില്ല’; രാഹുലിനെ പിന്തുണയ്ക്കുമെന്ന് ഗംഭീർ; സർഫറാസ് തന്നെ പുറത്തിരുന്നേക്കും?

Gautam Gambhir Defends KL Rahul : കെഎൽ രാഹുലിനെതിരായ സോഷ്യൽ മീഡിയ വിമർശനങ്ങളിൽ കാര്യമില്ലെന്ന് പരിശീലകൻ ഗൗതം ഗംഭീർ. രാഹുലിനെ പിന്തുണയ്ക്കുമെന്നും ഗംഭീർ പറഞ്ഞു. ഈ മാസം 24നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

Ind vs Nz : ‘സോഷ്യൽ മീഡിയ പറയുന്നതിൽ കാര്യമില്ല’; രാഹുലിനെ പിന്തുണയ്ക്കുമെന്ന് ഗംഭീർ; സർഫറാസ് തന്നെ പുറത്തിരുന്നേക്കും?
ഗൗതം ഗംഭീർ (Image Credits – PTI)
abdul-basithtv9-com
Abdul Basith | Published: 23 Oct 2024 15:41 PM

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട കെഎൽ രാഹുലിനെ പിന്തുണച്ച് പരിശീലകൻ ഗൗതം ഗംഭീർ. രണ്ട് ഇന്നിംഗ്സിലും പരാജയപ്പെട്ട രാഹുലിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളുയർന്നിരുന്നു. അടുത്ത ടെസ്റ്റിൽ രാഹുൽ ഉൾപ്പെടരുതെന്നും സമൂഹമാധ്യമങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനെ ഗംഭീർ തള്ളി. സോഷ്യൽ മീഡിയ പറയുന്നതിൽ കാര്യമില്ലെന്നും രാഹുലിനെ പിന്തുണയ്ക്കുമെന്നും ഗംഭീർ പറഞ്ഞു. ഈ മാസം 24ന് പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

Also Read : Sarfaraz Khan: ആദ്യത്തെ കൺമണി ആൺകുട്ടി; കുഞ്ഞിനെ വരവേറ്റ് ഇന്ത്യൻ ക്രിക്കറ്റ് താരം

രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗംഭീർ നിലപാട് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ കാര്യമാക്കുന്നില്ല. ടീം മാനേജ്മെൻ്റാണ് തീരുമാനമെടുക്കുന്നത്. രാഹുൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ബംഗ്ലാദേശിനെതിരെ കാൺപൂരിലെ ബുദ്ധിമുട്ടുള്ള പിച്ചിൽ രാഹുൽ നന്നായി കളിച്ചു. വലിയ റൺസുകൾ നേടാനുള്ള കഴിവുള്ള താരമാണെന്നറിയാം. അതുകൊണ്ടാണ് ടീം രാഹുലിനെ പിന്തുണയ്ക്കുന്നതെന്നും ഗംഭീർ പറഞ്ഞു. ബംഗ്ലാദേശിനെതിരെ കാൺപൂരിൽ നടന്ന ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ രാാഹുൽ 68 റൺസ് നേടിയിരുന്നു.

ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ട് ഇന്നിംഗ്സിലും രാഹുലിന് തിളങ്ങാനായില്ല. ആദ്യ ഇന്നിംഗ്സിൽ പൂജ്യത്തിന് പുറത്തായ താരം രണ്ടാം ഇന്നിംഗ്സിൽ വെറും 12 റൺസാണ് നേടിയത്. ഇതോടെയാണ് രാഹുലിനെതിരെ വിമർശനം ശക്തമായത്. ശുഭ്മൻ ഗിൽ പരിക്കേറ്റ് പുറത്തായതിനാൽ ടീമിലെത്തിയ സർഫറാസ് ഖാൻ രണ്ടാം ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ ഗിൽ തിരികെയെത്തുമ്പോൾ സർഫറാസിനെ നിലനിർത്തി രാഹുലിനെ ഒഴിവാക്കണമെന്നായിരുന്നു നെറ്റിസൺസിൻ്റെ ആവശ്യം. എന്നാൽ, രാഹുലിനെ പിന്തുണയ്ക്കുമെന്ന് ഗംഭീർ തന്നെ അറിയിച്ചതോടെ രണ്ടാം ടെസ്റ്റിൽ സർഫറാസ് പുറത്തിരിക്കാനാണ് സാധ്യത. ഇത് വീണ്ടും വിമർശനങ്ങൾക്കിടയാക്കും. രണ്ടാം ഇന്നിംഗ്സിലെ ടോപ്പ് സ്കോററും ഇന്നിംഗ്സ് തോൽവിയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ച താരവുമായ സർഫറാസിനെ മാറ്റുമോ എന്നത് കണ്ടറിയണം.

ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡ് എട്ട് വിക്കറ്റിന് ഇന്ത്യയെ തുരത്തുകയായിരുന്നു. 110 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കളി വിജയിച്ചു. ആദ്യ ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി നേടി ടീമിൻ്റെ നട്ടെല്ലായ യുവതാരം രചിൻ രവീന്ദ്രയാണ് കളിയിലെ താരം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസീലൻഡ് 1-0ന് മുന്നിലെത്തി. ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് പരമ്പരയിൽ അവശേഷിക്കുന്നത്.

ഒന്നാം ഇന്നിംഗ്സിൽ 46 റൺസിന് തകർന്നടിഞ്ഞ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തി. എന്നാൽ, പരാജയം ഒഴിവാക്കാൻ ഇത് മതിയാവുമായിരുന്നില്ല. സർഫറാസ് ഖാൻ (150), ഋഷഭ് പന്ത് (99) എന്നിവർ മുന്നിൽ നിന്ന് നയിച്ചപ്പോൾ മത്സരത്തിൻ്റെ ഇന്ത്യയ്ക്കായിരുന്നു മേൽക്കൈ. രണ്ടാം ഇന്നിംഗ്സിൽ ഭേദപ്പെട്ട ലീഡെടുത്താൽ ഇന്ത്യക്ക് വിജയത്തിലേക്ക് ശ്രമിക്കാനാവുമെന്ന നില എത്തിയിരുന്നു. എന്നാൽ, രണ്ടാം ന്യൂബോൾ ഇന്ത്യയുടെ പദ്ധതികളൊക്കെ തകർത്തു. രണ്ടാം ന്യൂബോളിൽ തകർത്തെറിഞ്ഞ ന്യൂസീലൻഡ് 408ന് നാല് വിക്കറ്റ് എന്ന നിലയിൽ നിന്ന് 462 റൺസെടുക്കുമ്പോഴേക്കും ഇന്ത്യയെ ഓൾ ഔട്ടാക്കി. മറ്റ് ഹെൻറിയും വില്ല്യം ഒറൂർകെയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Also Read : Ind vs Nz : 1988ന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിച്ച് ന്യൂസീലൻഡ്; ജയം എട്ട് വിക്കറ്റിന്

മറുപടി ബാറ്റിംഗിൽ ടോം ലാതമിനെയും (0) ഡെവോൺ കോൺവെയെയും (17) ജസ്പ്രീത് ബുംറ വീഴ്ത്തിയെങ്കിലും ന്യൂസീലൻഡിന് വിജയലക്ഷ്യം എളുപ്പമായിരുന്നു. ന്യൂബോൾ ആനുകൂല്യം അവസാനിച്ചപ്പോൾ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ച വിൽ യങ് – രചിൻ രവീന്ദ്ര കൂട്ടുകെട്ട് കിവീസിന് റെക്കോർഡ് വിജയം സമ്മാനിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ 75 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്. വിജയം പൂർത്തിയാക്കുമ്പോൾ യങ് 48 റൺസിലും രചിൻ 39 റൺസിലും നോട്ടൗട്ടായിരുന്നു.

36 വർഷത്തിന് ശേഷമാണ് ന്യൂസീലൻഡ് ഇന്ത്യയിൽ ഒരു ടെസ്റ്റ് വിജയിക്കുന്നത്. ഇതിന് മുൻപ് കിവീസ് ഇന്ത്യയിൽ ഒരു ടെസ്റ്റ് വിജയിച്ചത് 1988ലായിരുന്നു. മുംബൈ വാംഖഡെയിൽ 136 റൺസിനായിരുന്നു അന്ന് കിവീസിൻ്റെ ജയം.

Latest News