Guruvayur Temple: കണ്ണനെ കണികാണാൻ എത്തിയത് പതിനായിരങ്ങൾ; ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം പൂർത്തിയായി
Guruvayur Temple: ഇന്നലെ രാത്രി തൃപ്പുകയ്ക്ക് ശേഷം ശാന്തിയേറ്റ കീഴ്‌ശാന്തിയാണ് ശ്രീകോവിലിന്‍റെ മുഖമണ്ഡപത്തിൽ കണിയൊരുക്കിയത്. കണ്ണനെ കാണാനെത്തിയ ഭക്തര്‍ക്ക് വിഷുക്കൈനീട്ടവും നല്‍കി.

ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം പൂർത്തിയായി. കണ്ണനെ ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുലർച്ചെ രണ്ട് മണിക്കാണ് കണ് ഒരുക്കിയത്.
വിഷുദിനം പ്രമാണിച്ച് വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. പുലർച്ചെ 2.45 മുതൽ 3.45 വരെയാണ് ശ്രീകോവിലിനുള്ളിലും നമസ്കാര മണ്ഡപത്തിലും ഭക്തർക്ക് കണി കാണാൻ അവസരം ലഭിച്ചത്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് വലിയ നിയന്ത്രണങ്ങളാണ് ഒരുക്കിയിരുന്നത്.
ALSO READ: ഒരുമയും ഐക്യബോധവും ഊട്ടിയുറപ്പിക്കുന്ന വിളംബരമാവട്ടെ ഈ വിഷു; മുഖ്യമന്ത്രിയുടെ ആശംസ
ഇന്നലെ രാത്രി തൃപ്പുകയ്ക്ക് ശേഷം ശാന്തിയേറ്റ കീഴ്‌ശാന്തിയാണ് ശ്രീകോവിലിന്‍റെ മുഖമണ്ഡപത്തിൽ കണിയൊരുക്കിയത്. ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരി, കണിക്കൊന്ന, മുല്ലപ്പൂ, ചക്ക, മാങ്ങ, വാല്‍ക്കണ്ണാടി, ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വര്‍ണം, നാണ്യം എന്നിവ ഉപയോഗിച്ചായിരുന്നു കണി ഒരുക്കിയത്. ശ്രീകോവിലിന് പുറത്ത് നമസ്‌കാര മണ്ഡപത്തിലും കണി ഒരുക്കി. കണ്ണനെ കാണാനെത്തിയ ഭക്തര്‍ക്ക് വിഷുക്കൈനീട്ടവും നല്‍കി.
ഇന്നലെ വൈകിട്ട് മുതല്‍ തന്നെ ക്ഷേത്രത്തില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വിഐപി ദർശനം, സ്പെഷൽ ദർശനം എന്നിവ അനുവദിച്ചില്ല. കണ്ണനെ കാണാൻ ക്യൂ നിൽക്കുന്നവർക്കായിരുന്നു പ്രഥമ പരിഗണന നൽകിയത്.
പുലർച്ചെ മൂന്ന് മണിക്ക് നിർമാല്യത്തോടെ തുറന്ന നട ഉച്ചയ്ക്ക് രണ്ട് മണിക്ക് അടയ്ക്കും. വൈകിട്ട് മൂന്നരയ്ക്ക് വീണ്ടും നട തുറക്കും. ശേഷം വൈകിട്ട് 6.15 വരെ ദർശനത്തിന് അവസരമുണ്ടാകും. ഗുരുവായൂരിലെ വിഷു സദ്യ ഉണ്ണാനും ആയിരങ്ങളാണ് എത്തുന്നത്.