Champions Trophy 2025: അഫ്ഗാനിസ്ഥാൻ ചെറിയ മീനല്ല!; സദ്രാൻ്റെ റെക്കോർഡ് പ്രകടനത്തിൽ മുങ്ങി ഇംഗ്ലണ്ടിൻ്റെ സെമി സ്വപ്നം
Afghanistan Wins Against England in CT25: ചാമ്പ്യൻസ് ട്രോഫിയിൽ ത്രസിപ്പിക്കുന്ന വിജയവുമായി അഫ്ഗാനിസ്ഥാൻ. ഇബ്രാഹിം സദ്രാൻ്റെ റെക്കോർഡ് സ്കോറാണ് അഫ്ഗാനിസ്ഥാന് ജയം സമ്മാനിച്ചത്. ഇതോടെ ഇംഗ്ലണ്ട് സെമിഫൈനലിൽ നിന്ന് പുറത്തായി.

ഇബ്രാഹിം സദ്രാൻ
അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ട് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായി ഇംഗ്ലണ്ട്. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് എട്ട് റൺസിന് പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി സെമിയിൽ നിന്ന് പുറത്തായത്. ഇംഗ്ലണ്ടിൻ്റെ തന്നെ ബെൻ ഡക്കറ്റ് ഓസ്ട്രേലിയെക്കെതിരായ മത്സരത്തിൽ സ്ഥാപിച്ച ചാമ്പ്യൻസ് ട്രോഫി റെക്കോർഡ് സ്കോർ തകർത്ത ഇബ്രാഹിം സദ്രാൻ ആണ് അഫ്ഗാന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ മുന്നോട്ടുവച്ച 326 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് അവസാന ഓവറിൽ 317 റൺസെടുത്ത് ഓളൗട്ടാവുകയായിരുന്നു.
ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ്റെ ടോപ്പ് ഓർഡറിനെ തകർത്തെറിഞ്ഞ് ജോഫ്ര ആർച്ചർ ഇംഗ്ലണ്ടിന് തകർപ്പൻ തുടക്കമാണ് നൽകിയത്. റഹ്മാനുള്ള ഗുർബാസ് (6), സെദീഖുള്ള അതൽ (4), റഹ്മത് ഷാ (4) എന്നിവർ ആർച്ചറിന് മുന്നിൽ വീണപ്പോൾ ഇബ്രാഹിം സദ്രാൻ്റെ റെകോർഡ് സ്കോർ അഫ്ഗാനെ വമ്പൻ സ്കോറിലെത്തിക്കുകയായിരുന്നു. ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിയുമായി (40) നാലാം വിക്കറ്റിൽ 103 റൺസും അസ്മതുള്ള ഒമർസായിയുമായി (41) അഞ്ചാം വിക്കറ്റിൽ 72 റൺസും മുഹമ്മദ് നബിയുമായി (40) ആറാം വിക്കറ്റിൽ 111 റൺസുമാണ് സദ്രാൻ കൂട്ടിച്ചേർത്തത്. 146 പന്തിൽ 177 റൺസ് നേടിയ സദ്രാൻ ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും ഉയർന്ന സ്കോറും ഇതോടെ സ്വന്തം പേരിലാക്കി. ബെൻ ഡക്കറ്റിൻ്റെ 165 ആണ് പഴങ്കഥയായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനും വേഗത്തിൽ വിക്കറ്റ് നഷ്ടമായി. എന്നാൽ, 120 റൺസ് നേടിയ ജോ റൂട്ട് ക്രീസിൽ ഉറച്ചുനിന്നപ്പോൾ ഇംഗ്ലണ്ട് തിരിച്ചടിച്ചു. റൂട്ടിനല്ലാതെ ബാക്കിയാർക്കും ഉയർന്ന സ്കോർ നേടാനായില്ല. എന്നാൽ, എല്ലാവരും ടീം സ്കോറിലേക്ക് സംഭാവന ചെയ്തു. റൂട്ട് കഴിഞ്ഞാൽ ഡക്കറ്റും ജോസ് ബട്ട്ലറുമാണ് (38) ഇംഗ്ലണ്ടിനായി ഉയർന്ന സ്കോർ നേടിയത്. ഇത് ഒടുവിൽ ഇംഗ്ലണ്ടിന് തിരിച്ചടിയായി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ അസ്മതുള്ള ഒമർസായ് അഫ്ഗാനിസ്ഥാൻ്റെ വിജയത്തിൽ വളരെ നിർണായകമായ പങ്കാണ് വഹിച്ചത്. ഇതോടെ ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയക്കും മൂന്ന് പോയിൻ്റും അഫ്ഗാനിസ്ഥാന് രണ്ട് പോയിൻ്റുണ്ട്. അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയയും തമ്മിൽ ഈ മാസം 28ന് നടക്കുന്ന മത്സരത്തിലെ വിജയികൾ സെമിയുറപ്പിക്കും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് നിർണായക മത്സരം നടക്കുക.