വിവാഹ നിശ്ചയത്തിന് പിന്നാലെ വാഹനാപകടം; മൃതദേഹം കണ്ടെത്തിയത് ഓടയിൽ നിന്ന്; ദുരൂഹതയെന്ന് കുടുംബം
Youth Dies in Road Accident in Pandalam: വ്യാഴാഴ്ച ഉച്ചയ്‌ക്കായിരുന്നു സുബീക്കിന്റെ വിവാഹ നിശ്ചയം. തുടർന്ന് വെളിയാഴ്ച പുലർച്ചെ രണ്ടരയോടെ എംസി റോഡിൽ മാന്തുക രണ്ടാംപുഞ്ചയ്ക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നതെന്നാണ് വിവരം.

പന്തളം: വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പത്തനംതിട്ടയിലെ പന്തളത്താണ് സംഭവം. കുളനട ഞെട്ടൂർ സുമി മൻസിലിൽ സുബീക്ക് എന്ന 24കാരനാണ് മരിച്ചത്. വിവാഹ നിശ്ചയത്തിന് ശേഷം സുബീക്ക് സുഹൃത്തിനെ കാണാനായി ആശുപത്രിയിൽ പോകും വഴിയാണ് അപകടം ഉണ്ടായത്. അപകട മരണത്തിൽ ദുരൂഹത ആരോപിച്ച് സുബീക്കിന്റെ കുടുംബം രംഗത്തെത്തി. ബൈക്കിൽ അജ്ഞാത വാഹനം വന്ന് ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വീട്ടുകാരുടെ ആരോപണം.
വ്യാഴാഴ്ച ഉച്ചയ്‌ക്കായിരുന്നു സുബീക്കിന്റെ വിവാഹ നിശ്ചയം നടന്നത്. തുടർന്ന് വെളിയാഴ്ച പുലർച്ചെ രണ്ടരയോടെ എംസി റോഡിൽ മാന്തുക രണ്ടാംപുഞ്ചയ്ക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നതെന്നാണ് വിവരം. രാവിലെ ഏഴരയോടെ റോഡരികിൽ ഉള്ള ഒരു ഓടയിൽ നിന്നാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപം തന്നെ ബൈക്കും കിടപ്പുണ്ടായിരുന്നു.
പ്രഭാത സവാരിക്ക് പോയവരാണ് കനാലിൽ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തലേന്ന് രാത്രി സുബീക്ക് വീട്ടിലേക്ക് വിളിച്ചിരുന്നതായും വാഹനം ഇടിച്ച് ഓടയിലേക്ക് തെറിച്ചുവീണതാകാമെന്ന് സംശയിക്കുന്നതായും യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു സുബീക്ക്. താജുദ്ദീൻ – സഹീറ ദമ്പതികളുടെ മകനാണ്. സഹോരദി: സുമി.
ALSO READ: തോക്ക് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി, തലശ്ശേരിയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്
തോക്ക് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്
കണ്ണൂർ തലശ്ശേരി പോലീസ് സ്റ്റേഷനിൽ തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ അശ്രദ്ധയോടെ തോക്ക് കൈകാര്യം ചെയ്തതിന് സിപിഒ സുബിനെ സസ്പെൻഡ് ചെയ്തു. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി നിധിൻ രാജാണ് സസ്‌പെൻഡ് ചെയ്തത്.