Sabarimala Spot Booking: മകരവിളക്ക് മഹോത്സവം; തീർത്ഥാടകർക്കുള്ള സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകൾ കൂടും
Sabarimala Makaravilakku festival 2025: മണ്ഡലകാല തീർഥാടനത്തിനു സമാപനം കുറിച്ച് ഡിസംബർ 26നാണ് മണ്ഡല പൂജ നടന്നത്. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ച്ചത്. മകര വിളക്ക് മഹോത്സവത്തിനായി 30ന് (നാളെ) വൈകിട്ട് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ജനുവരി 11നാണ് നടക്കുന്നത്. തിരുവാഭരണ ഘോഷയാത്ര 12ന് പന്തളം കൊട്ടാരത്തിൽ നിന്നും പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു.

ശബരിമല (Image Credits: PTI)
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് തീർത്ഥാടകർക്കായി പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് അധികൃതർ. തീർത്ഥാടകർക്കായി നിലവിൽ ഏഴ് കൗണ്ടറുകളാണുള്ളത്. ഇവയെ പത്തായി ഉയത്താനാണ് തീരുമാനം. കൂടാതെ 60 വയസ് പൂർത്തിയാവർക്ക് മാത്രമായി പ്രത്യേക കൗണ്ടറും തുറക്കും. ദേവസ്വം മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
മണ്ഡലകാല തീർഥാടനത്തിനു സമാപനം കുറിച്ച് ഡിസംബർ 26നാണ് മണ്ഡല പൂജ നടന്നത്. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ച്ചത്. മകര വിളക്ക് മഹോത്സവത്തിനായി 30ന് (നാളെ) വൈകിട്ട് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം. സ്വാമി അയ്യപ്പന്റെ സ്വർണ ലോക്കറ്റുകൾ ജനുവരി 14ന് മകരവിളക്കു ദിവസം ദേവസ്വം ബോർഡ് പുറത്തിറക്കുന്നതാണ്. 2 ,4, 6, 8 ഗ്രാമുകളിലുള്ള ലോക്കറ്റുകൾ മന്ത്രി വി എൻ വാസവനാണു പുറത്തിറക്കുക. ചടങ്ങിൽ തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു മുഖ്യാതിഥിയായിരിക്കും.
ഇത്തവണത്തെ മണ്ഡലകാല സീസണിൽ ഒരുലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും. 41 ദിവസം പൂർത്തിയാകുമ്പോൾ ദർശനത്തിനായി എത്തിയ എല്ലാ അയ്യപ്പഭക്തന്മാർക്കും ദർശനം ഉറപ്പാക്കിയെന്നും അവർ സംതൃപ്തിയോടെയാണ് ഇവിടെ നിന്ന് മടങ്ങിയതെന്നും മന്ത്രി പറഞ്ഞു.
ALSO READ: നാളെ മണ്ഡല പൂജ, ഭക്തി സാന്ദ്രമായി സന്നിധാനം; നട അടയ്ക്കുന്നത് എപ്പോൾ, മകരവിളക്ക് 14ന്
മകരവിളക്ക് മഹോത്സവം
മകരവിളക്ക് തീർഥാടനത്തിനായി 30ന് (നാളെ) വൈകിട്ട് അഞ്ചിന് നട തുറക്കുന്നതാണ്. ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്ന മകരവിളക്ക് ജനുവരി 14ന് നടക്കും. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ജനുവരി 11നാണ് നടക്കുന്നത്. തിരുവാഭരണ ഘോഷയാത്ര 12ന് പന്തളം കൊട്ടാരത്തിൽ നിന്നും പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു.
ഇതുവരെ 32,79,761 തീർഥാടകരാണ് ശബരിമലയിൽ ദർശനത്തിനായി എത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 5,73,276 പേർ സ്‌പോട്ട് ബുക്കിങ് വഴിയും 75,562 പേർ കാനനപാതയിലൂടെയുമാണ് തീർത്ഥാടനത്തിനെത്തിയത്. കഴിഞ്ഞ വർഷം ഈ സമയത്ത് 26,41,141 പേരായിരുന്നു ദർശനത്തിനായി ശബരിമലയിൽ എത്തിയിരുന്നത്. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് ഏകോപനത്തോടെ പ്രവർത്തിച്ച് പരാതിരഹിത തീർഥാടനമാണ് ഇക്കൊല്ലം ഉറപ്പാക്കിയതെന്നും മന്ത്രി അറിയിച്ചു.
12,13,14 തീയതികളിൽ കൂടുതൽ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ നിയന്ത്രണത്തിന് പോലീസ് പ്രത്യേകം പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മറ്റ് വകുപ്പുകളുടേയും സഹകരണം ഉറപ്പാക്കുന്നതായിരിക്കും. മകരവിളക്ക് വ്യൂ പോയിന്റുകളിൽ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി യോഗത്തിൽ അധികൃതരോട് നിർദേശിച്ചു. മകരവിളക്ക് മഹോത്സവത്തിന് ശേഷം ജനുവരി 20-ന് ശബരിമല നട വീണ്ടും അടയ്‌ക്കും.