Suresh Gopi: ‘കടക്ക് പുറത്ത്’, ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് സുരേഷ് ഗോപിയുടെ വിലക്ക്
Suresh Gopi: കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായതിനെ പറ്റി ചോദിച്ചപ്പോഴായിരുന്നു മാധ്യമങ്ങളെ അവിടെ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ടത്. താൻ പുറത്തിറങ്ങുമ്പോൾ ഗെസ്റ്റ് ഹൗസ് വളപ്പിൽ മാധ്യമപ്രവർത്തകർ ഉണ്ടാകരുതെന്ന് മന്ത്രി നിർദേശിച്ചതായി ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്ന് മാധ്യമപ്രവർത്തകരെ പുറത്താക്കി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായതിനെ പറ്റി ചോദിച്ചപ്പോഴായിരുന്നു മാധ്യമങ്ങളെ അവിടെ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ടത്. താൻ പുറത്തിറങ്ങുമ്പോൾ ഗെസ്റ്റ് ഹൗസ് വളപ്പിൽ മാധ്യമപ്രവർത്തകർ ഉണ്ടാകരുതെന്ന് മന്ത്രി നിർദേശിച്ചതായി ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് ബ്രിട്ടാസ് പറയുന്ന സംസ്കാരമുള്ളവരുടെ അടുത്ത് പോയാൽ മതിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മുനമ്പം വിഷയത്തിലും വൈദികന് നേരെയുണ്ടായ ആക്രമത്തെ കുറിച്ചുള്ള ചോദ്യങ്ങളോടും പ്രതികരിച്ചില്ല.
കഴിഞ്ഞ ദിവസം ജബൽപൂർ ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ക്ഷുഭിതനായാണ് സുരേഷ് ഗോപി സംസാരിച്ചത്. സൂക്ഷിച്ച് സംസാരിക്കണം, മാധ്യമങ്ങൾ ആരാ ഇവിടെ? സൗകര്യമില്ല പറയാൻ എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം സുരേഷ് ഗോപിയുടെ നിർദേശ പ്രകാരം മാധ്യമങ്ങളെ പുറത്താക്കിയ ഗസ്റ്റ് ഹൗസ് ജീവനക്കാരുടെ നടപടിയിൽ കെ.യു.ഡബ്ല്യു.ജെ പ്രതിഷേധം അറിയിച്ചു. എറണാകുളം പ്രസ്സ് ക്ലബ് പ്രസിഡന്റ് ഗോപകുമാർ ഗസ്റ്റ് ഹൗസിൽ നേരിട്ടെത്തിയാണ് പ്രതിഷേധം അറിയിച്ചത്. ഗസ്റ്റ് ഹൗസ് ജീവനക്കാരുടെ നടപടി ജനാതിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പ്രതികരിച്ചു. കേന്ദ്ര മന്ത്രിമാരും സംസ്ഥാന മന്ത്രിമാരും എറണാകുളത്ത് എത്തുമ്പോൾ സാധാരണ താമസിക്കാറുള്ളത് എറണാകുളം ഗസ്റ്റ് ഹൗസിലാണ്. ഇവിടെ എത്തുന്നവരുമായി മാധ്യമ പ്രവർത്തകർ കൂടിക്കാഴ്ച നടത്താറുമുണ്ട്.