Champions Trophy 2025: പാകിസ്താന് ചാമ്പ്യൻസ് ട്രോഫി നടത്തിപ്പകവകാശം നഷ്ടമാവുമോ?; ഡെഡ്ലൈൻ കഴിഞ്ഞാൽ എന്ത് സംഭവിക്കും?
Champions Trophy To Move Out From Pakistan: ചാമ്പ്യൻസ് ട്രോഫിയുടെ ആതിഥേയാവകാശം പാകിസ്താന് നഷ്ടമാവുമോ?. ജനുവരി 30ന് മുൻപ് സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ പിസിബിയ്ക്ക് കഴിഞ്ഞേക്കില്ല. അങ്ങനെ സംഭവിച്ചാൽ പാകിസ്താനിൽ നിന്ന് മത്സരങ്ങൾ മറ്റ് വേദികളിലേക്ക് മാറ്റിയേക്കും. ഡെഡ്ലൈൻ കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന് പരിശോധിക്കാം.
![Champions Trophy 2025: പാകിസ്താന് ചാമ്പ്യൻസ് ട്രോഫി നടത്തിപ്പകവകാശം നഷ്ടമാവുമോ?; ഡെഡ്ലൈൻ കഴിഞ്ഞാൽ എന്ത് സംഭവിക്കും? Champions Trophy 2025: പാകിസ്താന് ചാമ്പ്യൻസ് ട്രോഫി നടത്തിപ്പകവകാശം നഷ്ടമാവുമോ?; ഡെഡ്ലൈൻ കഴിഞ്ഞാൽ എന്ത് സംഭവിക്കും?](https://images.malayalamtv9.com/uploads/2025/01/CT-Pakistan.jpg?q=50&w=1280)
ചാമ്പ്യൻസ് ട്രോഫി
ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ ആഴ്ചകൾ മാത്രമാണ് ബാക്കി. ഫെബ്രുവരി 18ന് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാനിരിക്കെ പാകിസ്താനിൽ ഒരുക്കങ്ങളൊന്നും പൂർത്തിയായിട്ടില്ല. ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ മൂന്ന് വേദികളിലായി നടത്താനാണ് പാകിസ്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഈ സ്റ്റേഡിയങ്ങളുടെയൊക്കെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ജനുവരി 30ന് മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നാണ് ഐസിസി പിസിബിയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ, ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളനുസരിച്ച് ഈ ഡെഡ്ലൈന് മുൻപ് സ്റ്റേഡിയ നവീകരണം പൂർത്തിയാക്കാൻ പിസിബിയ്ക്ക് കഴിഞ്ഞേക്കില്ല. അങ്ങനെ സംഭവിച്ചാൽ ഐസിസിയ്ക്കും പിസിബിയ്ക്കും പല പ്രതിസന്ധികളുമുണ്ടാവും. 1996ന് ശേഷം പാകിസ്താൻ ഒരു ഐസിസി ഇവൻ്റിന് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമായാണ്. അതുകൊണ്ട് തന്നെ ഇത് പാകിസ്താന് അഭിമാനത്തിൻ്റെ കൂടി പ്രശ്നമാണ്.
സ്റ്റേഡിയ നവീകരണം പറഞ്ഞ തീയതിയ്ക്ക് മുൻപ് പൂർത്തിയാവില്ലെങ്കിലും ഐസിസി ചാമ്പ്യൻസ് ട്രോഫി ടിക്കറ്റ് വില്പന ആരംഭിച്ചിരുന്നു. പാകിസ്താനിൽ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വില്പനയാണ് ആരംഭിച്ചത്. അതുകൊണ്ട് തന്നെ 18ആം തീയതിയ്ക്ക് മുൻപ് സ്റ്റേഡിയങ്ങളുടെ നവീകരണം പൂർത്തിയാവുമെന്നാണ് ഐസിസിയുടെ പ്രതീക്ഷ. എന്നാൽ, സ്റ്റേഡിയം നവീകരണം അവസാനിച്ചതിന് ശേഷം ഐസിസിയുടെ പരിശോധന കൂടി നടക്കേണ്ടതുണ്ട്. ഈ പരിശോധനയിൽ പാസായെങ്കിലേ ഈ സ്റ്റേഡിയങ്ങളിൽ മത്സരം നടത്താൻ സാധിക്കൂ. മുൻപ് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി തന്നെ രാജ്യത്തെ സ്റ്റേഡിയങ്ങളൊന്നും രാജ്യാന്തര നിലവാരത്തിലുള്ളതല്ലെന്ന് സമ്മതിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫി ആതിഥേയത്വം ലഭിച്ചതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തൽ. ശേഷം ലാഹോർ, റാവല്പിണ്ടി, കറാച്ചി എന്നീ സ്റ്റേഡിയങ്ങളിലായി 12 ബില്ല്യൺ ഡോളറിൻ്റെ അറ്റകുറ്റപ്പണികൾ നടത്താൻ പിസിബി തീരുമാനിച്ചു. എന്നാൽ, പണി ഇഴഞ്ഞുനീങ്ങുകയാണ്. സ്റ്റേഡിയങ്ങളിൽ നേരത്തെ തീരുമാനിച്ചിരുന്ന മത്സരങ്ങൾ മാറ്റിവച്ച് രാവും പകലും നീളുന്ന അറ്റകുറ്റപ്പണികളാണ് നടത്തുന്നതെങ്കിലും പണി പൂർത്തിയാവാൻ വൈകും.
ഡെഡ്ലൈൻ കഴിഞ്ഞാൽ
പാകിസ്താനിൽ തന്നെ മത്സരങ്ങൾ നടത്താനുള്ള മാച്ച് ടിക്കറ്റുകളുടെ വില്പന ഐസിസി ആരംഭിച്ചതിനാൽ ഡെഡ്ലൈൻ കഴിഞ്ഞാലും പിസിബിയ്ക്ക് കുറച്ചുകൂടി സമയം ലഭിച്ചേക്കും. എന്നാൽ, ചാമ്പ്യൻസ് ട്രോഫിയ്ക്കായി ടീമുകളെത്തി പരിശീലനം ആരംഭിക്കുന്നതിന് മുൻപ് തന്നെ സ്റ്റേഡിയങ്ങളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാവേണ്ടതുണ്ട്. അതിന് കഴിഞ്ഞില്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ നിന്ന് മാറ്റും. ആതിഥേയാവകാശം പാകിസ്താന് തന്നെ നൽകി വേദികൾ യുഎഇയിലേക്ക് മാറ്റാനാണ് സാധ്യത. ഇതാണ് ഐസിസിയ്ക്ക് ഏറെ സൗകര്യം. പാകിസ്താനിലെ സ്റ്റേഡിയങ്ങളിൽ എൻട്രി ഗേറ്റ്, ഡ്രസിങ് റൂം, ബിഗ് സ്ക്രീൻ തുടങ്ങി വിവിധ സൗകര്യങ്ങൾ ഇനിയും ഒരുക്കാനുണ്ടെന്നാണ് വിവരം. ഇതൊക്കെ വളരെ വേഗം ഒരുക്കി പരിശോധനയ്ക്ക് തയ്യാറാക്കുകയെന്ന വലിയ കടമ്പയാണ് പിസിബിയ്ക്ക് മുന്നിലുള്ളത്.
വേദി മാറ്റിയാൽ
വേദി മാറ്റിയാൽ നാണക്കേടിനൊപ്പം രാജ്യത്ത് ക്രിക്കറ്റ് സുഗമമായി നടക്കുമെന്ന പിസിബിയുടെ അവകാശവാദത്തിന് തിരിച്ചടിയാവുകയും ചെയ്യും. രാജ്യാന്തര മത്സരങ്ങൾ പാകിസ്താനിൽ തന്നെ നടത്താമെന്നും അതിൽ ഒരു പ്രശ്നവുമില്ലെന്നും കാലങ്ങളായി പിസിബിയുടെ അവകാശവാദമാണ്. ഇത് ലോകത്തിന് മുന്നിൽ തെളിയിക്കാൻ പാകിസ്താനുള്ള അവസരം കൂടിയാണ് ചാമ്പ്യൻസ് ട്രോഫി. രാജ്യത്തെ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് മുൻപ് പാകിസ്താനിൽ രാജ്യാന്തര മത്സരങ്ങൾ നടത്തുന്നതിൽ പ്രതിസന്ധി നിലനിന്നിരുന്നത്. വിദേശടീമുകൾ പാകിസ്താനിലേക്ക് പോകാൻ തയ്യാറായിരുന്നില്ല. എന്നാൽ, ചാമ്പ്യൻസ് ട്രോഫി നടത്താൻ കഴിഞ്ഞില്ലെങ്കിൽ സുരക്ഷാ പ്രശ്നങ്ങൾക്കൊപ്പം സ്റ്റേഡിയങ്ങളുടെ അവസ്ഥയും മറ്റ് സൗകര്യങ്ങളുമൊക്കെ ചർച്ചയാവും. ഇതും പിസിബിയ്ക്ക് തിരിച്ചടിയാവും. ഈ പ്രതിസന്ധി എങ്ങനെയും ഒഴിവാക്കുകയെന്നതാവും പിസിബിയുടെ ശ്രമം. എന്നാൽ, അത് എത്ര മാത്രം വിജയിക്കുമെന്ന് കണ്ടറിയണം. പ്രത്യേകിച്ചും ഐസിസി നൽകിയ അവസാന തീയതിയ്ക്ക് മുൻപ് സ്റ്റേഡിയങ്ങളുടെ നിർമ്മാണം അവസാനിക്കില്ലെന്ന് ഉറപ്പായ അവസരത്തിൽ.