Hajj Quota: ഇന്ത്യക്കാർക്കുള്ള ഹജ്ജ് ക്വാട്ടയിൽ 10,000 സീറ്റുകൾ പുനഃസ്ഥാപിച്ചു; പണമടക്കൽ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി
Saudi Arabia Reopens Haj Portal to Indian Pilgrims: 1.75 ലക്ഷം ക്വാട്ടയാണ് ഇത്തവണ ഇന്ത്യയ്ക്ക് ഉള്ളത്. ഇതിൽ 52,704 സീറ്റുകൾ മാത്രമാണ് സ്വകാര്യ ഓപ്പറേറ്റർമാർക്ക് നൽകിയത്. ബാക്കിയെല്ലാം ഹജ്ജ് കമ്മിറ്റി മുഖേനയാണ് നൽകുന്നത്.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ ഹജ്ജ് ക്വാട്ട ഇത്തവണ സൗദി അറേബ്യാ വെട്ടികുറച്ചിരുന്നു. 1.75 ലക്ഷം ക്വാട്ടയാണ് ഇത്തവണ ഇന്ത്യയ്ക്ക് ഉള്ളത്. ഇതിൽ 52,704 സീറ്റുകൾ മാത്രമാണ് സ്വകാര്യ ഓപ്പറേറ്റർമാർക്ക് നൽകിയത്. ബാക്കിയെല്ലാം ഹജ്ജ് കമ്മിറ്റി മുഖേനയാണ് നൽകുന്നത്. അവസാന നിമിഷം പണമടക്കാൻ കഴിയാതെ വന്നതോടെയാണ് സ്വകാര്യ ഓപ്പറേറ്റർമാർക്ക് കുറെ സീറ്റുകൾ നഷ്ടമായത്. ഇതേ തുടർന്ന് നടത്തിയ ചർച്ചയിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം 10,000 ക്വാട്ട പുനഃസ്ഥാപിക്കാൻ സൗദി അറേബ്യാ അനുമതി നൽകി.
കാലതാമസമില്ലാതെ പ്രക്രിയ പൂർത്തിയാക്കാൻ ഹജ്ജ് ഗ്രൂപ്പ് ഓപ്പറേറ്റർമാർക്കായി ന്യൂനപക്ഷകാര്യ മന്ത്രാലയം അടിയന്തര നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സമയപരിധി പാലിക്കുന്നതിൽ പരാചയപെട്ടവരും, ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിരുന്നിട്ടും മിന ക്യാമ്പുകൾ, താമസം, ഗതാഗതം എന്നിവയ്ക്കുള്ള ആവശ്യമായ കരാറുകൾ അന്തിമമാക്കാൻ കഴിയാതിരുന്നവർക്കുമായി ശേഷിക്കുന്ന ക്വാട്ട 26 കമ്പൈൻഡ് ഹജ് ഗ്രൂപ്പ് ഓപ്പറേറ്റർമാർക്ക് അനുവദിച്ചതായി മന്ത്രാലയം അറിയിച്ചു.
ALSO READ: അൽ നഹ്ദ കെട്ടിടത്തിലെ തീപിടുത്തം; അന്വേഷണം ആരംഭിച്ച് ഷാർജ പോലീസ്
സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് അനുവദിച്ചിരുന്ന മിനയിലെ സോണുകൾ സൗദി അറേബ്യ റദ്ദാക്കിയതിനെത്തുടർന്ന് ഏകദേശം 52,000 ഇന്ത്യൻ ഹജ്ജ് തീർത്ഥാടകർ അനിശ്ചിതത്വത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സൗദി അറേബ്യാ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. 2025 ലെ സർക്കാരിന്റെ ഹജ്ജ് നയം അനുസരിച്ച്, ഇന്ത്യയ്ക്ക് അനുവദിച്ചിരിക്കുന്ന മൊത്തം ഹജ്ജ് തീർത്ഥാടക ക്വാട്ടയുടെ 70 ശതമാനം ഇന്ത്യൻ ഹജ്ജ് കമ്മിറ്റി കൈകാര്യം ചെയ്യും. ബാക്കി സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് സംഘാടകർക്കായി നീക്കിവയ്ക്കും.
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ജനുവരി 11ന് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിൽ എത്തിയിരുന്നു. ഹജ്ജ് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ വേളയിൽ നടന്നു.