Wild Elephant Attack: കാട്ടാനാക്രമണം; അറുമുഖന്റെ പോസ്റ്റ്മോർട്ടം ഇന്ന്, കാട്ടാനയെ പിടികൂടണമെന്ന് ആവശ്യം
Wild Elephant Attack In Wayanad: ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മേപ്പാടിയിൽ നിന്നും പൂളക്കുന്നിലെ വീട്ടിലേക്ക് പോകുംവഴി തേയില തോട്ടത്തിനുള്ളിലെ നടപാതിയിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്.

വയനാട്: മേപ്പാടി എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മേപ്പാടി പഞ്ചായത്തിൽ സർവകക്ഷി യോഗം ചേരും. കാട്ടാനയെ പിടികൂടണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.
കുംകി ആനകളെ ഉപയോഗിച്ചുകൊണ്ട് കാട്ടാനയെ തുരത്താനുള്ള നീക്കത്തിലാണ് വനം വകുപ്പ്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മേപ്പാടിയിൽ നിന്നും പൂളക്കുന്നിലെ വീട്ടിലേക്ക് പോകുംവഴി തേയില തോട്ടത്തിനുള്ളിലെ നടപാതിയിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. ഏറെ നേരമായിട്ടും അറുമുഖൻ വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വിവരം അറിഞ്ഞ ഉടൻ തന്നെ മേപ്പാടി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കുറച്ച് ആഴ്ചകളായി പ്രദേശത്ത് കാട്ടാനയുടെ സ്ഥിരം സാന്നിധ്യം ഉണ്ട് എന്നാണ് നാട്ടുകാരുടെ ആരോപണം.
ഇന്നലെ വൈകിട്ടും ആന ചീറുന്ന ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ധനസഹായം മാത്രമല്ല വേണ്ടതെന്നും അതിനപ്പുറത്തേക്ക് കൃത്യമായ പരിഹാരം വിഷയത്തില്‍ ഉണ്ടാകണമെന്നും നാട്ടുകാര്‍ ഡിഎഫ്ഒയോട് ആവശ്യപ്പെട്ടു.