5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mannarasala Ayilyam 2024 : അമ്മയുടെ മടിയിൽ സർപ്പക്കുഞ്ഞുങ്ങൾ ഇഴയും, മുഖ്യപൂജാരിണി വിവാഹം കഴിച്ച് എത്തുന്നവർ… മണ്ണാറശ്ശാലയിലെ പ്രത്യേകതകൾ ഏറെ

Mannarasala Ayilyam myths: ദാമ്പത്യ ജീവിതം പാടില്ല എന്നത് പ്രധാനമാണ് മുഖ്യപൂജാരിണി ആകാൻ. അവർ ഇല്ലത്തിനു പുറത്ത് ഇടപഴകുകയോ സംസാരിക്കുകയോ ചെയ്യരുത്.

Mannarasala Ayilyam 2024 : അമ്മയുടെ മടിയിൽ സർപ്പക്കുഞ്ഞുങ്ങൾ ഇഴയും, മുഖ്യപൂജാരിണി വിവാഹം കഴിച്ച് എത്തുന്നവർ… മണ്ണാറശ്ശാലയിലെ പ്രത്യേകതകൾ ഏറെ
aswathy-balachandran
Aswathy Balachandran | Updated On: 24 Oct 2024 14:15 PM

ആലപ്പുഴ: പതിന്നാലാം വയസ്സിൽ വിവാഹിതയായി എത്തി പിന്നീട് 75 വർഷത്തോളം നാ​ഗരാജാ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണിയായി കഴിഞ്ഞ ഒരമ്മ. 90-ാം വയസ്സിൽ മരിക്കുന്നതു വരെ ഈ അമ്മയുടെ മടിയിലൂടെ സർപ്പക്കുഞ്ഞുങ്ങൾ ഇഴയുമായിരുന്നത്രേ….ദാമ്പത്യ ജീവിതം പാടില്ല എന്നത് പ്രധാനമാണ് മുഖ്യപൂജാരിണി ആകാൻ. അവർ ഇല്ലത്തിനു പുറത്ത് ഇടപഴകുകയോ സംസാരിക്കുകയോ ചെയ്യരുത്. ഇനി അധവാ പോകേണ്ടി വന്നാൽ ഇരുട്ടിനു മുമ്പേ തിരിച്ചെത്തണം എന്ന് നിർബന്ധമാണ്.

പൂജ, വ്രതം, ധ്യാനം എന്നിവയുമായി സദാസമയം കഴിയണം. കേൾക്കുമ്പോൾ അതിശയം തോന്നുന്ന ഈ ആചാരങ്ങളെപ്പറ്റി കുറച്ചെങ്കിലും മലയാളി മനസ്സിലാക്കുന്നത് 2003-ൽ പുറത്തിറങ്ങിയ ​ഗൗരിശങ്കരം എന്ന ചിത്രത്തിലൂടെയാണ്. ഇതൊരു സിനിമാക്കഥയല്ല. ആലപ്പുഴ ജില്ലയിലെ മണ്ണാറശ്ശാല നാ​ഗരാജാ ക്ഷേത്രവുമായും അവിടുത്തെ വലിയമ്മയുമായും ബന്ധപ്പെട്ട ഇപ്പോഴും തുടരുന്ന സത്യമാണ്.

ഒക്ടോബർ 26-ന് തുലാമാസത്തിലെ ആയില്യമാണ് ഇവിടെ പ്രധാനം. മണ്ണാറശ്ശാല ആയില്യം എന്നപേരിൽ അറിയപ്പെടുന്ന ഈ ദിവസം ക്ഷേത്രത്തിലും വലിയ ആഘോഷമാണ്. വലിയമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന 23 പ്രദക്ഷിണങ്ങളടങ്ങിയ എഴുന്നള്ളത്താണ് ഇവിടെ പ്രധാനം.

 

മണ്ണാറശ്ശാലയിലെ അമ്മ

 

എല്ലാ മലയാള മാസവും ഒന്നാം തീയതി, പൂ‍യം നക്ഷത്രത്തിലും, മകരത്തിലെ കറുത്ത വാവു മുതൽ കുംഭത്തിലെ ശിവരാത്രി വരെയും, കർക്കിടകം ഒന്നു മുതൽ പന്ത്രണ്ട് വരെയും, ചിങ്ങത്തിലെ തിരുവോണം, കന്നി തുലാം മാസങ്ങളിലെ ആയില്യത്തിനു മുമ്പുള്ള 12 ദിവസവും മണ്ണാറശ്ശാലയിൽ വലിയമ്മ നേരിട്ടാണ് പൂജകൾ നടത്തുന്നത്. ക്ഷേത്രത്തിലെ സർപ്പബലി, ഇല്ലത്തും നിലവറയിലും അപ്പൂപ്പൻ കാവിലും നൂറും പാലും നൽകൽ തുടങ്ങിയവയും വലിയമ്മയുടെ കാർമ്മികത്വത്തിലാണ് നടക്കാറ്.

മണ്ണാറശാല ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി മാറുന്നത് എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. ഇതിനായി ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. മുമ്പ് ഈ ക്ഷേത്രത്തിലെ പൂജ പുരുഷന്മാർ തന്നെയായിരുന്നു നടത്തിയിരുന്നത്. ഒരിക്കൽ ആയില്യത്തിനു പൂജാരിയായിരുന്ന നമ്പൂതിരിക്ക് അശുദ്ധി വന്നു. ഉച്ച പൂജ നടത്താൻ ആളില്ല.

അന്ന് വിഷമത്തോടെ അവിടുത്തെ അന്തർജനം പ്രാർത്ഥിച്ചപ്പോൾ അശരീരി ഉണ്ടായത്രേ അവർ പൂജിക്കട്ടെ എന്ന്. അങ്ങനെയാണ് അമ്മ മുഖ്യ പൂജാരിണി ആയത്. ചില തന്ത്രിമാരും ഇവിടെ പൂജിക്കാറുണ്ട്. എങ്കിലും പ്രധാനപ്പെട്ടത് അമ്മയുടെ പൂജ തന്നെയാണ്.

 

മുഖ്യ ദേവതകൾ

 

വാസുകിയും നാഗാമാതാവായ സർപ്പയക്ഷിയുമാണ് മണ്ണാറശ്ശാല ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠകൾ. നാഗരാജാവിന്റെ മറ്റൊരു രാജ്ഞിയായ നാഗയക്ഷിയും സഹോദരി നാഗചാമുണ്ഡിയും മറ്റു പ്രതിഷ്ഠകൾ. ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ നാഗരാജാവായ അനന്തനും ഉണ്ടെന്നാണ് വിശ്വാസം. കാവിന്റെ നടുവിലാണ് ക്ഷേത്രമുള്ളത്. നടപ്പാതയ്ക്ക് ഇരുവശവുമായി 30,000-ത്തോളം നാഗ പ്രതിമകളുണ്ട് എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ALSO READ – അച്ചാറ് കൊടുത്ത് പറ്റിക്കേണ്ട, സ്കൂളിൽ പച്ചക്കറി തന്നെ ഉച്ചയ്ക്ക് വിളമ്പണം, പുതിയ സർക്കുലർ എത്തി

 

ഉരുളി കമഴ്ത്തൽ

 

കുട്ടികളില്ലാത്ത ദമ്പതികൾക്ക് മക്കളുണ്ടാകാനായി നടത്തുന്ന വഴിപാടാണ് ഉരുളി കമിഴ്ത്തൽ.
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് ഇത്. ദമ്പതികൾ ക്ഷേത്രത്തിനു ചുറ്റും മൂന്നു പ്രദക്ഷിണം വെച്ച്‌ ഉരുളി നാഗരാജാവിന്റെ നടയ്ക്കു വെയ്ക്കും. മേൽശാന്തി പറഞ്ഞുകൊടുക്കുന്ന പ്രാർത്ഥന ചൊല്ലി ദമ്പതികൾ ഇല്ലത്തു ചെന്ന്‌ അമ്മയെ ദർശിച്ച്‌ ഭസ്മം വാങ്ങും.

ഇവർ നടയ്ക്കു വെച്ച ഉരുളി പിന്നീട്‌ അമ്മ നിലവറയിൽ അനന്തന് മുൻപിൽ കമഴ്ത്തിവെയ്ക്കുന്നു. കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ ദമ്പതിമാർ കുഞ്ഞുമായി എത്തി ഉരുളി നിവർത്തി പായസം വച്ചു നാഗരാജാവായ വാസുകിക്കും, അനന്തനും സമർപ്പിക്കുന്നു.

 

വെട്ടിക്കോട് ആയില്യം

 

ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രത്തിലെ വാർഷിക ഉത്സവമാണ് ആയില്യം മഹോത്സവം. മണ്ണാറശ്ശാല ആയില്യം തുലാമാസത്തിലെങ്കിൽ വെട്ടിക്കോട് കന്നിമാസത്തിലാണ് ആയില്യം. പുരാതന ഇല്ലമായ മേപ്പള്ളിൽ ഇല്ലത്തേക്ക് ആചാരപരമായ ഘോഷയാത്രയാണ് വെട്ടിക്കോട് ആയില്യത്തിൽ പ്രധാനം. വൈകുന്നേരങ്ങളിൽ നാഗദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി സർപ്പബലിയും നടത്തപ്പെടുന്നു.

Latest News