Champions Trophy 2025: ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഭാര്യമാരെ കൊണ്ടുപോകാമെന്ന് ബിസിസിഐ; പക്ഷേ, ഒരു നിബന്ധനയുണ്ട്
BCCI Allows Players To Bring Wives: ഭാര്യമാരെ ഒപ്പം കൂട്ടരുതെന്ന നിബന്ധനയിൽ ഇളവുമായി ബിസിസിഐ. ചാമ്പ്യൻസ് ട്രോഫിയിൽ ഭാര്യമാരെ ഒപ്പം കൂട്ടാൻ ബിസിസിഐ അനുമതിനൽകി. ഒരു നിബന്ധന അനുസരിച്ചാവണം ഇത്.

അനുഷ്കർ ശർമ്മ, പ്രീതി അശ്വിൻ
ചാമ്പ്യൻസ് ട്രോഫി ടീമിലുള്ള ഇന്ത്യൻ ടീം അംഗങ്ങൾക്ക് ഭാര്യമാരെ ഒപ്പം കൂട്ടാൻ അനുമതിനൽകി ബിസിസിഐ. അടുത്തിടെ ബിസിസിഐ പുറത്തുവിട്ട പുതിയ നിർദ്ദേശങ്ങളിൽ ഭാര്യമാരെയടക്കം കുംടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ തീരുമാനം ബിസിസിഐ ഇപ്പോൾ പുനപരിശോധിച്ചു എന്നാണ് വിവരം. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്നാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുക. ആദ്യ മത്സരത്തിൽ പാകിസ്താൻ ന്യൂസീലൻഡിനെ നേരിടും. ഈ മാസം 20ന് നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ.
ഭാര്യമാരെ കൊണ്ടുപോകാൻ അനുമതിനൽകിയെങ്കിലും ചില നിബന്ധനകൾ ബിസിസിഐ ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു മത്സരത്തിന് മാത്രമേ ഭാര്യമാരെ ഒപ്പം കൂട്ടാനാവൂ. ഏത് മത്സരത്തിനാണ് ഭാര്യമാർ ഒപ്പമുണ്ടാവുകയെന്നത് ടീം അംഗങ്ങൾ തമ്മിൽ ആലോചിച്ച് ബിസിസിഐയെ അറിയിക്കണം. ഈ മത്സരത്തിന് മാത്രമേ ഭാര്യമാർ ഒപ്പമുണ്ടാവാൻ പാടുള്ളൂ. നിർദ്ദേശം കർശനമായി പാലിച്ചിരിക്കണമെന്നും ബിസിസിഐ പറയുന്നു.
പത്ത് നിബന്ധനകളാണ് നേരത്തെ ബിസിസിഐ മുന്നോട്ടുവച്ചത്. ഓസ്ട്രേലിയയിലെ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യയുടെ മോശം പ്രകടനത്തെ തുടർന്നായിരുന്നു തീരുമാനം.



ദേശീയ ടീമിലേക്കും സെൻട്രൽ കോൺട്രാക്ടിലേക്കും പരിഗണിക്കണമെങ്കിൽ നിർബന്ധമായും ആഭ്യന്തര മത്സരങ്ങളിൽ കളിച്ചിരിക്കണമെന്നതാണ് നിബന്ധനകളിലൊന്ന്. മത്സരങ്ങൾക്കും പ്രാക്ടീസ് സെഷനുകൾക്കുമായുള്ള യാത്രകൾ ടീം ബസിൽ എല്ലാവർക്കും ഒപ്പമാവണം. പ്രത്യേക വാഹനത്തിൽ യാത്ര ചെയ്യരുത്. ബാഗേജ് ലിമിറ്റി പരിധി കഴിഞ്ഞുള്ള ബാഗേജിൻ്റെ ചിലവ് അതാത് താരങ്ങൾ തന്നെ വഹിക്കണം. ഒരു പരമ്പരയിൽ പരമാവധി 150 കിലോ ആണ് അനുവദനീയമായ ലഗേജ്. മാനേജർ, പാചകക്കാരൻ, അസിസ്റ്റൻ്റ്, ഹെയർ ഡ്രസ്സർ തുടങ്ങി പേഴ്സണൽ സ്റ്റാഫുകളെ ഒപ്പം കൂട്ടാനാവില്ലെന്നും നിബന്ധനകളിലുണ്ട്. ബെംഗളൂരു സെൻ്റർ ഓഫ് എക്സലൻസിലേക്ക് ബാഗുകളും മറ്റും അയക്കാൻ ടീം മാനേജ്മെൻ്റുമായി സഹകരിക്കണം. പ്രാക്ടീസ് സെഷനുകളിൽ നിന്ന് നേരത്തെ പോകാൻ അനുവാദമില്ല. പരമ്പരകൾക്കിടയിൽ പരസ്യചിത്രീകരണനത്തിനും പേഴ്സണൽ ഷൂട്ടിനും അനുവാദമില്ല. ബിസിസിഐയുടെ ഔദ്യോഗിക ഷൂട്ടുകൾക്ക് എല്ലാ താരങ്ങളും തയ്യാറാവണം. മത്സരം നേരത്തെ അവസാനിച്ചാലും നേരത്തെ മടങ്ങാൻ അനുവാദമില്ല തുടങ്ങിയവയായിരുന്നു നിർദ്ദേശങ്ങൾ.