ICC Champions Trophy 2025: മറ്റ് ടീമുകള്‍ യാത്ര ചെയ്യുന്നു, ഇന്ത്യയ്ക്ക് എങ്ങോട്ടും പോകണ്ട ! വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍
ICC Champions Trophy 2025 India: മൈക്കൽ ആതർട്ടണിന്റെ വാക്കുകളോട് നാസർ ഹുസൈനും യോജിച്ചു. മറ്റേതൊരു ടീമിനെക്കാളും ഇന്ത്യ ദുബായിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുമെന്ന് നാസര്‍ ഹുസൈന്‍. പാകിസ്ഥാനാണ് ആതിഥേയ രാജ്യമെങ്കിലും, ഇന്ത്യയ്ക്കാണ് ഹോം അഡ്വാന്റേജ് എന്ന ഒരു ട്വീറ്റ് കണ്ടിരുന്നുവെന്നും, ഇത് ശരിയാണെന്നും നാസർ ഹുസൈന്‍

എല്ലാ മത്സരങ്ങളും ഒരേ വേദിയില്‍ കളിക്കുന്നതിനാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മറ്റ് ടീമുകളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടെന്ന് ഇംഗ്ലണ്ട് മുന്‍ താരങ്ങളായ മൈക്കൽ ആതർട്ടണും നാസർ ഹുസൈനും പറഞ്ഞു. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ ദുബായിലാണ് നടക്കുന്നത്. അതുകൊണ്ട് മറ്റ് ടീമുകളെ പോലെ ഇന്ത്യയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്നില്ല. പാകിസ്ഥാനിലും ദുബായിലുമായി ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നതിനാല്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മറ്റ് ടീമുകള്‍ക്ക് ദുബായിലേക്ക് വരേണ്ടതുണ്ട്. ഇതാണ് മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇത് ഇന്ത്യയ്ക്ക് വലിയ നേട്ടമാണെന്നും ആതര്‍ട്ടണ്‍ പറഞ്ഞു. ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയാല്‍ ആ മത്സരവും ദുബായില്‍ നടക്കും. യാത്ര ചെയ്യേണ്ടതില്ലാത്തതും സമാനമായ സാഹചര്യങ്ങളില്‍ കളിക്കുന്നതും ഇന്ത്യയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളാണെന്നും ആതര്‍ട്ടണ്‍ വിമര്‍ശിച്ചു.
നിഷേധിക്കാനാവാത്ത ഒരു നേട്ടമാണിത്. അവർ ഒരു വേദിയിൽ മാത്രമാണ് കളിക്കുന്നത്. മറ്റ് പല ടീമുകളും ചെയ്യുന്നതുപോലെ വേദികളില്‍ നിന്ന് വേദികളിലേക്കോ, രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്കോ അവര്‍ക്ക് യാത്ര ചെയ്യേണ്ടതില്ലെന്നും സ്കൈ സ്പോർട്സിൽ നസീർ ഹുസൈനുമായി സംസാരിക്കവേ ആതർട്ടൺ പറഞ്ഞു.




അതുകൊണ്ട് ദുബായിലെ സാഹചര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. അവര്‍ക്ക് സെമി ഫൈനലും അവിടെ കളിക്കേണ്ടത് നിഷേധിക്കാനാകാത്ത നേട്ടമാണ്. ഇത് എത്ര വലിയ നേട്ടമാണെന്ന് കണക്കാക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൈക്കൽ ആതർട്ടണിന്റെ വാക്കുകളോട് നാസർ ഹുസൈനും യോജിച്ചു. മറ്റേതൊരു ടീമിനെക്കാളും ഇന്ത്യ ദുബായിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുമെന്ന് അദ്ദേഹവും ആവര്‍ത്തിച്ചു. പാകിസ്ഥാനാണ് ആതിഥേയ രാജ്യമെങ്കിലും, ഇന്ത്യയ്ക്കാണ് ഹോം അഡ്വാന്റേജ് എന്ന ഒരു ട്വീറ്റ് കണ്ടിരുന്നുവെന്നും, ഇത് ശരിയാണെന്നും നാസർ ഹുസൈന്‍ അഭിപ്രായപ്പെട്ടു.
Read Also : IIT Baba: വല്ല കാര്യവുമുണ്ടായിരുന്നോ? ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചിച്ച ഐഐടി ബാബയ്ക്ക് ട്രോളോട് ട്രോള്‍
അവര്‍ ഒരു സ്ഥലത്ത് തുടരുന്നു. ഒരേ ഹോട്ടലില്‍ താമസിക്കുന്നു. യാത്ര ചെയ്യേണ്ടതുമില്ല. അവര്‍ക്ക് പിച്ച് നന്നായി അറിയാമെന്നും അദ്ദേഹം ആരോപിച്ചു. ദുബായിലെ സാഹചര്യമറിയാവുന്നതുകൊണ്ട് ടീം സെലക്ഷനിലും അവര്‍ മികച്ചുനിന്നു. എല്ലാ സ്പിന്നര്‍മാരെയും ടീമിലെടുത്തു. അധിക സീമറെ ഉള്‍പ്പെടുത്താതെ ഇത്രയും സ്പിന്നര്‍മാരെ എന്തിനാണെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ചോദിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ അറിയാനാകുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇംഗ്ലണ്ട് പോലുള്ള മറ്റ് ടീമുകൾ സെമിയിലെത്തിയാൽ അവർക്ക് ഒരു സ്പിന്നർ മാത്രമേയുള്ളൂ. പാകിസ്ഥാനും ഒരു മുന്‍നിര സ്പിന്നര്‍ മാത്രമേയുള്ളൂ. മറ്റ് ടീമുകൾക്ക് കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങൾ അനുസരിച്ച് പ്ലേയിംഗ് ഇലവന്‍ തിരഞ്ഞെടുക്കണം. തുടര്‍ന്ന് അവര്‍ക്ക് യാത്ര ചെയ്ത് സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. അതുകൊണ്ട് ഇത് ഇന്ത്യയ്ക്ക് നേട്ടമാണ്. ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് വരാന്‍ സമ്മതിച്ചാല്‍ എന്ത് സംഭവിക്കും? ഇന്ത്യയും പാകിസ്ഥാനും ഇല്ലാതെ ഇതുപോലൊരു ടൂര്‍ണമെന്റ് സാധ്യമല്ല. അതുകൊണ്ട് ഇത് ദുബായില്‍ നടക്കേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.