VD Satheesan: ബജറ്റിൽ ധനമന്ത്രിയുടെ വാദം അടിസ്ഥാനരഹിതം; സംസ്ഥാനം ഇതുവരെ അവിടെ എത്തിയിട്ടില്ലെന്ന് വിഡി സതീശൻ
VD Satheesan Criticizes Kerala Budget: ബജറ്റിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തിൻ്റെ സാമ്പത്തിക നിലയെപ്പറ്റിയുള്ള ധനമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിൻ്റെ സാമ്പത്തിക നിലയെപ്പറ്റി ബജറ്റിൽ ധനമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനം ധനഞെരുക്കത്തിൻ്റെ തീക്ഷ്ണമായ ഘട്ടത്തെ അതിജീവിച്ചെന്ന വാദത്തെയാണ് വിഡി സതീശൻ ഖണ്ഡിച്ചത്. ധനമന്ത്രിയുടെ പ്ലാൻ ബി എന്നത് പ്ലാൻ കട്ട് ആണ് എന്നും എല്ലാവർക്കും അത് പിന്നീടാണ് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ബജറ്റ് പൊതുചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരാശരി 50 ശതമാനത്തിലധികം പദ്ധതം വിഹിതം കട്ട് ചെയ്തെങ്കിലും റവന്യൂ കമ്മിയും ധനക്കമ്മിയും ഉയർന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്‌സി – എസ്ടി വിഭാഗങ്ങളുടെ പദ്ധതി ബജറ്റിൽ വെട്ടിക്കുറച്ചു, ക്ഷേമ പെൻഷനിൽ മാറ്റമുണ്ടായില്ല, കാരുണ്യ ഇൻഷുറൻസ് പദ്ധതിയെ അവഗണിച്ചു, മത്സ്യത്തൊഴിലാളികളെ പരിഗണിച്ചില്ല, റബ്ബറിൻ്റെയും നെല്ലിൻ്റെയും താങ്ങുവില വർധിപ്പിച്ചില്ല എന്നിങ്ങനെ ബജറ്റിൽ കുറേ പ്രശ്നങ്ങളുണ്ട്. സപ്ലൈക്കോയുടെ കുടിശിക തീർക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവശ്യസാധനങ്ങൾ സബ്സിഡി വിലയ്ക്ക് വിതരണം ചെയ്യാൻ കഴിയുന്നില്ല. വാട്ടർ അതോറിറ്റിയിലും പൊതുമരാമത്ത് വകുപ്പിലും കരാറുകാർക്ക് കോടികൾ നൽകാനുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.
കേരള ചരിത്രത്തിൽ തന്നെ ഇത്രയും ബാധ്യത വരുത്തിവച്ച സർക്കാരുണ്ടോ? ജനങ്ങളെ പിഴിയുകയാണ് ഈ സർക്കാർ. 2016നെ അപേക്ഷിച്ച് ബാറുകളുടെ എണ്ണം 29ൽ നിന്ന് 900ന് മുകളിലെത്തി. മദ്യവില ഇരട്ടിയിലധികം വർധിച്ചു. എന്നാലും ബാറുകളിൽ നിന്നുള്ള ടേണോവർ കുറഞ്ഞുവരുന്നു. ഇതിൽ വെട്ടിപ്പ് നടക്കുന്നുണ്ട്.
നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 128 കോടി രൂപയാണ്. കാട്ടാനയുടെ ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ മരിച്ചത് അഞ്ച് പേരാണ്. ഇതിൽ അടിയന്തര ഇടപെടലുണ്ടാവണം. മുഖ്യമന്ത്രി ഇടപെട്ട് പ്രത്യേക സംഘത്തെ നിയോഗിക്കണം. പ്രതിസന്ധിയുണ്ടാവുമ്പോൾ ജനം ആഗ്രഹിക്കുന്നത് തങ്ങൾ തിരഞ്ഞെടുത്ത സർക്കാരിൻ്റെ ഇടപെടലാണ്. പക്ഷേ, അതുണ്ടാവുന്നില്ല മലയോര മേഖലയിലാകെ സങ്കടവും കണ്ണീരുമാണ്. മുനമ്പത്തെ പ്രശ്നവും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. അത് ശാശ്വതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകിയതാണ്. എന്നാൽ, ഇപ്പോഴും പ്രശ്നം തുടരുന്നു. അത് സാമൂഹിക സംഘർഷത്തിലേക്ക് പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.