Youtube Video: ‘സ്കൂളിൽ പോയാൽ പഠിക്കാനുള്ള സമയം നഷ്ടപ്പെടും, സുഖമില്ലെന്നോ മറ്റോ വിളിച്ചു പറഞ്ഞാൽ മതി’; സ്കൂളിൽ പോകരുതെന്ന് യൂട്യൂബറിന്റെ ഉപദേശം
YouTuber Claims Going to School is a Waste of Time: സ്‌കൂളിൽ പോകാതെ എന്ത് കൊണ്ട് വീട്ടിലിരിക്കുന്നു എന്നതിന്റെ കാരണം രക്ഷിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിലാണ് കുട്ടികളുടെ വിജയം എന്നും വീഡിയോയിൽ പറയുന്നു.

പത്തനംതിട്ട: ബോർഡ് പരീക്ഷ ആരംഭിക്കാൻ ഇനി ഒരു മാസം മാത്രം ബാക്കി നിൽക്കെ സ്‌കൂളിൽ പോയി സമയം പാഴാക്കരുതെന്ന് യൂട്യൂബ് ചാനലിലൂടെ ഉപദേശം. എഡ്യൂപോർട്ട് എന്ന യൂട്യൂബ് ചാനലിൽ ആണ് വിദ്യാഭ്യാസ പ്രക്രിയയെ പരിഹസിക്കുന്നതും വെല്ലുവിളിക്കുന്നതുമായ തരത്തിലുള്ള വീഡിയോ പങ്കുവെച്ചത്. ഹയർ സെക്കൻഡറി വിദ്യാർഥികളോടാണ് യൂട്യൂബ് ചാനൽ അവതാരകന്റെ ഉപദേശം.
12 ദിവസങ്ങൾക്ക് മുൻപാണ് ‘ഇനി വീട്ടിലിരുന്ന് പഠിക്കാം’ എന്ന ക്യാപ്ഷനോട് കൂടി ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയിലുള്ള വീഡിയോ ആണെന്ന് കാണിച്ച് അധ്യാപകർക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്‌കൂളിൽ പോകാതിരിക്കുന്നത് ഹാജർ ഇല്ലാതാക്കുമോയെന്ന ആശങ്ക വേണ്ടെന്നാണ് അവതാരകൻ വീഡിയോയിൽ പറയുന്നത്. ഹാജർ ഇല്ലാത്തതിന്റെ പേരിൽ ഇതുവരെ ഒരു സ്‌കൂളും കുട്ടികളെ പരീക്ഷ എഴുതിക്കാതിരുന്നിട്ടില്ല എന്നതാണ് ഇയാൾ നൽകുന്ന വിശദീകരണം.
രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ സ്‌കൂളിൽ ചെലവഴിക്കുന്ന നേരം പഠിക്കാനുള്ള സമയം നഷ്ടപ്പെടുത്തുമെന്നാണ് ഇയാൾ പറയുന്നത്. അതിനാൽ, സ്‌കൂളിൽ പോകാതെ എന്ത് കൊണ്ട് വീട്ടിലിരിക്കുന്നു എന്നതിന്റെ കാരണം രക്ഷിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിലാണ് കുട്ടികളുടെ വിജയം. രക്ഷിതാക്കളെ കൊണ്ട് അധ്യാപകരെ വിളിപ്പിച്ച് അസുഖമെന്നോ മറ്റോ പറഞ്ഞ് ലീവ് എടുക്കുന്നതാണ് നല്ലത് എന്നും ഇയാൾ ഉപദേശിക്കുന്നു.
നിരന്തര മൂല്യനിർണയം (സിഇ മാർക്ക്) അധ്യാപകരുടെ വജ്രായുധം ആണെങ്കിലും അതിലൊന്നും കാര്യമില്ല എന്നും ഇയാൾ പറഞ്ഞു. ഈ സമയം കൊണ്ട് ആ മാർക്കൊക്കെ വിദ്യാഭ്യാസ വകുപ്പിൽ എത്തിയിട്ടുണ്ടാകും. ഫെബ്രുവരി 17ന് ആരംഭിക്കുന്ന മോഡൽ പരീക്ഷയെ ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. അതേസമയം, സിഇ മാർക്ക് വിദ്യാഭ്യാസ വകുപ്പിൽ എത്തിയെന്ന് പറയുന്നത് ശെരിയല്ലെന്നും ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂ എന്നും അധ്യാപകർ പറഞ്ഞു.
വിദ്യാഭ്യാസ പ്രക്രിയയെ തന്നെ തകർക്കുന്ന തരത്തിലുള്ള വീഡിയോ ആണിതെന്ന് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില പറഞ്ഞു. ഇയാൾക്കിതിന് ആരാണ് അധികാരം നൽകിയതെന്ന് ചോദിച്ച ഇവർ ഈ വീഡിയോയിലൂടെ കുട്ടികളിലേക്ക് തെറ്റായ സന്ദേശമാണ് എത്തിക്കുന്നതെന്നും കൂട്ടിച്ചേർത്തു.