Wayanad Hartal: ‘വന്യജീവി ആക്രമണങ്ങളിൽ സർക്കാർ നടപടിയെടുക്കുന്നില്ല’; വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
Wayanad Hartal By UDF: വയനാട്ടിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. ജില്ലയിലെ വന്യജീവി ആക്രമണങ്ങൾ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്.

വയനാട്ടിൽ ഇന്ന് ഹർത്താൽ. യുഡിഎഫ് ആണ് വയനാട് ജില്ലയിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്. ജില്ലയിലെ വന്യജീവി ആക്രമണങ്ങൾ തടയാൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു. സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെ ഹർത്താൽ നടക്കും.
യുഡിഎഫിൻ്റെ വയനാട് ജില്ലാ കമ്മറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അവശ്യ സർവീസുകൾ, പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇക്കാര്യം പാർട്ടി തന്നെ അറിയിച്ചു. എന്നാൽ, ബസുടമകളും വ്യാപാരികളും ഹർത്താലുമായി സഹകരിക്കില്ലെന്ന നിലപാടിലാണ്. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നെങ്കിലും സർവീസ് നിർത്തലാക്കിയുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നിലപാട്.
വയനാടിന് 50 ലക്ഷം
ഇതിനിടെ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ വയനാടിന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. സംസ്ഥാന ദുരന്തനിവാരണ വകുപ്പിൻ്റേതാണ് ഉത്തരവ്. ജില്ലയിൽ, കാടിനോട് ചേർന്ന പ്രദേശങ്ങളിൽ അടിക്കാട് വെട്ടാനും വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാനുള്ള മറ്റ് കാര്യങ്ങൾ നടപ്പിലാക്കാനും ഈ തുക ജില്ലാ കളക്ടർക്ക് കൈമാറും.




കഴിഞ്ഞ മാസം 26ന് തന്നെ പണം അനുവദിച്ച് തീരുമാനമായിരുന്നു. ഈ പണം കളക്ടർക്ക് കൈമാറുമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. വന്യജീവികൾ നാട്ടിലിറങ്ങതും മനുഷ്യരുമായുള്ള സംഘർഷവും തടയാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർക്ക് നിർദ്ദേശം നൽകി.
Also Read: Human Animal Conflict: മനുഷ്യ-വന്യജീവി സംഘർഷം: വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
അടുത്തിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർ നിരവധിയാണ്. കഴിഞ്ഞ മാസം 24ന് വയനാട് പഞ്ചാരക്കൊല്ലി സ്വദേശിനിയായ രാധ മരണപ്പെട്ടിരുന്നു. ഇന്ത്യൻ വനിതാ ക്രിക്കറ്റർ മിന്നു മണിയുടെ ബന്ധുവായിരുന്നു രാധ. ഇതോടെ വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ നടപടിയെടുക്കണമെന്ന് മിന്നു മണി ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസത്തിൻ്റെ വയനാട്ടിൽ രണ്ട് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ കറുപ്പന്റെ മകൻ ബാലൻ (26), നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) എന്നിവരാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മരിച്ചത്. ഹാരിസൺ മലയാളം പ്ലാൻ്റേഷൻ്റെ തേയിലെ എസ്റ്റേറ്റിനുള്ളിലെ വഴിയിലാണ് ബാലൻ്റെ മൃതദേഹം കണ്ടെത്തിയത്. വീടിന് 200 മീറ്റർ അകലെയായിരുന്നു മാനുവിൻ്റെ മൃതദേഹം. ഇതിനിടെയാണ് സംഭവത്തിൽ ദുരന്തനിവാരണ അതോറിറ്റി ഇടപെട്ടത്.