Palm Sunday 2025: ഇന്ന് ഓശാന ഞായര്‍; പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും
Today is Palm Sunday: സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രാർത്ഥനകളും പ്രത്യേക തിരുകര്‍മങ്ങള്‍ നടക്കും. വിശ്വാസി സമൂഹം കുരുത്തോല പ്രദക്ഷിണം നടത്തും.

Palm Sunday 2025
കൊച്ചി: ലോകമെങ്ങും ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആഘോഷിക്കുന്നു. ഇതോടെ യേശുദേവന്റെ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരാചരണത്തിന് തുടക്കമായി. 50 ദിനം നീളുന്ന വലിയ നോമ്പിന്റെ അവസാന വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് വിശ്വാസി സമൂഹം. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രാർത്ഥനകളും പ്രത്യേക തിരുകര്‍മങ്ങള്‍ നടക്കും. വിശ്വാസി സമൂഹം കുരുത്തോല പ്രദക്ഷിണം നടത്തും.
പാളയം സെന്‍റ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ ഓശാന ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ നേതൃത്വം നൽകും. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം നൽകും. താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ ഓശാന ഞായര്‍ തിരുകര്‍മങ്ങള്‍ക്ക് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
Also Read:വിശുദ്ധ വാരാഘോഷത്തിന് ഒരുങ്ങി ക്രൈസ്തവർ; നാളെ ഓശാന ഞായർ
കട്ടിപ്പാറ ഹോളി ഫാമിലി ചര്‍ച്ചില്‍ ഓശാന കര്‍മങ്ങള്‍ക്ക് ഫാ. മില്‍ട്ടന്‍ മുളങ്ങാശേരി കാര്‍മികത്വം വഹിക്കും. പുതുപ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ ഫാ. ഫിനഹാസ് റമ്പാന്‍, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പളളിയില്‍ ഫാ. വര്‍ഗീസ് ജോണ്‍, പുതുപ്പാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ ഫാ. ബിജോയ് അറാക്കുടിയില്‍ എന്നിവര്‍ ഓശാന ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.