Vizhinjam International Seaport: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നു; മെയ് രണ്ടിന് കമ്മീഷനിങ്
Vizhinjam International Seaport Inauguration: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിങ്-തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, സംസ്ഥാന തുറമുഖമന്ത്രി വിഎന്‍ വാസവന്‍, വ്യവസായമന്ത്രി പി രാജീവ്. ഡോ. ശശി തരൂര്‍ എംപി, വ്യവസായി ഗൗതം അദാനി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയെത്തുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുന്നു. ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിങ്-തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, സംസ്ഥാന തുറമുഖമന്ത്രി വിഎന്‍ വാസവന്‍, വ്യവസായമന്ത്രി പി രാജീവ്. ഡോ. ശശി തരൂര്‍ എംപി, വ്യവസായി ഗൗതം അദാനി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ നിരവധി കൂറ്റന്‍ ചരക്കുകപ്പലുകള്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയിരുന്നു. എന്നാല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രതികരണം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിക്കാന്‍ കാലതാമസം നേരിടുകയായിരുന്നു.




അതേസമയം, കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാത്രം 53 കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിച്ചേര്‍ന്നത്. ഇതോടെ ഒരു മാസത്തില്‍ 50 ലധികം കപ്പലുകള്‍ എത്തിച്ചേര്‍ന്നു എന്ന നേട്ടവും തുറമുഖം സ്വന്തമാക്കി. 1,12,562, ടിഇയു ആണ് തുറമുഖത്ത് കൈകാര്യം ചെയ്യുന്നത്. കേരളത്തിന്റെ വികസന കവാടമായി അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന വിഴിഞ്ഞം അതിന്റെ പ്രവര്‍ത്തനപന്ഥാവില്‍ പുതിയൊരു റെക്കോര്‍ഡ് സ്ഥാപിച്ചതായി മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞിരുന്നു.
Also Read: Cancer Patient: ചികിത്സയ്‌ക്കെത്തിയ അര്‍ബുദരോഗിയുടെ പണം കവര്‍ന്നു; പ്രതി അറസ്റ്റിൽ
വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ 2024 ജൂലൈ 11 മുതല്‍ തീയതി മുതല്‍ മാര്‍ച്ച് വരെ 240 കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 4,92,188 ടിഇയു ആണ് ഇക്കാലയളവില്‍ തുറമുഖത്ത് കൈകാര്യം ചെയ്തതെന്നും മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു.