Wild Elephant Attack: വീണ്ടും കാട്ടാന കലി; പാലക്കാട് യുവാവിന് ദാരുണാന്ത്യം, ഇന്ന് ഹർത്താൽ
Wild Elephant Attack: കാട്ടാന ആക്രമണത്തിൽ പാലക്കാട് സ്വദേശി അലൻ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കും പരിക്കേറ്റു. കണ്ണാടൻചോലയ്ക്ക് സമീപം രാത്രി എട്ട് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.

അലൻ
പാലക്കാട്: പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യയുവാവിന് ദാരുണാന്ത്യം. കയറംകോട് സ്വദേശി അലൻ (25) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മാതാവ് വിജിക്ക് പരിക്കേറ്റു.
കണ്ണാടൻചോലയ്ക്ക് സമീപം രാത്രി എട്ട് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ഇരുവരും വൈകിട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അലന്റെ അമ്മയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം അലന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. ബിജെപി ഡിഎഫ്ഒ ഓഫീസ് മാർച്ചും നടത്തും.
അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.പ്രദേശത്ത് നിലയുറപ്പിച്ചിട്ടുള്ള കാട്ടാനകളെ എത്രയും വേഗം ഉൾക്കാട്ടിലേക്ക് തുരത്താൻ കൂടുതൽ ആ൪.ആ൪.ടി അംഗങ്ങളെ നിയോഗിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ജില്ലാ കലക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
അതേസമയം മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മയും പെട്ടത്. അലനെ ആന തുമ്പികൈ കൊണ്ട് തട്ടി കാൽ കൊണ്ട് തൊഴിച്ചു. വിജിയെയും ആന ആക്രമിച്ചു. പരിക്കേറ്റ വിജി ഫോണിൽ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരെത്തി ആശുപത്രിയിലേക്കെത്തിക്കും മുമ്പെ തന്നെ അലൻ മരിച്ചു. ഗുരുതര പരിക്കേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു അലൻ. തോളെല്ലിനും ശരീരത്തിൻറെ വലതുഭാഗത്തും പരിക്കേറ്റ വിജി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.