Champions Trophy 2025: ഇന്ത്യയ്ക്ക് സ്ഥിരം തലവേദന; ന്യൂസീലൻഡ് താരം ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കളിച്ചേക്കില്ല
Champions Trophy 2025 Injury: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിൻ്റെ പ്രധാന ബൗളർ കളിക്കാൻ സാധ്യതയില്ലെന്ന് സൂചന. ഇന്ത്യക്കെതിരെ എല്ലായ്പ്പോഴും നല്ല പ്രകടനം നടത്തുന്ന താരമാണ് സംശയമുനയിൽ.

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിൻ്റെ പ്രധാന ഫാസ്റ്റ് ബൗളർ കളിച്ചേക്കില്ല. ഇന്ത്യക്കെതിരെ എല്ലായ്പ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മാറ്റ് ഹെൻറിയുടെ കാര്യമാണ് സംശയത്തിലായിരിക്കുന്നത്. തോളിന് പരിക്കേറ്റ താരം ഫൈനൽ മത്സരത്തിന് മുൻപ് മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് ന്യൂസീലൻഡിൻ്റെ പ്രതീക്ഷയെങ്കിലും ഇതിൽ സംശയം നിലനിൽക്കുകയാണ്. ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ താരം 42 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.
“ഞങ്ങൾ ചില സ്കാനുകൾ ചെയ്തിട്ടുണ്ട്. എല്ലാ രീതിയിലും ഹെൻറിയ്ക്ക് ഫൈനൽ കളിക്കാനുള്ള അവസരമൊരുക്കാൻ ശ്രമിക്കും. ഇപ്പോൾ അതേപ്പറ്റി വിശദമായി പറയാനാവില്ല. തോളിൽ പരിക്കുണ്ട്. അദ്ദേഹം ഫിറ്റാവുമെന്ന് കരുതുന്നു.”- ന്യൂസീലൻഡ് പരിശീലകൻ ഗാരി സ്റ്റീഡ് പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം സെമിഫൈനലിലാണ് മാറ്റ് ഹെൻറിയ്ക്ക് പരിക്കേറ്റത്. പാകിസ്താനിലെ ലാഹോറിൽ വച്ച് നടന്ന മത്സരത്തിൽ ഹെയ്ൻറിച് ക്ലാസൻ്റെ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഹെൻറിയ്ക്ക് പരിക്ക് പറ്റിയത്. തോളിടിച്ച് വീണ ഹെൻറി തിരികെ പോയെങ്കിലും മടങ്ങിവന്ന് രണ്ടോവർ കൂടി പന്തെറിഞ്ഞിരുന്നു. മത്സരത്തിൽ ആകെ ഏഴോവറാണ് ഹെൻറി എറിഞ്ഞത്.




സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 50 റൺസിന് പരാജയപ്പെടുത്തിയാണ് ന്യൂസീലൻഡ് കലാശപ്പോരിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 363 റൺസിൻ്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. വമ്പൻ ടോട്ടൽ പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുക്കാനേ സാധിച്ചുള്ളൂ. ന്യൂസീലൻഡിനായി ഓപ്പണർ രചിൻ രവീന്ദ്രയും (108) കെയിൻ വില്ല്യംസണും (102) സെഞ്ചുറി നേടി. 67 പന്തിൽ 100 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്.
ഓസ്ട്രേലിയയെ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഓസ്ട്രേലിയ മുന്നോട്ടുവച്ച 265 റൺസ് വിജയലക്ഷ്യം 49ആം ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. വിരാട് കോലി (84), ശ്രേയാസ് അയ്യർ (45), കെഎൽ രാഹുൽ (42) എന്നിവരാണ് ഇന്ത്യക്കായി തിളങ്ങിയത്. അവസാന ഏകദിനം കളിച്ച സ്റ്റീവ് സ്മിത്ത് (73) ഓസ്ട്രേലിയയുടെ ടോപ്പ് സ്കോററായി. ഈ മാസം 9നാണ് ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ഫൈനൽ മത്സരം.