Champions Trophy 2025: ‘ഇതെങ്ങാനും താഴേക്ക് വീഴുമോ?’; പാകിസ്താൻ്റെ ഫൈറ്റർ ജെറ്റ് പ്രകടനം കണ്ട് ഭയന്ന് ന്യൂസീലൻഡ് താരങ്ങൾ
Pakistan Fighter Jet Show At Champions Trophy: ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടനമത്സരത്തിനിടെ സ്റ്റേഡിയത്തിന് മുകളിൽ പാകിസ്താൻ വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് പ്രകടനം. എന്നാൽ, ഈ പ്രകടനം കണ്ട് ന്യൂസീലൻഡ് താരങ്ങൾ ഭയപ്പെടുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെ സ്റ്റേഡിയത്തിന് മുകളിൽ പാകിസ്താൻ വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് പ്രകടനം. പാകിസ്താനും ന്യൂസീലൻഡും തമ്മിലുള്ള ഉദ്ഘാടനമത്സരത്തിനിടെയാണ് വ്യോമസേന ഫൈറ്റർ ജെറ്റ് പ്രകടനം നടത്തിയത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രകടനം കണ്ട് ന്യൂസീലൻഡ് താരങ്ങൾ ഭയക്കുന്നതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ന്യൂസീലൻഡ് ഓപ്പണർമാരായ വിൽ യങും ഡെവോൺ കോൺവെയും ബാറ്റ് ചെയ്യാൻ പിച്ചിലേക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു പ്രകടനം. ഇത് കണ്ട് ഡെവോൺ കോൺവേ കുനിഞ്ഞ് നിലത്തേക്കിരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. മറ്റ് ചില ന്യൂസീലൻഡ് താരങ്ങളും പ്രകടനത്തിൽ ഭയക്കുന്നുണ്ട്.
മത്സരത്തിൽ ന്യൂസീലൻഡ് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 320 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ 260 റൺസിന് ഓൾഔട്ടായി. ന്യൂസീലൻഡിനായി വിൽ യങും (107) ടോം ലാഥമും (118) സെഞ്ചുറി നേടി. ഗ്ലെൻ ഫിലിപ്സ് 39 പന്തിൽ 61 റൺസ് നേടി പുറത്തായി. ലാഥമാണ് മത്സരത്തിലെ താരം.




മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് തുടക്കം തന്നെ ബാക്ക്ഫൂട്ടിലായി. 49 പന്തിൽ 69 റൺസ് നേടിയ ഖുഷ്ദിൽ ഷാ ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ബാബർ അസം 64 റൺസെടുത്തു. സൽമാൻ അലി ആഘ 42 റൺസ് നേടിപുറത്തായി. മിച്ചൽ സാൻ്റ്നർ, വില്ല്യം ഒറൂർകെ എന്നിവർ ന്യൂസീലൻഡിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ഗ്രൂപ്പ് എയിൽ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും. ജയത്തോടെ ടൂർണമെൻ്റ് ആരംഭിക്കാനാവും ഇന്ത്യയുടെ ശ്രമം.
ചാമ്പ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30നാണ് നടക്കുക. പാകിസ്താനിലെ ലാഹോർ ഗദ്ദാഫി സ്റ്റേഡിയം, റാവല്പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം, കറാച്ചി നാഷണൽ സ്റ്റേഡിയം എന്നിവിടങ്ങളിലും യുഎഇ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിൽ നടക്കും. പാകിസ്താനിലേക്ക് പോകാൻ തയ്യാറല്ലെന്ന് ബിസിസിഐ അറിയിച്ചതിനെ തുടർന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഹൈബ്രിഡ് മോഡലിനോട് സമ്മതമറിയിക്കുന്നത്.