Woman Dies: കൊല്ലത്ത് ഹോസ്റ്റലിൻ്റെ മൂന്നാം നിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
Young Woman Dies After Slab Accident:കൊല്ലം മേവറം മെഡിസിറ്റി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിക്കെ കഴിഞ്ഞ ദിവസം രാവിലെ 10.21-ഓടെ ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊല്ലം: വനിത ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നുവീണ് മൂന്നാം നിലയിലെ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂര്‍ തോളൂര്‍ പള്ളാട്ടില്‍ മനോജിന്റെയും ശര്‍മിളയുടെയും മകള്‍ പി.എം.മനീഷ (26)യാണ് മരിച്ചത്. ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7:15-ഓടെയാണ് സംഭവം.
കൊല്ലം മേവറം മെഡിസിറ്റി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിക്കെ കഴിഞ്ഞ ദിവസം രാവിലെ 10.21-ഓടെ ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മനീഷയുടെ ബന്ധുക്കൾ ബുധനാഴ്ച രാവിലെതന്നെ ആശുപത്രിയില്‍ എത്തിയിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
മൂന്നാം നിലയുടെ മുകളിലിരുന്നു കാപ്പി കുടിച്ച ശേഷം മനീഷയും സുഹൃത്ത് സ്വാതിയും സ്ലാബിനു മുകളിൽ ഇരിക്കുകയായിരുന്നു. ഈ സമയത്താണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മനീഷയുടെ ദേഹത്തേക്കാണ് സ്വാതി പതിച്ചത്. മനീഷയുടെ ദേഹത്ത് സ്ലാബിന്റെ കോണ്‍ക്രീറ്റ് പാളികളും പതിച്ചിരുന്നു. ഇവിടെ നിന്ന് പൈപ്പുകൾക്കിടയിലൂടെ നുഴഞ്ഞുകയറി ഹോസ്റ്റൽ കെട്ടിടത്തിന്റെ കാർപോർച്ചിലേക്ക് എത്തിയ സ്വാതിയെ കണ്ടതോടെയാണ് ഇരുവരെയും രക്ഷപ്പെടുത്തി ആശൂപത്രിയിൽ എത്തിച്ചത്. മനീഷയും സ്വാതിയും മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കൽ ജീവനക്കാരാണ്.
അതേസമയം സുഹൃത്തായ കണ്ണൂര്‍ സ്വദേശി സ്വാതി സത്യന്‍ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. സ്വാതിയിൽ നിന്ന് കഴിഞ്ഞ ദിവസം പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. അപകടത്തിൽ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.