5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Wayanad Landslide : ഒരു മൃതദേഹം സംസ്കരിക്കാൻ രൂപ 75,000; വയനാട് ദുരന്തബാധിതർക്ക് നൽകിയതിനെക്കാൾ ചെലവായത് വളണ്ടിയർമാർക്ക്

Wayand Landslide Expenditure Estimate : വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ചിലവഴിച്ച തുകയുടെ കണക്ക് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഒരു മൃതദേഹം സംസ്കരിക്കാൻ ചിലവായത് 75,000 രൂപയാണ്. ആകെ രണ്ട് കോടി 76 ലക്ഷം രൂപ ചിലവഴിച്ചാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്.

Wayanad Landslide : ഒരു മൃതദേഹം സംസ്കരിക്കാൻ രൂപ 75,000; വയനാട് ദുരന്തബാധിതർക്ക് നൽകിയതിനെക്കാൾ ചെലവായത് വളണ്ടിയർമാർക്ക്
വയനാട് ദുരന്തം (Image Credits – PTI)
Follow Us
abdul-basithtv9-com
Abdul Basith | Updated On: 16 Sep 2024 14:44 PM

വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ചിലവാക്കിയ തുകയുടെ കണക്കുകൾ പുറത്തുവിട്ട് സർക്കാർ. ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനായി രണ്ട് കോടി 76 ലക്ഷം രൂപയാണ് ചിലവായത്. ആകെ 359 മൃതദേഹങ്ങൾ സംസ്കരിച്ചു. ഒരു മൃതദേഹം സംസ്കരിക്കാൻ ചിലവായത് 75,000 രൂപയാണ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചിലവായ കണക്കുകൾ അറിയിച്ചത്. വിവിധ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ പങ്കെടുത്ത വളണ്ടിയര്‍മാര്‍ക്ക് ടോര്‍ച്ച്, അംബ്രല്ല, റെയിന്‍കോട്ട, ഗംബൂട്ട് തുടങ്ങിയവകളടങ്ങിയ യൂസേഴ്‌സ് കിറ്റ് നല്‍കിയ വകയില്‍ രണ്ട് കോടി 98 ലക്ഷം രൂപ ചിലവായി. ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് വസ്ത്രം വാങ്ങാൻ 11 കോടി രൂപ ചിലവായി. വളണ്ടിയർമാരെ ദുരന്തമേഖലയിലെത്തിക്കാൻ നാല് കോടി രൂപയും സൈനികർക്കും വളണ്ടിയർമാർക്കുമായി ഭക്ഷണത്തിനും വെള്ളത്തിലും 10 കോടി രൂപയും ചിലവഴിച്ചു. ഇവരുടെ താമസത്തിന് ചിലവായത് 15 കോടി രൂപയാണ്. ഇവരുടെ ചികിത്സാ ചിലവായി രണ്ട് കോടി രണ്ട് ലക്ഷം രൂപയായി.

Also Read : KSRTC Salary : ഇരുട്ടടി ഇല്ല; കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് വേണ്ട

ദുരന്തമേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് ചിലവായത് 12 കോടി രൂപയാണ്. ബെയ്‌ലി പാലത്തിൻ്റെ അനുബന്ധ ജോലികൾക്ക് ഒരു കോടി രൂപയും ക്യാമ്പുകളിലേക്കുള്ള ഭക്ഷണത്തിനായി എട്ട് കോടി രൂപയും ചിലവായി. 17 ക്യാമ്പുകളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഏഴു കോടി ചിലവഴിച്ചു. ദുരന്തമേഖലയിലെ വെള്ളക്കെട്ട് നീക്കാൻ മൂന്ന് കോടി രൂപ ചിലവായി. ഡ്രോൺ, റഡാർ എന്നിവ വാടകയ്ക്കെടുത്തത് മൂന്ന് കോടി രൂപയ്ക്കാണ്. ഡിഎൻഎ പരിശോധനകൾക്കായും മൂന്ന് കോടി രൂപ ചിലവായി. മണ്ണുമാന്ത്രി യന്ത്രങ്ങളും ക്രെയിനുകളും വാടകയ്ക്കെടുത്തതിൽ 15 കോടിയും എയർ ലിഫ്റ്റിങിന് ഉപയോഗിച്ച ഹെലികോപ്റ്റർ വാടകയായി 17 കോടി രൂപയും ചിലവായി എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ദുരിതബാധിതരുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് കേരളത്തിനും കേന്ദ്രത്തിനും ഹൈകോടതി നിർദ്ദേശം നൽകിയിരുന്നു. വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരെ മാറ്റിപ്പാർപ്പിക്കുന്നതിൽ കാലതാമസം വരുത്തരുതെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. ഹോട്ടലുകൾ ഏറ്റെടുക്കുക പോലുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടും ദുരിതബാധിതർക്ക് സൗകര്യമൊരുക്കാം. അവരുടെ ആശുപത്രി ചിലവുകൾ സർക്കാർ തന്നെ നേരിട്ട് കൊടുത്ത്‌ തീർക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സർക്കാരിൽ നിന്നും ലഭിക്കുന്ന സഹായത്തിൽ നിന്നും ബാങ്കുകൾ ഇ.എം.ഐ പിടിച്ചാൽ കോടതിയെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ശക്തമായ നടപടി ഉണ്ടാകും. ഇതിനായി ദുരന്തബാധിതരില്‍ നിന്നും ബാങ്കുകള്‍ ഇഎംഐ ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിർദ്ദേശിച്ചു. ബാങ്കുകള്‍ ഇഎംഐ ഈടാക്കുകയാണെങ്കിൽ സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ബാങ്കുകള്‍ക്ക് ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ ഭരണഘടനാ ബാധ്യതയുണ്ട്. ദേശസാത്കൃത ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കുന്നത് തടയുന്നതിൽ, കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണെമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഇതിനിടെ കെഎസ്ആർടിസി ജീവനകാരിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനം പിൻവലിച്ചു. ഇതോടെ ആശ്വാസത്തിലാണ് ജീവനക്കാർ. ഗതാഗതവകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് പുതിയ തീരുമാനം ഉണ്ടായത്. ഉത്തരവ് പിൻവലിക്കണമെന്ന് എംഡിക്ക് നിർദേശം നൽകിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ മാസം 13നായിരുന്നു തീരുമാനം.

ശമ്പളം കൃത്യമായി കിട്ടാത്ത സാഹചര്യമാണ് കെ എസ് ആർ ടി സി യിൽ ഉള്ളത്. ഈ അവസ്ഥയിൽ ഇവരിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

Also Read : Pinarayi Vijayan: ഇത്തവണത്തെ ഓണത്തിന് വയനാട് ദുരന്ത ബാധിതരെ ചേർത്തുപിടിക്കാം; ആശംസകളറിയിച്ച് മുഖ്യമന്ത്രി

ജീവനക്കാരുടെ അഞ്ചു ദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായിരുന്നു നേരത്തെ വന്ന നിർദേശം. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് നിർബന്ധമല്ലെന്നാണ് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ പിന്നീട് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയത്.

തുക ഈടാക്കാനായി സമ്മതപത്രം ജീവനക്കാരിൽനിന്ന് സ്വീകരിക്കുമെന്നും നിർദ്ദേശമുണ്ട്. അഞ്ചുദിവസത്തെ വേതനം സംഭാവന ചെയ്യുന്നവർക്ക് മൂന്ന് ഗഡുക്കളായി തുക നൽകാമെന്നാണ് ഉത്തരവിൽ ഉള്ളത്. സി എം ഡി ആർ എഫിലേക്ക് സംഭാവന നൽകുന്ന തുക സെപ്റ്റംബർ മാസത്തെ ശമ്പളം മുതൽ കുറവ് ചെയ്യുമെന്നാണ് വിവരം. ജീവനക്കാർക്ക് പിഎഫിൽനിന്ന് തുക അടയ്ക്കാമെന്ന നിർദേശവും ഉണ്ടായിരുന്നു.

Latest News