Malabar Pooram: കാമദേവ രൂപമുണ്ടാക്കി കന്യകമാരായ പെണ്‍കുട്ടികൾ ആരാധിക്കും; വടക്കൻമലബാറിന്റെ സ്വന്തം പൂരം
Malabar Pooram:ഇന്നേ ദിവസങ്ങളിൽ ചില പ്രത്യേക പൂക്കളെ കൊണ്ട് കാമദേവ രൂപമുണ്ടാക്കി കന്യകമാരായ പെണ്‍കുട്ടികളാണ് കാമദേവ ആരാധനയില്‍ പങ്കെടുക്കുക. വീടുകളിലും കിണറ്റിന്‍കരയിലും ഇതിന്റെ ഭാഗമായി പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തും.

മീനമാസത്തിലെ പൂരം നാളിനെ വരവേറ്റ് വടക്കൻ കേരളം. മീനമാസത്തിലെ കാര്‍ത്തിക നാള്‍ തൊട്ട് ഒന്‍പത് ദിവസമാണ് വടക്കന്‍ കേരളത്തിലെ ചന്ദ്രഗിരി പുഴയ്ക്കും കണ്ണൂര്‍ വളപട്ടണം പുഴയ്ക്കുമിടയിലുള്ള പ്രദേശങ്ങളില്‍ പൂരം ആഘോഷിക്കാറുള്ളത്. പൂവിളികളും പൂരക്കളിയുമായി ഈ ദിവസങ്ങളിൽ വലിയ ആഘോഷങ്ങളാണ് നടത്തപ്പെടാറുള്ളത്.
ഇന്നേ ദിവസങ്ങളിൽ ചില പ്രത്യേക പൂക്കളെ കൊണ്ട് കാമദേവ രൂപമുണ്ടാക്കി കന്യകമാരായ പെണ്‍കുട്ടികളാണ് കാമദേവ ആരാധനയില്‍ പങ്കെടുക്കുക. വീടുകളിലും കിണറ്റിന്‍കരയിലും ഇതിന്റെ ഭാഗമായി പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തും. കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ട് അവര്‍ക്കൊപ്പം പ്രായം ചെന്ന മുത്തശ്ശിമാരുമുണ്ടാകും. പൂരം കുളിയുടെ അവസാന ദിവസം വലിയ കാമദേവനെ ഉണ്ടാക്കി കണ്ണെഴുതി എണ്ണ തേച്ച് മുങ്ങി കുളിച്ച് പുതിയ വസ്ത്രം ധരിച്ച് കൈ നിറയെ വളയണിഞ്ഞാണ് പെൺകുട്ടികൾ പൂരം ആഘോഷിക്കാറുള്ളത്.
Also Read:വിഷു എന്ന പേര് വന്നതിതെങ്ങനെ?; ജ്യോതിശാസ്ത്രത്തിന് ചിലത് പറയാനുണ്ട്
താരകാസുരനെ വധിക്കാൻ പരമശിവന് മാത്രമേ അതിന് സാധിക്കൂ. അതിനായി ശിവന്റെ തപസിന് വിഘ്‌നം വരുത്താൻ ദേവന്‍മാരുടെ ആവശ്യപ്രകാരം ശിവന്റെ തപസ്സിളക്കാന്‍ കാമദേവനെ നിയോഗിക്കുന്നു. പാര്‍വ്വതി ദേവി ശിവപൂജയ്ക്കായി കൈലാസത്തിലെത്തിയ സമയം നോക്കി കാമദേവന്‍ തന്റെ ആവനാഴിയിലെ പഞ്ചബാണങ്ങളിലൊന്ന് ശിവന്റെ നേരെതൊടുത്തു. ഇതോടെ ശിവന്റെ തപസിന് വിഘ്നം വന്നു. ഇതോടെ കോപാകുലനായ ശിവൻ തപസിന് വിഘ്‌നം വരുത്തിയ കാമദേവനെ മൂന്നാം കണ്ണുതുറന്ന് ദഹിപ്പിച്ചു. ഇതിൽ കാമദേവന്‍ ഇല്ലാതായി. ഇത് മാനവരാശിയുടെ നിലനില്‍പ്പിന് ഭീഷണിയായി.
പരിഹാരത്തിനായി കാമദേവന്റെ പത്‌നി രതി പരമശിവനെ സമീപിച്ചു. ചൈത്രമാസത്തിലെ ആദിത്യനായ മാഹാ വിഷ്ണുവിനെ പൂക്കളര്‍പ്പിച്ചു പൂജിച്ചാല്‍ കാമദേവന്‍ പുനര്‍ജനിക്കുമെന്നു പരമശിവന്‍ അറിയിക്കുന്നു. ഇതുപ്രകാരം മീനമാസത്തിലെ കാര്‍ത്തിക നാള്‍തൊട്ട് പൂരം വരെയുള്ള നാളുകളില്‍ അപ്‌സരസുകള്‍ പൂക്കള്‍ കൊണ്ട് കാമദേവ രൂപമുണ്ടാക്കി ഭൂമിയിലും ആകാശത്തിലും സ്വര്‍ഗത്തിലും പൂജനടത്തി. പൂജയുടെ ഫലമായി കൃഷ്ണ പുത്രനായി കാമദേവന്‍ പുനര്‍ജനിച്ചുവെന്നാണ് പുരാണം.