Vlogger Junaid Death : ജുനൈദിന്റെ ബൈക്ക് മറിഞ്ഞത് സ്ഥിരം അപകടമേഖലയില്‍; അപകടമുണ്ടായത് പൊലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ
Vlogger Junaid accident death: വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ബസ് ജീവനക്കാരാണ് രക്തം വാര്‍ന്നുകിടക്കുന്ന നിലയില്‍ ജുനൈദിനെ കണ്ടെത്തിയത്. തുടര്‍ന്ന് മഞ്ചേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡരികിലെ മണ്‍കൂനയില്‍ ഇടിച്ചാണ് ബൈക്ക് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. തലയ്ക്ക് പിന്നില്‍ ഗുരുതരമായി പരിക്കേറ്റു

മലപ്പുറം: വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജുനൈദിനെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഒരാഴ്ച മുമ്പാണ് ജാമ്യം ലഭിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് വഴിക്കടവിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജുനൈദ് അപകടത്തില്‍പെട്ടത്. റോഡരികിലെ മണ്‍കൂനയില്‍ ഇടിച്ചാണ് ബൈക്ക് മറിഞ്ഞതെന്നാണ് വിവരം. തുടര്‍ന്ന് തലയ്ക്ക് പിന്നില്‍ ഗുരുതരമായി പരിക്കേറ്റു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിന് സമീപമാണ് അപകടമുണ്ടായത്. ഈ പ്രദേശം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. അതുവഴിയെത്തിയ ബസ് ജീവനക്കാരാണ് രക്തം വാര്‍ന്നുകിടക്കുന്ന നിലയില്‍ ജുനൈദിനെ കണ്ടെത്തിയത്. തുടര്‍ന്ന് മഞ്ചേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Also : Vloger Junaid: വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു




വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല വീട്ടില്‍ ഹംസയുടെയും സൈറാബാനുവിന്റെയും മകനാണ്. വഴിക്കടവ് പൂവത്തിങ്കൽ ജുമാമസ്ജിദിൽ വച്ച് ഇന്ന് വൈകിട്ട് കബറടക്കം നടത്തും. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജില്‍ എത്തിച്ചു.
അതേസമയം, അപകടത്തില്‍ അസ്വഭാവികത ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജുനൈദ് അപകടരമായ രീതിയില്‍ ബൈക്ക് ഓടിക്കുന്നുവെന്ന് കണ്‍ട്രോള്‍ റൂമില്‍ ഒരാള്‍ വിളിച്ച് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തും. എന്നാല്‍ ജുനൈദിന്റെ കുടുംബം പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.
അതിനിടെ, ജുനൈദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്തെത്തി. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നുപോലും അറിയില്ലെന്ന് സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.