5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Wayanad Landslide: ദുരന്തഭൂമിയിൽ മോഷണം വ്യാപകം, വീഡിയോ ചിത്രീകരിക്കാൻ സഞ്ചാരികൾ: കർശന നിയന്ത്രണവുമായി പോലീസ്

Wayanad Landslide Updates: ദുരന്തഭൂമിയിൽ അവശേഷിക്കുന്ന വീടുകളിലും പാടികളിലുമെല്ലാം മോഷണങ്ങളോ മോഷണശ്രമങ്ങളോ നടന്നിട്ടുണ്ടെന്നാണ് വിവരം. കൂടാതെ സംഭവ നടന്ന പ്രദേശങ്ങളുടെ വീഡിയോ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം സഞ്ചാരികളുടെ ഒഴുക്കും ശക്തമാണ്.

Wayanad Landslide: ദുരന്തഭൂമിയിൽ മോഷണം വ്യാപകം, വീഡിയോ ചിത്രീകരിക്കാൻ സഞ്ചാരികൾ: കർശന നിയന്ത്രണവുമായി പോലീസ്
Wayanad Landslide.(Image credits: PTI)
Follow Us
neethu-vijayan
Neethu Vijayan | Published: 04 Aug 2024 15:28 PM

മേപ്പാടി: ഉരുൾപ്പൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തഭൂമിയിൽ (Wayanad Landslide) മോഷ്ട്ടാക്കളുടെ (theft attempts) വിളയാട്ടം. രക്ഷാപ്രവർത്തകരെന്ന വ്യാജേനയാണ് ചിലർ പ്രദേശത്ത് മോഷണത്തിനിറങ്ങിയിരിക്കുന്നതായാണ് വിവരം. ഇത് കൂടാതെ സംഭവ നടന്ന പ്രദേശങ്ങളുടെ വീഡിയോ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം സഞ്ചാരികളുടെ ഒഴുക്കും ശക്തമാണ്. ഇവരുടെയെല്ലാം ശല്യം രക്ഷാപ്രവർത്തനത്തെത്തന്നെ ബാധിക്കുമെന്നായതോടെയാണ് പുറമേനിന്നുള്ളവർക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിന് പോലീസ് കർശന നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.

ദുരന്തഭൂമിയിൽ അവശേഷിക്കുന്ന വീടുകളിലും പാടികളിലുമെല്ലാം മോഷണങ്ങളോ മോഷണശ്രമങ്ങളോ നടന്നിട്ടുണ്ടെന്നാണ് വിവരം. ചൂരൽമല ടൗണിലെ ഇബ്രാഹിമിന്റെ വീട്ടിലും ശനിയാഴ്ച പകൽ മോഷണശ്രമം നടന്നതായാണ് റിപ്പോർട്ട്. വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന് അലമാര കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. ദുരന്തമുണ്ടായതിനു പിന്നാലെ ഇബ്രാഹിമും കുടുംബവും വീടൊഴിഞ്ഞ് ദുരിതാശ്വാസക്യാമ്പിലായ സമയത്താണ് മോഷണശ്രമം നടന്നത്.

വീട്ടിലെ പൂച്ചകൾക്ക് ഭക്ഷണം നൽകുന്നതിനായി രാവിലെ വീട്ടിലെത്തിയപ്പോൾ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. രക്ഷാപ്രവർത്തനത്തിനായി മുണ്ടക്കൈയിലേക്ക് പോയി ഉച്ചകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം തിരിച്ചറിയുന്നത്. വില്ലേജ് ഓഫീസ് പരിസരത്തെ കൂരിമണ്ണിൽ സലീമിന്റെ വീട്ടിലും മോഷണശ്രമമുണ്ടായതായി പരാതിയുണ്ട്. ചെളികയറി നാശമായ വീട്ടിനുള്ളിലെ അലമാര പൊളിച്ച് ഉള്ളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചുവാരിയിട്ട നിലയിലാണ്.

ALSO READ: ദുരന്ത സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കൺട്രോൾ റൂമിൽ എൽപിക്കണം; റവന്യൂ വകുപ്പ്

അതേസമയം, ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ലഭിക്കുന്ന ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവിൽ സ്റ്റേഷനിലെ കൺട്രോൾ റൂമിലോ മറ്റു കൺട്രോൾ റൂമിലോ ഏൽപിക്കണമെന്ന് റവന്യൂ വകുപ്പ്. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഇക്കാര്യം അറിയിച്ചത്. ഏർപ്പിക്കുന്ന വസ്തുക്കൾ സൂക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമിൽ ലഭിച്ച വസ്തുക്കൾ പൊലീസിന് കൈമാറി രസീത് കൈപറ്റുകയും ചെയ്യണം. ഇങ്ങനെ കൈമാറിയ വസ്തുക്കളുടെ പട്ടിക അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന് കൈമാറണമെന്നും ടിങ്കു ബിസ്വാൾ അറിയിച്ചു.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിങ്ങ് ഏർപ്പെടുത്തിയിരുന്നു. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിന്റെ പേരിലോ അല്ലാതയോ പൊലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും പ്രവേശിക്കരുത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ ഒരു ഫയർഫോഴ്സ് ടീമും ചൂരൽ മലയിൽ തുടരും. ബെയ്ലി പാലത്തിന് കരസേനയുടെ കാവലും ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

Latest News