Champions Trophy 2025 : ആചാരവെടിക്ക് ഇതാ ബെസ്റ്റ്! ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെ തകർത്ത് തുടക്കം കുറിച്ച് ഇന്ത്യ
Champions Trophy 2025 India vs Bangladesh : ബംഗ്ലാദേശ് ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ശുഭ്മാൻ ഗില്ലിന് സെഞ്ചുറി, മുഹമ്മദ് ഷമിക്ക് അഞ്ച് വിക്കറ്റ് നേട്ടം

ബംഗ്ലാദേശിനെ ആറ് വിക്കറ്റ് തോൽപ്പിച്ചുകൊണ്ട് ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൻ്റെ തേരോട്ടത്തിന് തുടക്കമായി. ബംഗ്ലാദേശ് ഉയർത്തിയ 229 റൺസെന്ന ലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ഇന്ത്യക്കായി ശുഭ്മൻ ഗിൽ സെഞ്ചുറിയും ബോളിങ്ങിൽ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റും നേടി. ഇതോടെ ഗ്രൂപ്പ് എയിൽ രണ്ട് പോയിൻ്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. നെറ്റ് റൺ റേറ്റിൻ്റെ ബലത്തിൽ പാകിസ്താനെ തോൽപ്പിച്ച ന്യൂസിലാൻഡ് പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ളത്.
ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35ന് അഞ്ച് നിലയിൽ ബംഗ്ലാദേശിൻ്റെ മുന്നേറ്റനിര ആദ്യം തകർന്നടിയുകയായിരുന്നു. അവിടെ നിന്നും ബംഗ്ലേദശിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത് സെഞ്ചുറി നേടിയ തൗഹിദ് ഹൃദോയിയും ജാക്കർ അലിയും ചേർന്നാണ്. ആറാം വിക്കറ്റിൽ ജാക്കറും ഹൃദോയിയും സെഞ്ചുറി കൂട്ടികെട്ടൊരുക്കുകയും ചെയ്തു. ഇത് കൂടാതെ ഇന്ത്യൻ താരങ്ങൾ ചില ക്യാച്ചുകൾ കൈവിട്ടത് കൂട്ടതകർച്ചയിൽ നിന്നും ബംഗ്ലാദേശിന് രക്ഷപ്പെടാനുള്ള പിടിവള്ളിയായി. അഞ്ച് വിക്കറ്റ് നേടിയ ഷമിക്ക് പുറമെ ഹർഷിത് റാണ മൂന്നും അക്സർ പട്ടേൽ രണ്ടും വീതം വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റൻ രോഹിത് ശർമയും ഓപ്പണർ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. രോഹിത് ആക്രമിച്ച് കളിച്ചപ്പോൾ ഗിൽ സപ്പോർട്ടിങ് റോളിലേക്കൊതുങ്ങി. 41 റൺസെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങിയതിന് പിന്നാലെ ഇടവേളകളിൽ മൂന്ന് വിക്കറ്റും നഷ്ടമായത് ചെറിയ തോതിൽ ഇന്ത്യക്കുമേൽ സമ്മർദ്ദം ഉണ്ടാകുകയും ചെയ്തു. എന്നാൽ ഗിൽ പക്വതയോടെ ബാറ്റ് വീശി ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.