5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Euro Cup 2024 : സ്പാനിഷ് കരുത്തിൽ വീണ് ജോർജിയ; ഒന്നിനെതിരെ നാല് ഗോൾ ജയത്തോടെ സ്പെയിൻ ക്വാർട്ടറിൽ

Euro Cup 2024 Spain Won : യൂറോ കപ്പ് പ്രീക്വാർട്ടറിൽ ജോർജിയയെ തകർത്ത് സ്പെയിൻ ക്വാർട്ടറിൽ. ഒന്നിനെതിരെ നാല് ഗോളിന് ജോർജിയയെ മുക്കിയ സ്പെയിൻ ക്വാർട്ടറിൽ ജർമനിയെ നേരിടും.

Euro Cup 2024 : സ്പാനിഷ് കരുത്തിൽ വീണ് ജോർജിയ; ഒന്നിനെതിരെ നാല് ഗോൾ ജയത്തോടെ സ്പെയിൻ ക്വാർട്ടറിൽ
Euro Cup 2024 Spain Won (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 01 Jul 2024 12:38 PM

യൂറോ കപ്പ് പ്രീക്വാർട്ടറിൽ സ്പെയിന് തകർപ്പൻ ജയം. പോർച്ചുഗലിനെ വീഴ്ത്തി പ്രീക്വാർട്ടർ യോഗ്യത നേടിയ ജോർജിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സ്പെയിൻ കെട്ടുകെട്ടിച്ചത്. റോഡ്രി, ഫാബിയാൻ റൂയിസ്, നികോ വില്ല്യംസ്, ഡാനി ഓൽമോ എന്നിവരാണ് സ്പെയിൻ്റെ ഗോൾ സ്കോറർമാർ. ജോർജിയയുടെ ആശ്വാസഗോൾ റോബിൻ ലെ നോർമാൻഡിൻ്റെ സെൽഫ് ഗോൾ ആയിരുന്നു. ക്വാർട്ടറിൽ തകർപ്പൻ ഫോമിലുള്ള ജർമനിയാണ് സ്പെയിൻ്റെ എതിരാളികൾ.

കിരീടപ്രതീക്ഷയിൽ മുന്നിലുള്ള സ്പെയിൻ അതിനെ കാത്തുസൂക്ഷിക്കുന്ന പ്രകടനമാണ് ജോർജിയെക്കെതിരെ പുറത്തെടുത്തത്. പന്തിൽ പൂർണ ആധിപത്യം പുലർത്തിയ സ്പെയിൻ ആകെ ഗോളിലേക്കുതിർത്തത് 35 ഷോട്ടുകൾ. ഇതിൽ 18 എണ്ണം ഓൺ ടാർഗറ്റ്. ജോർജിയ ഗോളിയുടെ അസാമാന്യ സേവുകളില്ലായിന്നെങ്കിൽ ജോർജിയയുടെ പരാജയഭാരം വർധിച്ചേനെ.

മത്സരത്തിൻ്റെ ഗതിക്ക് വിപരീതമായി ജോർജിയ ആണ് ആദ്യം ഗോളടിച്ചത്. കൗണ്ടർ അറ്റാക്കിനുള്ള അവരുടെ ശ്രമങ്ങൾ 18ആം മിനിട്ടിൽ ഫലം കണ്ടു. ഒരു കൗണ്ടർ അറ്റാക്കിൽ പിറന്ന സെൽഫ് ഗോളിലൂടെ സ്പെയിനെ ഞെട്ടിച്ച് ജോർജിയ ലീഡെടുത്തു. പിന്നീട് ചിത്രത്തിൽ സ്പെയിൻ മാത്രം. ലാമിൻ യമാൽ, നിക്കോ വില്ല്യംസ് എന്നിവരിലൂടെ ആക്രമണങ്ങൾ മെനഞ്ഞ സ്പെയിൻ ജോർജിയൻ ഗോൾ പോസ്റ്റിലേക്ക് ആർത്തലച്ചെത്തി. ഒടുവിൽ 39ആം മിനിട്ടിൽ സ്പെയിൻ അർഹിക്കുന്ന ഗോൾ കണ്ടെത്തി. നിക്കോ വില്ല്യംസിൻ്റെ പാസിൽ ഒരു തകർപ്പൻ ലോംഗ് റേഞ്ചറിലൂടെ റോഡ്രിയാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ പിന്നീട് ഗോളുകളൊന്നും പിറന്നില്ല.

Also Read : Mohammed Siraj: ടി20 വിജയത്തിൽ ‘അല്ലാഹുവിന് നന്ദി’ എന്ന ട്വീറ്റിന് സൈബർ ആക്രമണം നേരിട്ട് മുഹമ്മദ് സിറാജ്‌

യമാലും നിക്കോയും തന്നെയാണ് രണ്ടാം പകുതിയിലും ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. രണ്ടാം പകുതിയ്ക്ക് 6 മിനിട്ട് മാത്രം പ്രായമായപ്പോൾ സ്പെയിൻ ലീഡ് നേടി. 51ആം മിനിട്ടിൽ യമാലിൻ്റെ ഒരു മനോഹര ക്രോസിൽ തല വച്ച് ഫാബിയൻ റൂയിസ് ആണ് സ്പാനിഷ് പടയെ മുന്നിലെത്തിച്ചത്. ആക്രമണം തുടർന്ന സ്പെയിനെ പലതവണ ജോർജിയ ഗോളി തടഞ്ഞുനിർത്തി. ഇടക്ക് അവർ ശ്രമിച്ച കൗണ്ടർ അറ്റാക്കിംഗ് ശ്രമങ്ങൾ സ്പാനിഷ് പ്രതിരോധത്തിൽ തട്ടിത്തകർന്നു. 75ആം മിനിട്ടിൽ കൗണ്ടർ അറ്റാക്കിലൂടെ സ്പെയിൻ ലീഡ് വർധിപ്പിച്ചു. ഫാബിയൻ റൂയിസിൻ്റെ അസിസ്റ്റിൽ നിന്ന് നിക്കോ വില്ല്യംസാണ് ജോർജിയൻ വല തുളച്ചത്. 83ആം മിനിട്ടിൽ രണ്ട് പകരക്കാർ ചേർന്ന് സ്പെയിൻ്റെ ഗോൾ വേട്ട പൂർത്തിയാക്കി. മിഖേലിൻ്റെ പാസിൽ നിന്ന് ഡാനി ഓൽമോ ആണ് ഗോളടിച്ചത്.

കരുത്തരായ ഡെന്മാർക്കിനെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ജർമ്മനിയുടെ വരവ്. കായ് ഹാവർട്സ്, ജമാൽ മുസ്യാല എന്നിവരാണ് ഗോൾ സ്കോറർമാർ. രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഫൈനൽ തേർഡിലെ മികച്ച നീക്കങ്ങൾ ജർമ്മനിക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

 

Stories