Champions Trophy 2025: ചാമ്പ്യൻസ് ട്രോഫിയിൽ നഷ്ടം 869 കോടി രൂപ; താരങ്ങളുടെ മാച്ച് ഫീയും 5 സ്റ്റാർ ഹോട്ടലുകളും ഒഴിവാക്കി രക്ഷപ്പെടാൻ പിസിബി
Champions Trophy PCB Suffers 869 Crore Loss: ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിലൂടെ പിസിബിയ്ക്ക് നഷ്ടം 869 കോടി രൂപയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ നിസ്സകരണവും പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതുമാണ് പിസിബിയ്ക്ക് തിരിച്ചടിയായത്.

ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിലൂടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് നഷ്ടം 869 കോടി രൂപ. ഇന്ത്യയുടെ നിസ്സഹരണമാണ് പിസിബിയ്ക്ക് ഭീമമായ നഷ്ടമുണ്ടാക്കിയത്. ഇന്ത്യ ഹൈബ്രിഡ് മോഡൽ തിരഞ്ഞെടുത്തതിനാൽ ഒരു സെമിഫൈനലും ഫൈനലും ഉൾപ്പെടെയുള്ള മത്സരങ്ങൾ നടന്നത് ദുബായിലായിരുന്നു. ഇതോടൊപ്പം പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയും ചെയ്തു. ഇതൊക്കെ പിസിബിയ്ക്ക് ഭീമമായ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടെലഗ്രാഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഏതാണ്ട് 58 മില്ല്യൺ ഡോളറാണ് ചാമ്പ്യൻസ് ട്രോഫി വേദികളുടെ നവീകരണത്തിനായി പാകിസ്താൻ ചിലവഴിച്ചത്. റാവല്പിണ്ടി, ലാഹോർ, കറാച്ചി സ്റ്റേഡിയങ്ങളൊക്കെ പിസിബി സമ്പൂർണമായി നവീകരിച്ചിരുന്നു. ഇരിപ്പിടം, ഇലക്ട്രോണിക്സ് സ്കോർ ബോർഡ്, ഫ്ലഡ്ലൈറ്റ്, ഡ്രസിങ് റൂം തുടങ്ങിയവയൊക്കെ നവീകരിക്കേണ്ടിവന്നു. പ്രതീക്ഷിച്ചതിനെക്കാൾ 50 ശതമാനം അധികം ബജറ്റ് ഇതിനായി നീക്കിവെക്കേണ്ടിവന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്രയധികം തുക ചിലവഴിച്ചിട്ട് ലഭിച്ചത് വളരെ കുറച്ച് തുകയാണ്. ആറ് മില്ല്യൺ ഡോളർ ഹോസ്റ്റിങ് ഫീ ആയി ലഭിച്ചു. ടിക്കറ്റ് വില്പന, സ്പോൺസർഷിപ്പ് തുടങ്ങിയ കാര്യങ്ങളിൽ നിന്ന് കുറച്ച് തുക ലഭിച്ചു. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടന്നത് വലിയ തിരിച്ചടിയായി. ഇതൊക്കെ ചേർത്ത് നോക്കുമ്പോൾ ചാമ്പ്യൻസ് ട്രോഫി വഴി പിസിബിയുടെ ആകെ നഷ്ടം 85 മില്ല്യൺ ഡോളറാണ്.




ഈ നഷ്ടം പരിഹരിക്കുന്നതിനായി താരങ്ങളുടെ മാച്ച് ഫീ വെട്ടിക്കുറയ്ക്കാനാണ് പിസിബിയുടെ തീരുമാനം. നാഷണൽ ടി20 ചാമ്പ്യൻഷിപ്പിൻ്റെ മാച്ച് ഫീ 90 ശതമാനം വെട്ടിക്കുറച്ചു. റിസർവ് താരങ്ങളുടെ ഫീ 87.5 ശതമാനവും വെട്ടിക്കുറച്ചു. ഒപ്പം താരങ്ങളുടെ താമസം 5 സ്റ്റാർ ഹോട്ടലിൽ നിന്ന് എക്കണോമിക് ഹോട്ടലുകളിലേക്ക് മാറ്റുകയും ചെയ്തു. ഇത്തരം നിബന്ധനകളിലൂടെ നഷ്ടമായ തുകയുടെ കുറച്ചെങ്കിലും തിരികെപിടിക്കാൻ കഴിയുമെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ പ്രതീക്ഷ.
പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായപ്പോൾ ഇന്ത്യയാണ് കപ്പടിച്ചത്. ഫൈനലിൽ ന്യൂസീലൻഡിനെ വീഴ്ത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് മുന്നോട്ടുവച്ച 252 റൺസ് വിജയലക്ഷ്യം 49 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 76 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഫൈനലിലെ താരമായത്. ഒരു കളി പോലും തോൽക്കാതെയാണ് ഇന്ത്യ കപ്പടിച്ചത്.