5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy 2025: വീണ്ടും പറക്കും ക്യാച്ചുമായി ഗ്ലെൻ ഫിലിപ്സ്; ഞെട്ടി വിരാട് കോലി; കിവീസ് സൂപ്പർമാൻ്റെ അസാമാന്യ ഫീൽഡിങ്

Glenn Philips Catch To Dismiss Virat Kohli: വിരാട് കോലിയെ പുറത്താക്കാൻ അസാമാന്യ ക്യാച്ചുമായി ഗ്ലെൻ ഫിലിപ്സ്. ഇന്ത്യക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ഗ്ലെൻ ഫിലിപ്സ് വീണ്ടും തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ചത്. ക്യാച്ചിൻ്റെ വിഡിയോ കാണാം.

Champions Trophy 2025: വീണ്ടും പറക്കും ക്യാച്ചുമായി ഗ്ലെൻ ഫിലിപ്സ്; ഞെട്ടി വിരാട് കോലി; കിവീസ് സൂപ്പർമാൻ്റെ അസാമാന്യ ഫീൽഡിങ്
ഗ്ലെൻ ഫിലിപ്സ്, വിരാട് കോലിImage Credit source: Social Media
abdul-basith
Abdul Basith | Published: 02 Mar 2025 15:42 PM

വീണ്ടും അമ്പരപ്പിക്കുന്ന ക്യാച്ചുമായി ഗ്ലെൻ ഫിലിപ്സ്. ഇന്ത്യക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ന്യൂസീലൻഡ് താരം പറക്കും ക്യാച്ചുമായി ഞെട്ടിച്ചത്. വിരാട് കോലി കളിച്ച ഒരു പവർഫുൾ ഷോട്ട് പോയിൻ്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഫിലിപ്സ് മുഴുനീള ഡൈവ് ചെയ്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. നേരത്തെ, പാകിസ്താനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാനെയും സമാനമായ രീതിയിൽ ഗ്ലെൻ ഫിലിപ്സ് പിടികൂടിയിരുന്നു.

ഇന്നിംഗ്സിലെ ഏഴാം ഓവറിലായിരുന്നു സംഭവം. മാറ്റ് ഹെൻറി ആണ് പന്തെറിഞ്ഞത്. വിരാട് കോലി ചില ബൗണ്ടറികൾ നേടി കഴിഞ്ഞ കളിയിലെ ഫോം തുടരുകയാണെന്ന സൂചന നൽകി. ഓവറിലെ മൂന്നാം പന്തിൽ സ്റ്റെപ്പൗട്ട് ചെയ്ത കോലി ഫ്ലിക്ക് ചെയ്തെങ്കിലും പന്ത് എഡ്ജ്ഡ് ആയി പോയിൻ്റിൽ ഗ്ലെൻ ഫിലിപ്സിന് മുകളിലൂടെ ബൗണ്ടറിയിലെത്തി. വളരെ നിരുപദ്രവകരമായ, ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്തിനെ കോലി പവർഫുൾ ആയി കട്ട് ചെയ്തു. കോലിയും കാണികളും ബൗണ്ടറിയുറപ്പിച്ചിരിക്കുമ്പോൾ തൻ്റെ വലതുവശത്തേക്ക് പറന്ന് ഒറ്റക്കൈ കൊണ്ട് ഫിലിപ്സ് പന്ത് പിടികൂടുകയായിരുന്നു.

Also Read: India vs New Zealand: ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്ക്‌ ഇന്ന് കൊട്ടിക്കലാശം; സെമി പരീക്ഷയ്ക്ക് മുമ്പ് ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും ഇന്ന് ‘മോഡല്‍ എക്‌സാം’; മത്സരം എങ്ങനെ കാണാം?

വിഡിയോ കാണാം

മത്സരത്തിൽ 45 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. ശുഭ്മൻ ഗിൽ (2) വേഗം മടങ്ങിയപ്പോൾ രോഹിത് ശർമ്മ (15), വിരാട് കോലി (11) എന്നിവർ വൈകാതെ പുറത്തായി. ശുഭ്മൻ ഗില്ലിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയ ഹെൻറി കോലിയെ ഗ്ലെൻ ഫിലിപ്സിൻ്റെ കൈകളിലെത്തിച്ചു. രോഹിത് ശർമ്മയെ കെയിൽ ജമീസണിൻ്റെ പന്തിൽ വിൽ യങ് പിടികൂടുകയായിരുന്നു. നിലവിൽ ശ്രേയാസ് അയ്യരും (11) അക്സർ പട്ടേലും (4) ക്രീസിൽ തുടരുകയാണ്.

മത്സരത്തിൽ ഓരോ മാറ്റവുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ഇന്ത്യൻ ടീമിൽ ഹർഷിത് റാണയ്ക്ക് പകരം വരുൺ ചക്രവർത്തി ടീമിലെത്തിയപ്പോൾ ന്യൂസീലൻഡ് ടീമിൽ ഡെവോൺ കോൺവേയ്ക്ക് പകരം ഡാരിൽ മിച്ചൽ കളിക്കും. ഈ മത്സരം വിജയിക്കുന്ന ടീം ഗ്രൂപ്പ് എയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തും. ഇന്ത്യയും ന്യൂസീലൻഡും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. ഇരു ടീമുകളും പാകിസ്താനെയും ബംഗ്ലാദേശിനെയും തോല്പിച്ചു.  ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം സെമിഫൈനലിൽ ഓസ്ട്രേലിയയെയും പരാജയപ്പെടുന്ന ടീം സെമിയിൽ ദക്ഷിണാഫ്രിക്കയെയും നേരിടും.