Venjaramoodu Mass Murder: വെഞ്ഞാറമൂട് കൊലപാതകം; പ്രതി അഫാന്റെ ഉമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു, മൊഴി ഇന്ന് രേഖപ്പെടുത്തും
Venjaramoodu Mass Murder Update: കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നം മറികടക്കാൻ വഴി ഇല്ലാതായതോടെയാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു അഫാൻ മൊഴി നൽകിയത്. ഇത് തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്.

തിരുവനന്തപുരം: നാടിനെ ഒന്നാകെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതക കേസിൽ ഇന്ന് ഏറെ നിർണായകം. പ്രതി അഫാന്റെ ഉമ്മയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഉമ്മ ഷെമി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മൊഴി എടുക്കാൻ ഡോക്ടർമാർ പോലീസിനു അനുമതി നൽകിയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നം മറികടക്കാൻ വഴി ഇല്ലാതായതോടെയാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു അഫാൻ മൊഴി നൽകിയത്. ഇത് തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്.
അതേസമയം തിരുവനന്തപുരം വെഞ്ഞാറമൂടിലുണ്ടായ കൊലപാതകം ഇതുവരെ കൈകാര്യം ചെയ്ത കേസുകളിൽ ഏറെ വ്യത്യസ്തവും അപൂർവവുമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഈ കൊലപാതകം പ്രത്യേക കേസ് സ്റ്റഡി ആയി പോലീസ് പഠിക്കും. പ്രതി അഫാൻ ഒരു ദിവസം നീണ്ടുനിൽക്കുന്ന ആക്രമണ പരമ്പരയാണ് നടത്തിയത്. മൂന്ന് വീടുകളിലായി അഞ്ച് പേരെയാണ് കൊലപ്പെടുത്തിയത്. ഇതിനായി അയാൾ കിലോമീറ്ററോളം സഞ്ചരിച്ചുവെന്നും ഇടവേളകളെടുത്തു വിശ്രമിച്ചും മദ്യപിച്ചുമാണ് ഈ ക്രൂര കൊലപാതകം നടത്തിയത്. ഏറ്റവും ഒടുവിൽ വസ്ത്രം മാറി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Also Read:കുടുംബ വഴക്ക്; കൊച്ചിയിൽ ഭാര്യയെ കുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേരളത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത് ഉറ്റവരായ ആറ് പേരെ കൊലപ്പെടുത്തിയതായി അഫാൻ പറഞ്ഞതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. മൂന്നു വീടുകളിലായാണ് ഈ കൂട്ടക്കുരുതി നടന്നത്. മുത്തശ്ശി സൽമാബീവി, സഹോദരൻ അഫ്‌സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, പെൺ സുഹൃത്ത് ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അഫാന്റെ മാതാവ് ഷെമിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.