Champions Trophy 2025 : ഇതിലും വലിയ നാണക്കേട് ഇനി വേറെ ഇല്ല! അതിഥേയത്വം വഹിച്ചിട്ടും ഒരു മത്സരം പോലും ജയിക്കാനായില്ല; പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്ത്
Champions Trophy 2025 Pakistan vs Bangladesh : ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തിൽ പോലും ജയിക്കാനാകാതെയാണ് പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്തായിരിക്കുന്നത്. ഐസിസി ടൂർണമെൻ്റിൽ ആതിഥേയത്വം വഹിക്കുന്ന ടീം ഇത്തരത്തിൽ നാണംകെട്ട് പുറത്താകുന്നത് ഇതാദ്യമായിട്ടാണ്.

Rawalpindi Cricket Stadium
റാവൽപിണ്ടി (ഫെബ്രുവരി 27) : ഐസിസി ടൂർണമെൻ്റുകൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമിന് ലഭിക്കാവുന്ന ഏറ്റവും വലിയ നാണക്കേട് ഇനി പാകിസ്തൻ്റെ പേരിൽ. പാകിസ്താൻ ആതിഥേയത്വം വഹിച്ച ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പാകിസ്താൻ ക്രിക്കറ്റ് ടീം ഒരു കളി പോലും ജയിക്കാനാകാതെ പുറത്തായി. ഇന്ന് വ്യാഴാഴ്ച റാവൽപിണ്ടിയിൽ വെച്ച് ബംഗ്ലദേശിനെതിരെ നടക്കേണ്ട മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെയാണ് പാക് ടീമിൻ്റെ പേരിൽ ഈ നാണക്കേടിൻ്റെ റെക്കോർഡ് ചാത്തപ്പെട്ടിരിക്കുന്നത്. ഒരു പന്ത് പോലും എറിയാനാകാതെയാണ് മത്സരം ഉപേക്ഷിക്കാൻ മാച്ച് റഫറി തീരുമാനമെടുത്തത്.
ഇതോടെ പാകിസ്താനും ബംഗ്ലാദേശിനും ഓരോ പോയിൻ്റ് വീതം ലഭിക്കും. നെറ്റ് റൺ റേറ്റിലും പാകിസ്താൻ ബംഗ്ലാദേശിന് പിന്നിലാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് ബംഗ്ലാദേശിന് -.443 ആണ് നെറ്റ് റൺ റേറ്റുള്ളത്. പാകിസ്താൻ്റേത് -1.087. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ അവസാന സ്ഥാനക്കാരെന്ന് നാണക്കേടും പാകിസ്താനൊപ്പം ചേർക്കപ്പെടും.
ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡിനോട് 60 റൺസിനാണ് പാകിസ്താൻ തോറ്റത്. ആദ്യ മത്സരത്തിൽ തന്നെ തോറ്റതോടെ പാകിസ്താൻ്റെ സെമി പ്രവേശനം ഏകദേശം തുലാസിലായിരുന്നു. തുടർന്ന് ദുബായിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യയോട് ആറ് വിക്കറ്റിന് പാക് ടീം ദയനീയമായി പരാജയപ്പെട്ടതോടെ ടൂർണമെൻ്റിൻ്റെ പുറത്തേക്കുള്ള വഴിയും തുറന്നു ലഭിച്ചു. എന്നാൽ ആശ്വാസ ജയം നേടാമെന്ന് കരുതിയ ആതിഥേയരെ ഇന്ന് മഴ ചതിക്കുകയും ചെയ്തു.
അതേസമയം ഗ്രൂപ്പ് എയിലെ ചാമ്പ്യന്‍മാരായി സെമി ഫൈനൽ എത്തുന്നത് ആരാണെന്ന് അറിയാൻ മാർച്ച് രണ്ടാം തീയതി നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിനായി കാത്തിരിക്കണം. യുഎഇയിൽ വെച്ച് ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 2.30നാണ് ഇന്ത്യ-ന്യൂസിലാൻഡ് മത്സരം. നിലവിൽ നെറ്റ് റൺ റേറ്റിൻ്റെ ബലത്തിൽ കിവീസാണ് മുന്നിൽ നിൽക്കുന്നത്.